02 ഡിസംബർ 2011

നാളത്തെ ഭാഗ്യവാന്‍ !


ഒരിക്കല്‍ തൃശ്ശൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ ലോട്ടറി ടിക്കറ്റ്‌ വില്‍പ്പന നടത്തുന്ന ഒരു വണ്ടിയില്‍ നിന്നും ഇങ്ങനെ ഒരു അന്നൌന്‍സ്മെന്റ്  കേള്‍ക്കുകയാണ്, "നാളെയാണ്, നാളെയാണ്, നാളെ, നാളെ....കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ബംബര്‍ നറുക്കെടുപ്പ്  നാളെയാണ്. നാളത്തെ ഭാഗ്യവാന്‍ ഒരുപക്ഷേ നിങ്ങളാവാം..."

പിന്നീട് ബസ്സില്‍ കയറി വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ വഴിയില്‍വച്ച് ഒരു  ക്രിസ്ത്യന്‍  ‍മൃതസംസ്കാരത്തിന്റെ വിലാപയാത്ര കടന്നുപോകുന്നത് കാണാനിടയായി. ആ വിലാപയാത്രയിലെ ഒരു ഗാനത്തിന്റെ ഈരടികള്‍ ഇങ്ങനെയായിരുന്നു...

"മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ ....സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ..."

ആ ഗാനശകലം കേട്ടയുടനെ ലോട്ടറി വല്പ്പനക്കാരന്റെ അന്നൌന്സ്മെന്‍റ് ആണ്  എന്റെ മനസ്സിലേക്ക് പാഞ്ഞുകയറിയത്, " ...നാളത്തെ ഭാഗ്യവാന്‍ ഒരുപക്ഷേ നിങ്ങളാവാം..."

അതേ സ്നേഹിതരേ, മരണമടഞ്ഞ ആ വ്യക്തി തന്നെ അനുഗമിക്കുന്നവരോട് പറയുന്ന ഒരു ഉപദേശമാവാം, ഒരു താക്കീതാവാം, ഒരു ഏറ്റുപറച്ചിലാവാം ആ ഈരടികള്‍. അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടാവാം, "സ്നേഹിതരേ, ഇനിയും കുറേകാലംകൂടി ജീവിച്ചിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ആ ധാരണയില്‍ സല്‍പ്രവര്‍ത്തികള്‍ ചെയ്യാനുള്ള അവസരങ്ങള്‍ പലതും ലഭിച്ചിട്ടും അതെല്ലാം പിന്നീടാവാം, തല്‍ക്കാലം അടിച്ചുപൊളിച്ചങ്ങു ജീവിക്കാം എന്നു കരുതി ജീവിച്ചുപോരുകയായിരുന്നു ഞാന്‍. അങ്ങനെയിരിക്കേ ഓര്‍ക്കാപ്പുറത്താണ് ഈ മരണദൂതന്‍ എന്നെത്തേടിയെത്തിയത്. മരണദൂതനെ കണ്ടതോടെ ഞാനാകെ പേടിച്ചു വിറക്കാന്‍ തുടങ്ങി. കാരണം, ഇഹലോകത്തു നിന്നും പോകാന്‍ തക്ക തയ്യാറെടുപ്പുകളൊന്നും ഞാന്‍ നടത്തിയിട്ടുണ്ടായിരുന്നില്ല. ചെയ്യാന്‍ സാധിക്കുമായിരുന്ന സല്‍ക്കര്‍മ്മങ്ങളൊന്നുംതന്നെ ചെയ്യാതെ എല്ലാം നാളേക്കുവേണ്ടി നീട്ടിവച്ച് ഇപ്പോഴിതാ വെറുംകൈയ്യോടെ പോകേണ്ട അവസ്ഥയിലായിരിക്കുന്നു. എന്റെ ദുഃഖം ഞാന്‍ ആരോടു പറയും? അതുകൊണ്ട് സ്നേഹിതരേ, നിങ്ങളുടെ അറിവിലേക്കു വേണ്ടി പറയുകയാണ്‌, മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ നീ... സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ...."

സ്നേഹിതരേ, നമ്മള്‍ കണ്ണുതുറക്കേണ്ട സമയമായിരിക്കുന്നു. മരണദൂതന്‍ ഏതു നിമിഷവും നമ്മളെ തേടിയെത്താം. അന്നേരം നമ്മള്‍ ഒരുക്കത്തോടെയിരിക്കുന്നവരാണെങ്കില്‍ വളരെ സന്തോഷത്തോടുകൂടിത്തന്നെ മരണദൂതനോടൊത്ത് യാത്രതിരിക്കാം. അല്ലെങ്കില്‍ ജീവിതത്തില്‍ ചെയ്തുപോയ മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്തു വ്യാകുലപ്പെടേണ്ടി വരും. ആകയാല്‍ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നു, " മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ... സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ...."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ