02 ഡിസംബർ 2011

വിവാഹം സ്വര്‍ഗ്ഗത്തില്‍


പ്രകൃതിസുന്ദരവും ശാന്തസുന്ദരവുമായ ഒരു ഗ്രാമം. മതമൈത്രിയെ സൂചിപ്പിക്കുമാറ് അതിരാവിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് മണിനാദവും മുസ്ലിം പള്ളിയില്‍ നിന്ന് ബാങ്കുവിളിയും ഹൈന്ദവക്ഷേത്രത്തില്‍ നിന്ന് ജ്ഞാനപ്പാനയും അന്തരീക്ഷത്തില്‍ അലയടിക്കുന്നു.

അന്നാട്ടിലെ പേരുകേട്ട ഒരു കള്ളനാണ് തൊമ്മിമാപ്പിള. തൊമ്മിമാപ്പിളയെ കണ്ടാല്‍ ആരും വഴിമാറി നടക്കും. ബഹുമാനംകൊണ്ടല്ല, മറിച്ച് കണ്ണുതെറ്റിയാല്‍ കൈയ്യിലോ പോക്കറ്റിലോ ഉള്ളതെന്തും ആശാന്‍ അടിച്ചു മാറ്റും. പിന്നെ, അത് തിരികെ കിട്ടാന്‍ വേണ്ടി ശ്രമിച്ചാല്‍ കിട്ടുന്നത് നല്ല അടിയായിരിക്കും.

അതേസമയം, തൊമ്മിമാപ്പിളയുടെ ഭാര്യ, മേരിക്കുട്ടി നേരെമറിച്ചാണ്. അവര്‍ അല്പം ഈശ്വര വിശ്വാസം ഒക്കെ ഉള്ള കൂട്ടത്തിലാണ്. ഭര്‍ത്താവിനോട് ഉപദേശിച്ചു ഉപദേശിച്ചു സഹികെട്ടു. എല്ലാം ദൈവത്തോട് പറഞ്ഞു കരയും. മാത്രമല്ല, തൊമ്മിമാപ്പിള കട്ടുകൊണ്ടുവന്ന സാധനങ്ങള്‍ അതിന്റെ അവകാശികള്‍ വന്നു കരഞ്ഞു ചോദിച്ചാല്‍ ഭര്‍ത്താവ് അറിയാതെ മേരിക്കുട്ടി അത് അവര്‍ക്ക് എടുത്തു കൊടുക്കും.

അവര്‍ക്ക് ഒരു മകളുണ്ട്, ട്രീസ. കള്ളനായ അപ്പന്‍ ഒരു ഭാഗത്ത്‌, ഈശ്വര വിശ്വാസിയായ അമ്മ മറുഭാഗത്ത്‌. ചിലപ്പോള്‍ തോന്നും അമ്മ പറയുന്നതാണ് ശരി എന്ന്.  എന്നാല്‍ അപ്പന്‍ സ്നേഹപൂര്‍വ്വം ലാളിക്കുമ്പോള്‍ തോന്നും അപ്പന്‍ പറയുന്നതാണ് ശരി എന്ന്. അങ്ങനെ ഇറക്കാനും വയ്യ തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് ട്രീസ വളര്‍ന്നു വന്നത്.

ഇടവക പള്ളിയിലെ പ്രധാന ഗായികയാണ് ട്രീസ. ഇടവകക്കാര്‍ക്കെല്ലാം ട്രീസയുടെ മധുരസ്വരം  വളരെ ഇഷ്ടമാണ്. അവളെ ഒന്ന് കാണാനും അവളുടെ പാട്ട് ആസ്വദിക്കാനും മാത്രം പല ചെറുപ്പക്കാരും പള്ളിയില്‍ വരാറുണ്ട്. അവളുടെ അപ്പനെക്കുറിച്ചു ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉള്ളില്‍ വേദനയുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ തിരിച്ച് അവരോടു രോഷത്തോടെ സംസാരിക്കും. ആരേയും പേടിക്കാത്ത ഒരു സ്വഭാവമാണ് അവളുടേത്‌.

ട്രീസക്ക് വിവാഹപ്രായമായി. അപ്പന്‍ അറിയപ്പെടുന്ന കള്ളനായതുകൊണ്ട് നല്ല ആലോചനകള്‍ ഒന്നും വരുന്നില്ല. എന്നാലും അപ്പന് ഒരു നിര്‍ബന്ധമുണ്ട്, മകളെ നല്ലവന്റെ കൂടെ മാത്രമേ പറഞ്ഞുവിടൂ എന്ന്. ഇനി ഒരു കള്ളന്‍ ഈ വീട്ടില്‍ വരരുത് എന്ന് അയാള്‍ക്ക്‌ ആഗ്രഹമുണ്ട്.

അപ്പോള്‍ അമ്മ പറയും, "ഉം, നല്ലവനേയും നോക്കി ഇരുന്നോ. കള്ളത്തരങ്ങള്‍ ചെയ്യുന്ന നേരത്ത് ഓര്‍ക്കണമായിരുന്നു നമുക്കൊരു പുന്നാരമോളുണ്ട്‌ എന്ന കാര്യം. എന്തായാലും കള്ളന്റെ മോള്‍ക്ക്‌ ചേര്‍ന്ന ഒരു കള്ളനെ കണ്ടുപിടിച്ച് ഏല്‍പ്പിച്ചു കൊടുത്തോ. അല്ലെങ്കില്‍ മോള് വീട്ടില്‍ നില്‍പ്പാവും. പറഞ്ഞേക്കാം....."

അപ്പന്‍, "എടീ പരിശുദ്ധ മറിയമേ,  നീ നോക്കിക്കോ, എന്റെ മോള്‍ക്ക്‌ നല്ലവന്‍ തന്നെ വരും ഭര്‍ത്താവായിട്ട്. നീ അത് കണ്ടു അസൂയപ്പെടും. നോക്കിക്കോ. എന്റെ മോളെ കെട്ടുന്നവന് ഞാന്‍ നൂറു പവന്‍ കൊടുക്കും സ്ത്രീധനമായിട്ട്. അതിനുള്ളതൊക്കെ ഞാന്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്  ..."

ഇങ്ങനെ അതുമിതും പറഞ്ഞ് അപ്പനും അമ്മയും എല്ലാ ദിവസവും വഴക്കുകൂടും.

ഇതിനിടയില്‍ ട്രീസ പള്ളിയിലെ ഗായകസംഘത്തിലെ അവളുടെ കൂടെ പാട്ട് പാടിയിരുന്ന ഒരുവനുമായി പ്രണയത്തിലായിരുന്നു. സുന്ദരനും നല്ല വിദ്യാസമ്പന്നനുമായിരുന്നു അവളുടെ കാമുകന്‍ ജോണിക്കുട്ടി. ഇന്‍ഷുറന്‍സ് ഏജന്റ്റ് ആയിട്ടാണ് ജോണിക്കുട്ടി ജോലി ചെയ്യുന്നത്. അതുകൊണ്ട്തന്നെ നല്ല വാക്ചാതുരിയും അവനുണ്ട്.

ട്രീസയുമായുള്ള പ്രണയ വാര്‍ത്ത അറിഞ്ഞതോടെ ജോണിക്കുട്ടിയുടെ വീട്ടില്‍ ആകെ പ്രശ്നമായി. കള്ളന്റെ മകളെ അല്ലാതെ വേറെ ആരേയും കിട്ടിയില്ലേ നിനക്ക് എന്ന് ചോദിച്ചാണ് ജോണിക്കുട്ടിയുടെ അപ്പനും അമ്മയും അവനെ വഴക്ക് പറയുന്നത്. എന്നാല്‍ ജോണിക്കുട്ടി പറയുന്നു, "ഞാന്‍ കള്ളനെയല്ല കെട്ടുന്നത്, ട്രീസയെയാണ്, അവള്‍ നല്ലവളാണ്, അപ്പന്‍ കള്ളനായതിനു മകള്‍ എന്തു പിഴച്ചു?...." എന്നൊക്കെ പല ന്യായവാദങ്ങളും നിരത്തും.

ഒരുവിധത്തിലും ജോണിക്കുട്ടിയുടെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തിന് സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ജോണിക്കുട്ടി കാര്യങ്ങള്‍ പള്ളിയിലെ വികാരി അച്ചനോട് പറഞ്ഞു. ട്രീസയില്ലാതെ മറ്റൊരു ജീവിതം തനിക്കുണ്ടാവില്ല എന്ന് അവന്‍ അച്ചനോട് വെട്ടിത്തുറന്നു പറഞ്ഞു.

എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ആ വൈദികനോട് നാട്ടുകാര്‍ക്കെല്ലാം അങ്ങേയറ്റം സ്നേഹവും ബഹുമാനവും ആയിരുന്നു. ജീവന്‍ വെടിയേണ്ടി വന്നാലും സത്യത്തിനു വേണ്ടി എന്നും നിലകൊള്ളണം എന്ന് എല്ലാവരോടും എല്ലായ്പോഴും ആ വൈദികന്‍ പറയുമായിരുന്നു.

ജോണിക്കുട്ടിയുടെയും ട്രീസയുടെയും ബന്ധം അറിഞ്ഞ വൈദികന്‍ രണ്ടുപേരേയും മേടയിലേക്ക് വിളിപ്പിച്ച് രണ്ടുപേരോടും കൂടി അല്‍പനേരം നേരിട്ട് സംസാരിച്ചു.

വൈദികന്‍: മക്കളേ, വിവാഹം എന്നത് ഒരു തമാശയല്ല. ഒരു ഫാന്‍സിക്കുവേണ്ടി അല്ലെങ്കില്‍ ഒരു സുഖത്തിനു വേണ്ടി രണ്ടുപേരും കൂടി ഒരുമിക്കുന്നതല്ല വിവാഹം. അത് വളരെ പാവനമായ ഒന്നാണ്. അതുകൊണ്ട്, നിങ്ങള്‍ നല്ലതുപോലെ ചിന്തിച്ചിട്ടു തന്നെയാണോ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്?

ജോണിക്കുട്ടി: അതെ അച്ചോ. ഞങ്ങള്‍ തമ്മിലുള്ള സ്നേഹം തുടങ്ങിയിട്ട് ഒത്തിരി നാളായി. ട്രീസയുടെ വീട്ടിലുള്ളവരെക്കുറിച്ച് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ ഇവളെ സ്നേഹിച്ചത്. എന്റെ വീട്ടുകാര്‍ എതിര്‍ത്താലും എന്നെ വീട്ടില്‍ നിന്ന് അടിച്ചിറക്കിയാലും ട്രീസയില്ലാത്ത ഒരു ജീവിതം എനിക്കുണ്ടാവില്ല. ഇത് സത്യം.

ട്രീസ: ശരിയാണച്ചോ. ശരീരം കൊണ്ടല്ലെങ്കിലും മനസ്സുകൊണ്ട് ഞങ്ങള്‍ ഒന്നായി കഴിഞ്ഞു. എന്റെ അപ്പന് ചീത്തപ്പേരുള്ളതുകൊണ്ട് ഞാന്‍തന്നെ പലപ്പോഴും ജോണിക്കുട്ടിയെ ഇതില്‍നിന്നും പിന്‍തിരിപ്പിക്കാന്‍ നോക്കിയതാ. "നിന്റെ അപ്പനെയല്ല നിന്നെയാണ് ഞാന്‍ കെട്ടുന്നത്" എന്ന് ജോണിക്കുട്ടി എന്നും പറയും.

വൈദികന്‍: എല്ലാം ഞാന്‍ മനസ്സിലാക്കുന്നു. നോക്കട്ടെ, ഞാന്‍ ജോണിക്കുട്ടിയുടെ വീട്ടുകാരോട് സംസാരിക്കാം. നിങ്ങള്‍ ഇപ്പോള്‍ സമാധാനത്തില്‍ പോകൂ. ഇക്കാര്യം ഞാനേറ്റു.

വൈദികന്‍ ഇക്കാര്യം ജോണിക്കുട്ടിയുടെ അപ്പനോടും അമ്മയോടും സംസാരിച്ചു. ആദ്യമൊന്നും അവര്‍ക്ക് ഇക്കാര്യം സഹിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അവര്‍ അവരുടെ വിവാഹത്തിന് സമ്മതം കൊടുത്തു.

വളരെ ലളിതമായിട്ടാണ്‌ അവരുടെ വിവാഹം കഴിഞ്ഞത്. അധികം വിരുന്നുകാരോന്നും ഉണ്ടായിരുന്നില്ല ചടങ്ങുകള്‍ക്ക്.

എല്ലാ ചടങ്ങുകളും കഴിഞ്ഞ് രാത്രി ഇരുവരും മണിയറയില്‍ പ്രവേശിച്ചു. കട്ടിലില്‍ ഇരുന്നുകൊണ്ട് ഇരുവരും കുശലം പറയുന്നതിനിടയില്‍ ട്രീസ തനിക്കു കിട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ഓരോന്നായി ജോണിക്കുട്ടിക്കു കാണിച്ചു കൊടുത്തുകൊണ്ടിരുന്നു.

ട്രീസ : ജോണിക്കുട്ടീ, എന്റെ അപ്പന്‍ നമുക്ക് തന്ന ആഭരണങ്ങള്‍ കണ്ടോ? ഇതെല്ലാം കൂടി നൂറു പവന്‍ ഉണ്ട്.

ജോണിക്കുട്ടി : നിന്റെ അപ്പന്‍ കട്ടുണ്ടാക്കിയ മുതലല്ലേ? എനിക്കത് വേണ്ട. നീ
അണിയുകയോ അണിയാതിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്തോളൂ.

അവര്‍ അങ്ങനെ സ്വൈരവിഹാരം നടത്തുന്നതിനിടയില്‍ പെട്ടെന്ന് കരണ്ട് പോയി.

ട്രീസ : അയ്യോ, കരണ്ട് പോയല്ലോ?

ജോണിക്കുട്ടി : അല്ലെങ്കിലും ലൈറ്റ് ഇല്ലാതിരിക്കുന്നതുതന്നെയാണ് നല്ലത്. നിനക്ക് പേടിയാവുന്നുണ്ടോ? ഞാനില്ലേ കൂടെ? പേടിയാവുന്നുണ്ടെങ്കില്‍ എന്നെ മുറുകെ കെട്ടിപ്പിടിച്ചോളൂ.

ഈ സമയം കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ജോണിക്കുട്ടി പിരാകിക്കൊണ്ട് കട്ടിലില്‍ നിന്നും എഴുന്നേറ്റ് മെല്ലെ വാതില്‍ തുറന്നു. പെട്ടെന്ന് കറുത്ത മുഖമൂടി അണിഞ്ഞ ഒരാള്‍ അകത്തേക്ക് ചാടിക്കയറി. അപ്രതീക്ഷിതമായ ആ ആക്രമണത്തെ ജോണിക്കുട്ടി  തടയാന്‍ ശ്രമിച്ചു. കള്ളന്‍ ജോണിക്കുട്ടിയെ ശക്തിയോടെ തള്ളി. ജോണിക്കുട്ടി താഴെ വീണു. ആ വീഴ്ചയില്‍ ജോണിക്കുട്ടിയുടെ തല തറയില്‍ ഇടിച്ചു രക്തം ഒഴുകാന്‍ തുടങ്ങി.

ഇതെല്ലാം കണ്ടു പേടിച്ചു വിറച്ച് ഒച്ചവെക്കാന്‍ പോലും കഴിയാതെ ട്രീസ മരവിച്ചപോലെ അവിടെ നില്‍പായി. കള്ളന്‍ കൈയ്യില്‍ കിട്ടിയ ആഭരണങ്ങളുമായി കടന്നുകളഞ്ഞു.   പോകുന്നതിനു മുന്‍പ് മുഖമൂടി മെല്ലെ ഉയര്‍ത്തി താഴെ കിടക്കുന്ന ജോണിക്കുട്ടിയെ ഒന്ന് നോക്കി. ശ്വാസം ഉണ്ട് എന്ന് ഉറപ്പു വരുത്തി കള്ളന്‍ അവിടെ നിന്നും സ്ഥലം വിട്ടു.

അല്‍പനേരം കഴിഞ്ഞപ്പോഴാണ് ട്രീസക്ക് പരിസരബോധം വന്നത്. അവള്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. നിലവിളി കേട്ട് അപ്പനും അമ്മയും ഓടിയെത്തി. അപ്പോഴേക്കും കരണ്ട് വന്നു. പ്രകാശം തെളിഞ്ഞപ്പോള്‍ കാണുന്നത് താഴെ രക്തം വാര്‍ന്നു കിടക്കുന്ന ജോണിക്കുട്ടിയെയാണ്. അവര്‍ ജോണിക്കുട്ടിയെ താങ്ങിയെടുത്ത് കട്ടിലില്‍ കിടത്തി. ഉടനെ ആസ്പത്രിയില്‍ കൊണ്ടുപോയി.

പക്ഷേ, എല്ലാം വിഫലമായി. ആസ്പത്രിയില്‍ എത്തുംമുന്‍പേ ജോണിക്കുട്ടി ഈ ലോകത്തോട്‌ യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. ചിറകറ്റ പക്ഷിയെപ്പോലെ ട്രീസ തളര്‍ന്നു വീണു.

കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു. സന്തോഷമെല്ലാം നഷ്ടപ്പെട്ടു ട്രീസ ഓരോ ദിനവും തള്ളി നീക്കി. മാസങ്ങള്‍ പലതും കഴിഞ്ഞു.

രണ്ടു വര്‍ഷം  പിന്നിട്ടപ്പോള്‍ ട്രീസയുടെ അപ്പന്‍ അവളെ വീണ്ടും ഒരു വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. ട്രീസയാകട്ടെ അതിനു തയ്യാറുമല്ല. ഇനിയൊരു വിവാഹ ജീവിതം തനിക്കു വേണ്ട എന്ന് പറഞ്ഞ് ഒരേ ഇരുപ്പാണ് അവള്‍.

ഒടുവില്‍ അപ്പനും അമ്മയും പള്ളിയിലെ വൈദികനും ഇടവിടാതെ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ പറഞ്ഞു: നിങ്ങള്‍ക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ മനസ്സില്ലാ മനസ്സോടെ സമ്മതിക്കുന്നു. നിങ്ങള്‍ എന്തുവേണമെങ്കിലുംതീരുമാനിച്ചോളൂ.

വീണ്ടും ട്രീസയുടെ വിവാഹാലോചനകള്‍ തുടങ്ങി. നല്ലവനെക്കൊണ്ടേ കെട്ടിക്കൂ എന്ന് അപ്പനും അത് നടക്കുമോ എന്ന് നോക്കാം എന്ന് അമ്മയും.

ആഴ്ചകളും മാസങ്ങളും പലതും കടന്നുപോയി. ആലോചനകള്‍ ഒന്നും ശരിയാവുന്നില്ല.

ഒരു ദിവസം ഒരു ബ്രോക്കര്‍ അവരുടെ വീട്ടില്‍ വന്നു. ട്രീസയെ കെട്ടാന്‍ മനസ്സുള്ള ഒരാളെക്കുറിച്ച് അയാള്‍ അവരോടു പറഞ്ഞു. ചെറുക്കന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. നല്ല സുന്ദരന്‍ പയ്യന്‍. പേര് രാജു. അടുത്ത പട്ടണത്തില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നു. വളരെ നല്ല സ്വഭാവം. എല്ലാവരോടും നല്ല സ്നേഹത്തില്‍ പെരുമാറുന്ന പ്രകൃതം
.
അവര്‍ പറഞ്ഞുറപ്പിച്ചതനുസരിച്ച് അടുത്ത ദിവസം ചെറുക്കനും വീട്ടുകാരും പെണ്ണുകാണാന്‍ വന്നു. അവര്‍ക്ക് പെണ്ണിനെ ഇഷ്ടമായി എന്ന് പറഞ്ഞു. അടുത്ത മാസം വിവാഹം നടത്താം എന്ന് തീരുമാനിച്ചു. ട്രീസയാകട്ടെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. എല്ലാം അപ്പന്റേയും  അമ്മയുടേയും ഇഷ്ടംപോലെ ചെയ്തോളൂ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി.

വളരെ ലളിതമായി ആ വിവാഹം നടന്നു. നിര്‍വികാര മനസ്സോടെ ട്രീസ എല്ലാ ചടങ്ങുകള്‍ക്കും നിന്നുകൊടുത്തു. ചിരിയും കളിയും ഒന്നുമില്ല. മണിയറയിലും ഭര്‍ത്താവിനോട് നിര്‍വികാരമായാണ് അവള്‍ പെരുമാറിയത്.

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു. ട്രീസക്കും രാജുവിനും ഒരു കുഞ്ഞ് അതുവരെ ഉണ്ടായില്ല. അതായിരുന്നു അവരുടെ ഒരേയൊരു ദുഃഖം. കാണിക്കാത്ത ഡോക്ടര്‍മാരില്ല; പോകാത്ത പള്ളികളോ നേരാത്ത നേര്‍ച്ചകളോ ഇല്ല  . പക്ഷേ എല്ലാം വിഫലം.

മക്കളില്ലാത്ത വിഷമം രാജു എന്നും പറഞ്ഞുകൊണ്ടേയിരിക്കും. "ഒരു മച്ചിയാണ് നീ" എന്ന് പറഞ്ഞ് ട്രീസയെ നിരന്തരം മാനസ്സികമായി പീഡിപ്പിക്കുമായിരുന്നു അയാള്‍.

ഒരു ദിവസം ഇരുവരും തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ ട്രീസ പൊട്ടിത്തെറിച്ചു പറഞ്ഞു: ആരു പറഞ്ഞു ഞാന്‍ ഒരു മച്ചി ആണെന്ന്? ഞാന്‍ ഒരു മച്ചിയുമല്ല, നിങ്ങള്‍ ഒരു മച്ചനുമല്ല. എനിക്ക് മക്കള്‍ വേണ്ടെന്നു ഞാന്‍ തീരുമാനിച്ചതുകൊണ്ടാണ്.

രാജു ആകെ അത്ഭുതംകൂറിക്കൊണ്ട്  ചോദിച്ചു: ട്രീസ; നീ എന്താണീ പറയുന്നത്?

ട്രീസ : അതെ, അതു തന്നെയാണ് സത്യം. നിങ്ങള്‍ എന്നെ ഓരോ ഡോക്ടര്‍മാരുടെ അടുത്ത് കൊണ്ടുപോകുമ്പോഴും അവരെക്കൊണ്ടു ഞാന്‍ തന്നെയാണ് പറയിപ്പിച്ചത് എനിക്ക് കുട്ടികള്‍ ഉണ്ടാവില്ല എന്ന്. കാരണം, എനിക്ക് നിങ്ങളുടെ കുഞ്ഞിനെ ജന്മം കൊടുക്കാന്‍ കഴിയില്ല. അതുതന്നെ.

രാജു (വീണ്ടും അത്ഭുതത്തോടെ): ട്രീസ, നീ എന്തൊക്കയാണ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.

ട്രീസ : ഇല്ല, നിങ്ങള്‍ക്കൊന്നും മനസ്സിലാകില്ല. മനസ്സിലാകണമെങ്കില്‍ നിങ്ങള്‍ ആദ്യം മനുഷ്യനാകണം. മനുഷ്യത്വം ഉണ്ടാവണം.

രാജു: പിന്നെ ഇത്രയും കാലം നിന്റെ കൂടെ ഞാന്‍ ജീവിച്ചത് മനുഷ്യനായിട്ടല്ലേ?

ട്രീസ : നിങ്ങള്‍ എന്റെ കൂടെ ജീവിച്ചു എന്നതിനേക്കാള്‍, എന്റെ കൂടെ ജീവിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിച്ചു എന്നു പറയുന്നതായിരിക്കും ശരി.

രാജു : ട്രീസ; നിനക്കെന്താ ഭ്രാന്തുപിടിച്ചോ?

ട്രീസ : എനിക്ക് ഭ്രാന്താണെങ്കില്‍ അതിന്റെ കാരണക്കാരന്‍ നിങ്ങള്‍തന്നെയാണ്.

രാജു : ഞാനോ? ഞാന്‍ എന്തു തെറ്റാണ് നിന്നോട് ചെയ്തത്?

ട്രീസ : എന്ത് തെറ്റ് അല്ലെ? അതും ഞാന്‍ പറഞ്ഞുതരണോ? എങ്കില്‍ പറയാം.

രാജു ട്രീസയെ നോക്കി നില്‍ക്കുന്നു.

ട്രീസ:  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഒരാളുടെ ഭാര്യയായി; എന്റെ ജോണിക്കുട്ടിയുടെ. ഞങ്ങള്‍ ജീവിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ എന്റെ ജോണിക്കുട്ടിയെ നിങ്ങള്‍ കൊന്നുകളഞ്ഞില്ലേ? എന്തിനുവേണ്ടി? പറയൂ.

രാജു (ആകെ പരുങ്ങിക്കൊണ്ട്): എന്ത്? ഞാനോ?

ട്രീസ : അന്ന് എന്റെ മണിയറയില്‍ വന്ന കള്ളനെ ഞാന്‍ തിരിച്ചറിഞ്ഞില്ല  എന്നു നിങ്ങള്‍ കരുതിയോ? എങ്കില്‍ തെറ്റ്. എന്റെ ആഭരണങ്ങളുമായി കടന്നുപോകുന്നതിനു മുന്‍പ് ആ കള്ളന്‍ തന്റെ മുഖമൂടി പൊക്കി എന്റെ ജോണിക്കുട്ടിക്കു ജീവനുണ്ടോ എന്നു നോക്കി. അപ്പോള്‍ ഞാന്‍ കണ്ട ആ മുഖമാണ് ഇപ്പോള്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത്. (രാജുവിന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്നു)

രാജു ആകെ പരുങ്ങുന്നു.

ട്രീസ :  എന്റെ ജോണിക്കുട്ടിയെ കൊന്നവന്‍ തന്നെയാണ് എന്നെ താലികെട്ടാന്‍ വന്നിരിക്കുന്നത് എന്നു എന്നെ പെണ്ണുകാണാന്‍ നിങ്ങള്‍ വന്ന അന്നേ ഞാന്‍ മനസ്സിലാക്കിയിരുന്നു. അക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല എന്നേയുള്ളൂ. ഈ ആലോചനയും നടന്നില്ലെങ്കില്‍ എന്റെ അപ്പനും അമ്മയും കൂടി ആത്മഹത്യ ചെയ്യും എന്ന് എന്നോട് പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഒരക്ഷരംപോലും മിണ്ടാതെ അവരുടെ ആഗ്രഹത്തിന് സമ്മതിച്ചു കൊടുത്തത്.

രാജുവിന് വാക്കുകള്‍ പുറത്തുവരുന്നില്ല.

ട്രീസ : ഇത്രയും കാലം ഉള്ളില്‍ ആ പകയും വെച്ചിട്ടാണ് ഞാന്‍ നിങ്ങളുടെ കൂടെ ജീവിച്ചത്. നിങ്ങളെ കൊല്ലാന്‍ ഞാന്‍ പലവട്ടം തുനിഞ്ഞതാണ്. അപ്പോഴൊക്കെ എന്റെ ജോണിക്കുട്ടിയുടെ ആത്മാവ്‌  എന്നോട് പറയും അരുതേ അരുതേ എന്ന്. ഒരുതരത്തില്‍, നിങ്ങള്‍ കൊന്ന എന്റെ ജോണിക്കുട്ടിയുടെ ദാനമാണ് ഇപ്പോഴത്തെ നിങ്ങളുടെ ജീവന്‍. അത് നിങ്ങള്‍ മറക്കണ്ട.

രാജു ഇതെല്ലാം കേട്ട് തലകുനിച്ചിരിക്കുന്നു.

ട്രീസ : ഇത്രയും നികൃഷ്ടനായ നിങ്ങളുടെ കുഞ്ഞിനെ വഹിക്കാനുള്ളതല്ല എന്റെ ഗര്‍ഭപാത്രം. ഇന്നെങ്കിലും ഞാനിത് തുറന്നു പറഞ്ഞില്ലെങ്കില്‍ ഞാനൊരുപക്ഷേ  ശരിക്കും ഭ്രാന്തിയാകുമായിരുന്നു. മടുത്തു നിങ്ങളോടോത്തുള്ള ജീവിതം. ഞാന്‍ പോകുന്നു എന്റെ വീട്ടിലേക്ക്.

ട്രീസ അവളുടെ വീട്ടിലേക്ക് പോകാനായി ഒരുങ്ങുന്നു.

രാജു (യാചനാ രൂപത്തില്‍): ശരിയാണ് ട്രീസ, നീ പറഞ്ഞത് സത്യമാണ്. അന്ന് നിങ്ങളുടെ മണിയറയില്‍ കടന്നു വന്നത് ഞാന്‍ തന്നെയാണ്. പക്ഷേ നിങ്ങളെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം എനിക്ക് ഉണ്ടായിരുന്നില്ല. വിവാഹ ദിവസമായതുകൊണ്ട് നിങ്ങളുടെ മുറിയില്‍ ആഭരണങ്ങള്‍ ഉണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട്‌ അത് എടുക്കാന്‍ മാത്രമാണ് ഞാന്‍ അവിടെ വന്നത്.

പഠിപ്പ് കഴിഞ്ഞ് ഒരു ജോലിയില്ലാതെ അലയുന്ന സമയത്ത് വീട്ടുകാരുടെ  കുറ്റപ്പെടുത്തലുകളില്‍നിന്നും  രക്ഷനേടാന്‍വേണ്ടി എന്തെങ്കിലും ഒരു സംരഭം തുടങ്ങാന്‍ വിചാരിച്ചു നില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു ദുഷ്ടചിന്ത എന്റെ മനസ്സില്‍ കടന്നുകൂടിയത്.

പേടിച്ചു വിറച്ചാണ് ഞാന്‍ അന്ന് അവിടെ എത്തിയത്. ജീവിതത്തില്‍ അന്നേവരെ ഒരാളുടെ മുഖത്തുപോലും നേരെ നോക്കാന്‍ ധൈര്യമില്ലാതിരുന്ന എനിക്ക് അന്ന് ഇതെങ്ങനെ കഴിഞ്ഞു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. സിനിമയിലും മറ്റും കാണുന്നപോലെ കറുത്ത മുഖമൂടി ഉണ്ടാക്കി പേടിച്ചു പേടിച്ചു ഞാന്‍ അവിടെ എത്തി.

അപ്രതീക്ഷിതമായി കരണ്ടും കൂടി പോയപ്പോള്‍ ഇതുതന്നെ അവസരം എന്ന് കരുതി രണ്ടും കല്‍പ്പിച്ചാണ് ഞാന്‍ കതകില്‍ മുട്ടിയത്‌. പിന്നെ നടന്നതൊന്നും സുബോധത്തോടെ ആയിരുന്നില്ല. ജോണിക്കുട്ടിയെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഞാന്‍ അദ്ദേഹത്തെ തള്ളിയത്. താഴെ വീഴുമെന്നോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നോ ഒന്നും ഞാന്‍ കരുതിയില്ല.

അതിനുശേഷം ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ജോണിക്കുട്ടിയുടെ മരണം എന്നെ ആകെ തളര്‍ത്തിക്കളഞ്ഞു. ഒരിക്കല്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്നു. അന്ന് എന്നെ രക്ഷിച്ച ഒരു വ്യക്തിയോട് ഞാന്‍ എല്ലാം തുറന്നു പറഞ്ഞു, പൊട്ടിക്കരഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഞാന്‍ എല്ലാം ചെയ്തത്.

കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങിയതും പിന്നീട്, ചെയ്തുപോയ തെറ്റിന് പരിഹാരമായി ട്രീസയെ  എന്റെ ഭാര്യയാക്കിയതും എല്ലാം അദ്ദേഹത്തിന്റെ ഉപദേശപ്രകാരമായിരുന്നു.

ട്രീസയുടെ കൂടെ ജീവിക്കുന്ന ഓരോ ദിവസവും എന്റെ മനസ്സില്‍ കുറ്റബോധമായിരുന്നു.  ആ ഇരുണ്ട രാത്രിയില്‍ ട്രീസ എന്നെ കണ്ടിരിക്കില്ല എന്നാണു ഞാന്‍ കരുതിയത്‌.

മാപ്പ് പറഞ്ഞാല്‍ തീരുന്നതല്ല എന്റെ പ്രവര്‍ത്തി എന്ന് എനിക്കറിയാം. ട്രീസയോടൊത്തുള്ള  ഒരു ജീവിതത്തിനു എനിക്ക് ഇനി അര്‍ഹതയില്ല.  എന്ത് ശിക്ഷ വേണമെങ്കിലും തന്നോളൂ. ഞാനത് സ്വീകരിക്കാന്‍ തയ്യാറാണ്. ട്രീസയുടെ വീട്ടില്‍ പോകുന്നതിനു ഞാന്‍ ഒരിക്കലും എതിര് നില്‍ക്കില്ല.

ഇതു പറഞ്ഞു പൊട്ടിക്കരഞ്ഞ് രാജു കട്ടിലില്‍ ഇരിക്കുന്നു.

ട്രീസ അവളുടെ വീട്ടില്‍ പോയി. അവളുടെ അപ്പനോടും അമ്മയോടും ഉണ്ടായ കാര്യങ്ങള്‍ എല്ലാം വിവരിച്ചു. അവര്‍ അത് കേട്ട് ആകെ സ്തബ്ദരായി ഇരുന്നുപോയി.

അപ്പന്‍: (രോഷത്തോടെ) കൊല്ലും ഞാന്‍ അവനെ. എന്റെ മോളെ വഴിയാധാരമാക്കിയിട്ട് അങ്ങനെ സുഖിച്ചു ജീവിക്കാന്‍ ഞാന്‍ അവനെ സമ്മതിക്കില്ല.

അമ്മ: (അപ്പനോട്) ഇപ്പോഴെങ്കിലും മനസ്സിലായോ ദൈവമുണ്ടെന്ന്? നല്ല കാലത്ത് വല്ലവന്റേയും മുതല്‍ കട്ടുമുടിപ്പിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. "കൊടുത്താല്‍ കൊല്ലത്തും കിട്ടും" എന്ന് കേട്ടിട്ടില്ലേ? കള്ളനായ അപ്പന് കള്ളനായ മരുമകന്‍. കൂടുതലൊന്നും ഞാനിപ്പോള്‍ പറയുന്നില്ല.

അവര്‍ പരസ്പരം പഴിചാരി പലതും പറഞ്ഞുകൊണ്ടേയിരിക്കുന്നു.

രാജു അവനെ രക്ഷിച്ച വ്യക്തിയുടെ അടുത്തേക്ക് പോകുന്നു. അത് മറ്റാരുമല്ല, ട്രീസയുടെ ഇടവകയില്‍ ഉണ്ടായിരുന്ന വികാരിയച്ചന്‍ തന്നെ. ആ വൈദികന്‍ ഇപ്പോള്‍ വേറെ ഒരു ഇടവകയിലാണ് സേവനം ചെയ്യുന്നത്. വയസ്സായി. എങ്കിലും ആരോഗ്യവും പ്രസരിപ്പും ഇപ്പോഴും ഉണ്ട്.

രാജു ഉണ്ടായ കാര്യങ്ങള്‍ എല്ലാം വൈദികനോട് പറഞ്ഞു. വൈദികന്‍ എല്ലാം കേട്ട് നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു: എല്ലാം തകിടം മറിഞ്ഞല്ലോ രാജു. ഇനിയിപ്പോള്‍ എന്താ ചെയ്യാ?  ഉം, നോക്കാം. നല്ലവനായ ദൈവം തമ്പുരാന്‍ ഇതിനൊരു പരിഹാരം ഉണ്ടാക്കി തരാതിരിക്കില്ല. ഞാന്‍ ട്രീസമോളോട് ഒന്ന് സംസാരിക്കട്ടെ.

അടുത്ത ദിവസം വൈദികന്‍ ട്രീസയുടെ വീട്ടില്‍ ചെന്നു. വൈദികനെ കണ്ടതോടെ ട്രീസയും അപ്പനും അമ്മയും കൂടി വൈദികനെ വീട്ടിലേക്ക് സ്വീകരിച്ചിരുത്തി.

അമ്മ: (കൈ കൂപ്പിക്കൊണ്ട്‌) ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.

വൈദികന്‍: ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. എന്താ തൊമ്മിമ്മാപ്പിളെ, ഇന്ന് പുറത്തൊന്നും പോയില്ലേ?

തൊമ്മിമാപ്പിള: ഇല്ലച്ചോ; പണ്ടത്തെ തൊഴിലൊക്കെ നിര്‍ത്തി. വയ്യാണ്ടായി അച്ചോ.

വൈദികന്‍: മേരിക്കുട്ടീ, പള്ളിയിലൊക്കെ എന്നും പോകാറില്ലേ?

മേരിക്കുട്ടി: ഉവ്വച്ചോ; എത്ര വയ്യെങ്കിലും ഞാന്‍ ഒരിക്കലും പള്ളി മുടക്കാറില്ല.

വൈദികന്‍: അതേതായാലും നന്നായി.

മേരിക്കുട്ടി: അച്ചന് സുഖല്ലേ? അച്ചന്‍ ഇപ്പോള്‍ ഏതു പള്ളിയിലാ?

വൈദികന്‍: ഞാനിപ്പോ പാവറട്ടി പള്ളിയിലാ. വയസ്സായി. എന്നാലും ആരോഗ്യത്തിനു വലിയ കുഴപ്പമൊന്നുമില്ല.

(ട്രീസയെ നോക്കിക്കൊണ്ട്‌) എന്താ ട്രീസമോളെ, എന്ത് പറയുന്നു നിന്റെ രാജു? അവനു സുഖം തന്നെയല്ലേ?

ട്രീസ ഇതുകേട്ട് പൊട്ടിക്കരയുന്നു.

വൈദികന്‍: എന്തിനാ ഇപ്പോള്‍ കരയുന്നത്?

തൊമ്മിമാപ്പിള: എന്റച്ചോ, ഞാന്‍ പറയാം. അവനില്ലേ ആ രാജു, അവന്‍ കൊലപാതകിയാണച്ചോ. അവനാണ് നമ്മുടെ ജോണിക്കുട്ടിയെ കൊന്നത്.

വൈദികന്‍: (ഒന്നുമറിയാത്തപോലെ) ആര് രാജുവോ? ആരാ ഇതൊക്കെ പറഞ്ഞത്?

തൊമ്മിമാപ്പിള : അവന്‍ തന്നെയാണ് പറഞ്ഞത്. എന്റെ മോള്‍ അവന്റെ കൂടെയുള്ള ജീവിതം അവസാനിപ്പിച്ചു. (നെടുവീര്‍പ്പിട്ടുകൊണ്ട്) ഞാന്‍ എത്ര ആശിച്ചതാ എന്റെ മോളെ നല്ലവനെക്കൊണ്ട് കെട്ടിക്കണമെന്ന്. എല്ലാം വെറുതെയായില്ലേ? എല്ലാം ഞാന്‍ ചെയ്ത പാപത്തിന്റെ പ്രതിഫലമാണച്ചോ (കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊഴിയുന്നു)

വൈദികന്‍: തൊമ്മിമാപ്പിളെ, നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ അത്ര ക്രൂരനൊന്നുമല്ല രാജു. അവനെ എനിക്ക് നന്നായി അറിയാം. ഞാനാണ് ഒരിക്കല്‍ അവനെ മരണമുഖത്തുനിന്നും രക്ഷിച്ചത്‌. ജോണിക്കുട്ടി മരിച്ച വിവരം അറിഞ്ഞതിനു ശേഷം അവന്‍ ഭ്രാന്തനെപ്പോലെയായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ ട്രെയിനിനു അഭിമുഖമായി അവന്‍ നടക്കുമ്പോള്‍ യാദൃശ്ചികമായാണ് ഞാന്‍ അവനെ കണ്ടത്. ഉടനെ ഞാന്‍ അവനെ വലിച്ച് പുറത്തേക്ക് ഓടിയതുകൊണ്ടു മാത്രമാണ് അവന്‍ അന്ന് രക്ഷപ്പെട്ടത്. അതിനു ശേഷം ഉണ്ടായ കാര്യങ്ങള്‍ എല്ലാം അവന്‍ എന്നോട് പറഞ്ഞു.

ഒരു വൈദികന്‍ എന്ന നിലക്ക് ഒരുവന്റെ വേദന ഒപ്പിയെടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ട് ഞാന്‍ തന്നെയാണ് അവനോടു പറഞ്ഞത് തല്‍ക്കാലം ഇക്കാര്യം ആരോടും പറയണ്ട എന്ന്. മാത്രമല്ല ട്രീസക്ക് നഷ്ടപ്പെട്ട ജീവിതം അവനിലൂടെ ഉണ്ടാക്കിക്കൊടുക്കാനും ഞാന്‍ തന്നെയാണ് അവനെ നിര്‍ബന്ധിച്ചത്.

അതിനു വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു അവന്‍ പിന്നീട്. അധികം താമസിയാതെ അടുത്തുള്ള പട്ടണത്തില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങാന്‍ അവനെ സഹായിച്ചു. അവന്‍ മാനസികമായും സാമ്പത്തികമായും ഭദ്രമായി എന്ന് കണ്ടപ്പോളാണ് ട്രീസക്കുള്ള വിവാഹാലോചനക്കായി ഒരു ബ്രോക്കറെ ഇങ്ങോട്ട് ഞാന്‍ അയച്ചത്.

തൊമ്മിമാപ്പിള: എന്നാലും അച്ചോ, അച്ചന്‍ എല്ലാം അറിഞ്ഞിട്ട് ഒരുവാക്ക് പോലും ഞങ്ങളോട് ഇതുവരെ പറഞ്ഞില്ലല്ലോ?

വൈദികന്‍: ഞാന്‍ നിങ്ങളോട് ഇക്കഥകളൊക്കെ മുന്‍പ് പറഞ്ഞിരുന്നെങ്കില്‍ എല്ലാം അതുപോലെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നോ? ഇല്ലല്ലോ. അതാ പറയാതിരുന്നെ. രാജു വിവാഹം കഴിഞ്ഞ അന്നുമുതല്‍ ഇക്കാര്യങ്ങളെല്ലാം ട്രീസയോട് തുറന്നു പറയാന്‍ അവന്‍   ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം ഞാന്‍ തന്നെയാണ് അവനെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചത്. പറയാന്‍ സമയമായിട്ടില്ല, സമയമാവുമ്പോള്‍ പറയാം എന്ന് പറഞ്ഞു ഞാനാണ് അവനെ തടഞ്ഞുവച്ചത്.   

അത്രമാത്രം കുറ്റബോധം അവനുണ്ടായിരുന്നു.  

വൈദികന്‍ (ട്രീസയോട്) : മോളേ, രാജു എത്ര ശുദ്ധനും നിഷ്കളങ്കനും ആണെന്ന് നിനക്ക് നന്നായി അറിയില്ലേ? കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും നീ അവനെ ഉള്ളിന്റെ ഉള്ളില്‍ സ്നേഹിക്കുന്നുണ്ട് എന്ന കാര്യം എനിക്കറിയാം. സത്യമല്ലേ?

ട്രീസ ഒന്നും മിണ്ടാതെ തലകുനിച്ചു നില്‍ക്കുന്നു.

വൈദികന്‍: മോളേ, മനുഷ്യന് തെറ്റുപറ്റാം. എന്നാല്‍ ദൈവത്തിന് ഒരിക്കലും തെറ്റ് പറ്റില്ല. രാജുവിനെ നിന്റെ ജീവിതത്തിലേക്ക് ദൈവം കൂട്ടികൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ദൈവത്തിന് വലിയ പ്ലാനും പദ്ധതിയും ഉണ്ടെന്ന കാര്യം നാം മനസ്സിലാക്കണം. ദൈവം                                കൂട്ടി യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പ്പെടുത്താമോ?

മേരിക്കുട്ടി: ശരിയാണച്ചോ. അച്ചന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ മനസ്സില്‍ അല്പം വേദന ഉണ്ടായെങ്കിലും ഞങ്ങള്‍ക്ക് അവനോട് ഒത്തിരി സ്നേഹമാണ് ഉള്ളത്. അവനും അതുപോലെയാണ് ഞങ്ങളെ ഇതുവരെയും സ്നേഹിച്ചിട്ടുള്ളത്. ഇവര്‍ രണ്ടുപേരും ഇണക്കിളികളെപ്പോലെ നടക്കുന്നത് കാണുമ്പോള്‍ ഞാന്‍തന്നെ ട്രീസയുടെ അപ്പനോട് പറഞ്ഞിട്ടുണ്ട് ഇവള്‍ക്ക് പറ്റിയ ഇണ രാജു തന്നെയാണെന്ന്.

വൈദികന്‍: അതാ ഞാനും പറഞ്ഞത്. അതാണ്‌ ദൈവനിശ്ചയം എന്ന് പറയുന്നത്. അതുകൊണ്ട് ഈ വിഷയം നമുക്കിവിടെ തീര്‍ക്കാം. എന്തുപറയുന്നു തൊമ്മിമാപ്പിളെ?

തൊമ്മിമാപ്പിള: ഞങ്ങളുടെ ട്രീസമോള് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാല്‍ മതി ഞങ്ങള്‍ക്ക്. അവള്‍ക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ക്ക് എന്ത് സമ്മതക്കുറവാണുള്ളത് അച്ചോ? കാര്യം എന്തൊക്കെയാണെങ്കിലും എനിക്കും രാജുവിനെ ഇഷ്ടമാണ്. നല്ല വിനയവും ബഹുമാനവും ഉള്ള ചെറുക്കന്‍.

വൈദികന്‍: അങ്ങനെ അപ്പനും അമ്മയും സമ്മതിച്ചു. ഇനി ട്രീസയുടെ വാക്കാണ്‌ എനിക്ക് അറിയേണ്ടത്. കാരണം, നിങ്ങളാണ് ഒരുമിച്ചു ജീവിക്കേണ്ടവര്‍.

ട്രീസ: എന്റെ അപ്പനും അമ്മയും സന്തോഷമായിരിക്കാന്‍ വേണ്ടിയാണ് അന്ന് എനിക്കിഷ്ടമില്ലാഞ്ഞിട്ടും ഞാന്‍ ഈ ബന്ധത്തിന് സമ്മതിച്ചത്. ഇപ്പോള്‍ അച്ചന്‍ പറഞ്ഞതനുസരിച്ച് ദൈവം ഞങ്ങളെ കൂട്ടിയോജിപ്പിച്ചതിന് പിന്നില്‍ എന്തെങ്കിലും പ്ലാനും പദ്ധതിയും കാണും എന്ന് ഞാനും വിശ്വസിക്കുന്നു. അതുകൊണ്ട് ഞാനായിട്ട് ഇനി ഒന്നും പറയുന്നില്ല.

വൈദികന്‍: ഹാവൂ; ആശ്വാസമായി. ദൈവം എത്രയോ നല്ലവന്‍!

തൊമ്മിമാപ്പിള: അല്ലച്ചോ, ഇക്കാര്യം രാജുവിനെ അറിയിക്കണ്ടെ?

വൈദികന്‍: അതിനെന്താ പ്രയാസം? അതിനല്ലേ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഉള്ളത്.

വൈദികന്‍ രാജുവിനെ ഫോണ്‍ ചെയ്യുന്നു.

വൈദികന്‍: എടാ മോനേ, ഞാന്‍ പറഞ്ഞില്ലേ ദൈവം നിങ്ങളെ ഒരിക്കലും കൈവെടിയില്ല എന്ന്.  നീ ഇങ്ങോട്ടൊന്നു വാ. മതി റോഡില്‍ നിന്നത്.

വൈദികന്‍ ഫോണ്‍ കട്ട്‌ ചെയ്യുന്നു.

വൈദികന്‍: എന്റെ ദൈവമേ, ഈയുള്ളവന് ഇനിയും എന്തൊക്കെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയുമോ ആവോ?

അതുവരെ റോഡില്‍ നിന്നിരുന്ന രാജു വീട്ടിലേക്ക് കയറി വരുന്നു. ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ട്. അല്പം ഭയപ്പാടോടെയാണ് രാജു വരുന്നത്.

വൈദികന്‍: ഇതാ വന്നല്ലോ മണവാളന്‍. (രാജുവിനോട്) എടാ രാജു, കഴിഞ്ഞതെല്ലാം കഴിഞ്ഞു. എല്ലാം ദൈവനിശ്ചയമാണെന്ന് കരുതിയാല്‍ മതി. നീ ഇവരോടൊക്കെ മനസ്സ് തുറന്നു മാപ്പ് ചോദിച്ചേക്കു.

രാജു: (അപ്പനോട്) അപ്പച്ചാ, അറിയാതെ ചെയ്തുപോയ അപരാധമാണ്. എന്നോട് പൊറുക്കണം.

രാജു അപ്പന്റെ കാലില്‍ തൊടാന്‍ ശ്രമിക്കുന്നു. അപ്പന്‍ അവനെ പിടിച്ചുകൊണ്ടു പറയുന്നു:  എല്ലാം മനസ്സിലായി മോനേ. എനിക്ക് നിന്നോട് ഒരു വിഷമവുമില്ല.

രാജു: (അമ്മയോട്) അമ്മ ഈ മോനോട് പൊറുക്കണം.

രാജു അമ്മയുടെ കാലില്‍ തൊടാന്‍ ശ്രമിക്കുന്നു. അമ്മ അവനെ പിടിച്ചുകൊണ്ടു പറയുന്നു: ഇല്ല മോനേ, അമ്മക്ക് മോനോട് ഒരു വിഷമവും ഇല്ല.

രാജു: (ട്രീസയുടെ മുഖത്ത് നോക്കി) ട്രീസ, നിന്റെ മുന്നില്‍ നില്‍ക്കാന്‍ പോലുമുള്ള യോഗ്യത എനിക്കില്ലെന്നറിയാം. എങ്കിലും യാചിക്കുകയാണ്, എന്നെ വെറുക്കരുത്. ഞാന്‍ നിന്റെ കാലുപിടിച്ചു മാപ്പ് ചോദിക്കുകയാണ്.

രാജു ട്രീസയുടെ കാലിലേക്ക് വീഴാന്‍ ശ്രമിക്കുന്നു. ട്രീസ രാജുവിനെ പിടിച്ചുകൊണ്ട്

ട്രീസ: അരുത്, എന്നോട് ചേട്ടനല്ല, ഞാന്‍ ചേട്ടനോടാണ് മാപ്പ് ചോദിക്കേണ്ടത്‌. ഇക്കാലമത്രയും ഞാന്‍ ചേട്ടനെ വേദനിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ട് ചേട്ടന്‍ എന്നോട് ക്ഷമിക്കണം. (രാജുവിനെ കെട്ടിപ്പിടിച്ച് ഇരുവരും കരയുന്നു.)

ഇതുകണ്ട് അപ്പന്റേയും അമ്മയുടേയും കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ അടര്‍ന്നു വീഴുന്നു.

വൈദികന്‍:  (രാജുവിനോട്)  എടാ മോനേ, ഇതു നിങ്ങളുടെ വിവാഹത്തിന്റെ പുതിയ
മുഹൂര്‍ത്തമാണ്. നീ ട്രീസയുടെ കൈ പിടിക്ക്.

(ട്രീസയോട്) മോളേ, നീ രാജുവിന്റെ കൈ പിടിക്ക്.

ഇരുവരും പരസ്പരം കൈ പിടിക്കുന്നു.

വൈദികന്‍: ഇതാ ഇന്നുമുതല്‍ നിങ്ങള്‍ കറകളഞ്ഞ ദമ്പതികളാണ്. തൊണ്ണൂറാം വയസ്സില്‍ അബ്രാഹത്തിന്റെ ഭാര്യ സാറാക്ക് ഒരു കുഞ്ഞിനെ ജന്മം കൊടുക്കാന്‍ കഴിയുമെങ്കില്‍ ഇപ്പോഴത്തെ നിങ്ങളുടെ പ്രായത്തില്‍ നിങ്ങള്‍ക്കും മക്കളുണ്ടാകും. ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. (വൈദികന്‍ അനുഗ്രഹിക്കുന്നു)

ഇനി എല്ലാവരും ഒന്ന് ചിരിച്ചേ. (എല്ലാവരും പുഞ്ചിരിക്കുന്നു).

ഇനി കല്യാണസദ്യ  കഴിച്ചിട്ടേ ഞാന്‍ പോകുന്നുള്ളൂ. എനിക്കുള്ളത് വേഗം
ഒരുക്കിക്കോ. 

(എല്ലാവരും ചിരിക്കുന്നു)
*****
  പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ