02 ഡിസംബർ 2011

പീ. സീ. ചാക്കോ എന്ന ഷേയ്ഖ് ചാക്കോ!


പുത്തന്‍പുരക്കല്‍ ചാണ്ടി മകന്‍ ചാക്കോ അഥവാ പീ. സീ. ചാക്കോയ്ക്ക് ഒരു അപരനാമം കൂടിയുണ്ട് - ഷേയ്ഖ് ചാക്കോ. നല്ലവരായ എല്ലാ സ്നേഹിതരും ചാക്കോയെ അങ്ങനെ വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിനു കാരണവുമുണ്ട്.

ചാക്കോ വര്‍ഷങ്ങളായി ദുബായ്-യിലാണ് ജോലി ചെയ്യുന്നത്. ഒരാള്‍ ദുബായ്-യില്‍ എത്തിയാല്‍ പിന്നാലെ വീട്ടിലെ ആരെയെങ്കിലുമൊക്കെ ദുബായ്-യിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുക സ്വാഭാവികം മാത്രം. എന്നാല്‍ നമ്മുടെ കഥാനായകന്‍ ചാക്കോ വീട്ടുകാരെ മാത്രമല്ല നല്ലൊരു ശതമാനം നാട്ടുകാരേയും ദുബായ് എന്ന സ്വപ്നഭൂമിയിലേക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തിയിട്ടുണ്ട്. അതിനു ഒരു പ്രത്യുപകാരം എന്നോണം ചാക്കോയുടെ നാട്ടുകാര്‍ നല്‍കിയ പേരാണ് ഷേയ്ഖ് ചാക്കോ. പിന്നീട് ദുബായ്-യില്‍ ഉള്ള സ്നേഹിതരും ആ പേര് വിളിക്കാന്‍ തുടങ്ങി.

ഇതു വായിക്കുമ്പോള്‍ വായനക്കാര്‍ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാവും ചാക്കോയ്ക്ക് ദുബായ്-യില്‍ വലിയ ബിസിനസ് ആണെന്ന്. അങ്ങനെയൊന്നുമല്ല. പത്താം ക്ലാസ് യോഗ്യത മാത്രമുള്ള ചാക്കോ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഒരു ഹെല്‍പര്‍ ആയി തുടങ്ങി പിന്നീട് ഫോര്‍മാന്‍ ആയി മാറി. അത്രേയുള്ളൂ. പൊതുവേ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ചാക്കോ എവിടെയെങ്കിലും ഒരു ജോലി സാധ്യത ഉണ്ടെന്നറിഞ്ഞാല്‍ ഉടനെ തന്റെ നാട്ടിലെ പാവപ്പെട്ട ആരെയെങ്കിലും അവിടെ ജോലി തരപ്പെടുത്തി കൊടുക്കും.

പലരും പറയാറുണ്ട്‌, ഷേയ്ഖ് ചാക്കോ നാട്ടില്‍ നിന്നും കൊണ്ടുവന്ന ഓരോരുത്തരില്‍ നിന്നും വിസക്ക് പൈസ വാങ്ങിയിരുന്നെങ്കില്‍ ശരിക്കും ഇന്നൊരു ഷേയ്ഖ് ആകുമായിരുന്നു. എന്നാല്‍ ഒരാളില്‍നിന്നും പത്തുരൂപ പോലും വാങ്ങിയിട്ടില്ല എന്നതാണ് സത്യം. തനിക്കുള്ള പ്രതിഫലം ദൈവം തരും എന്നുമാത്രമാണ് ചാക്കോ എപ്പോഴും പറയുക.

അങ്ങനെയിരിക്കേ പെട്ടെന്നാണ് ആഗോള സാമ്പത്തിക മാന്ദ്യം എന്ന സുനാമി ആഞ്ഞടിച്ചത്. ആ സുനാമിയില്‍പെട്ട് ദുബായ്-യില്‍ ഒട്ടുമിക്ക കണ്‍സ്ട്രക്ഷന്‍ കമ്പനികളും അടച്ചുപൂട്ടി. ചാക്കോ ജോലി ചെയ്തിരുന്ന കമ്പനിയേയും അത് ബാധിച്ചു. വേറെ കമ്പനിയില്‍ ജോലി ശരിപ്പെടുന്നവര്‍ക്ക് വിസ മാറ്റാന്‍ വേണ്ട സഹായം അവരുടെ കമ്പനി ചെയ്തുകൊടുത്തു. ചാക്കോയും വേറെ ജോലിക്ക് പരിശ്രമം തുടങ്ങി.


വെറും പത്താം ക്ലാസ്സ്‌ മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ചാക്കോയ്ക്ക് നല്ലൊരു ജോലി കിട്ടാന്‍ പറ്റാതായി. ചാക്കോ നാട്ടില്‍ നിന്നും കൊണ്ടുവന്ന് രക്ഷപ്പെടുത്തിയവരാകട്ടെ ചാക്കോയെ കണ്ടാല്‍ വഴിമാറി നടക്കാന്‍ തുടങ്ങി. തന്റെ മേല്‍ എങ്ങാനും വന്നുപെട്ടാലോ എന്നാണു അവര്‍ ചിന്തിക്കുന്നത്. അവര്‍ വന്ന വഴിയെല്ലാം തല്‍ക്കാലം അവര്‍ മറന്നു.

ചാക്കോയുടെ വീട്ടിലെ അവസ്ഥയാണെങ്കില്‍ വളരെ പരിതാപകരമാണ്. ഉള്ള പൈസയെല്ലാംകൊണ്ട് മൂത്ത മകളെ കെട്ടിച്ചയച്ചു. രണ്ടാമത്തെ മകളും പിന്നെ ഒരു മകനും പഠിക്കുന്നു. ഈ അവസ്ഥയില്‍ ജോലിയില്ലാതെ നാട്ടിലേക്ക് പോയാല്‍ എന്താവും സ്ഥിതി? പലരും മൂക്കത്ത് വിരല്‍വച്ച് ചോദിച്ചു. അപ്പോഴൊക്കെ ചാക്കോയ്ക്ക് ഒരൊറ്റ മറുപടിയേ ഉള്ളൂ, ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. എന്നെ ഇവിടെവരെ എത്തിച്ച എന്റെ ദൈവം ഇനിയും എന്നെ വഴിനടത്തും. ഞാന്‍ ഒരിക്കലും പതറില്ല.

ജോലിയൊന്നും ശരിയാവാതെ വന്നപ്പോള്‍ ഒടുവില്‍ ചാക്കോ ദുബായ് എന്ന സ്വപ്നഭൂമിയോട് വിടപറയാന്‍ തയ്യാറായി. നാട്ടിലേക്ക് പോകാന്‍ ഒരുക്കം തുടങ്ങി. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മക്കള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങിക്കൂട്ടി. പൈസ കൊടുക്കുന്ന കൌണ്ടറില്‍ ചെന്നപ്പോള്‍ കൊടുത്ത പൈസക്ക് ആനുപാതികമായി ഏതാനും നറുക്കെടുപ്പ് കൂപ്പണുകള്‍ കിട്ടി. അതും പൂരിപ്പിച്ച് പെട്ടിയിലിട്ട്‌ ചാക്കോ തന്റെ താമസ സ്ഥലത്തേക്ക് മടങ്ങി.

രണ്ടു ദിവസത്തിനു ശേഷം ചാക്കോ ശ്രവിച്ച വാര്‍ത്ത അവര്‍ണ്ണനീയമായിരുന്നു. കഴിഞ്ഞ ദിവസം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ച കൂപ്പണുകളില്‍ ഒന്നിന് സമ്മാനം അടിച്ചിരിക്കുന്നു. സമ്മാനം എന്താണെന്നോ ഒരു ലക്ഷ്വറി കാര്‍.

ആ വാര്‍ത്ത കേട്ടപ്പോള്‍ ചാക്കോയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ആനന്ദക്കണ്ണീര്‍. ദൈവം തന്നെ വഴിനടത്തും എന്നു ചാക്കോ പറഞ്ഞത് എത്രയോ ശരി എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.   

അങ്ങനെ, വെറുംകൈയ്യുമായി നാട്ടില്‍ പോകേണ്ടിയിരുന്ന ചാക്കോ ലക്ഷങ്ങളുമായാണ് പോയത്. കൂട്ടുകാര്‍ എല്ലാവരും വിളിച്ചു പറഞ്ഞു, നമ്മുടെ ചാക്കോ ഇപ്പോള്‍ ശരിക്കും ഷേയ്ഖ് ചാക്കോ തന്നെ. സംശയമില്ല.

****

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ