02 ഡിസംബർ 2011

പറയാനെന്തെളുപ്പം...പക്ഷേ ....!!


ഉണ്ണാനില്ലെങ്കിലും ഉടുക്കാനില്ലെങ്കിലും തല ചായ്ക്കാന്‍ ഒരു കൊച്ചു കൂര പോലുമില്ലെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു ദുശ്ശീലമാണ് സ്ത്രീധനം എന്ന "നാട്ടുനടപ്പ്". ഇന്ന് ഒരു പെണ്‍കുഞ്ഞു ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. കുഞ്ഞു ജനിച്ചു വീണ അന്നുമുതലേ ചിന്തിക്കാന്‍ തുടങ്ങും ഇതിനെ എങ്ങനെയൊന്നു കേട്ടിച്ചയക്കാമെന്ന്. കുഞ്ഞിനെ ദൈവ വിശ്വാസത്തിലും ദൈവഭയത്തിലും വളര്‍ത്തണമെന്നോ നല്ല വിദ്യാഭ്യാസവും ആരോഗ്യവും കൊടുക്കണമെന്നോ ഒന്നുമല്ല ചിന്ത. പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഈ കുഞ്ഞിനെ ഒരുത്തന്റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നതിനെക്കുറിച്ചാണ് ചിന്തിച്ച് തല പുകയുക.   

സ്ത്രീധനം എന്ന ദുര്‍ഭൂതത്തെ ഉന്മൂലനം ചെയ്യാന്‍ പലരും പലവിധത്തില്‍ പ്രവര്‍ത്തിച്ചു. പ്രസംഗങ്ങളിലൂടേയും ലേഖനങ്ങളിലൂടേയും സിനിമ, നാടകം തുടങ്ങിയ മാധ്യമങ്ങളിലൂടേയും സ്വന്തം ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ചും എല്ലാം പലരും പലവട്ടം ഈ വിപത്തിനെതിരെ ഘോരഘോരം പ്രഘോഷണങ്ങള്‍ നടത്തി. സത്യം പറയണമല്ലോ, ഈ പ്രഘോഷണങ്ങളുടെ സമയങ്ങളില്‍ കൈയ്യടികള്‍ക്കും പുകഴ്ത്തലുകള്‍ക്കും ഒട്ടും കുറവുണ്ടായിട്ടില്ല. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ എല്ലാവരും ആമയെപ്പോലെ തല ഉള്ളിലോട്ടു വലിക്കുന്നു. "നാട്ടുനടപ്പ്" എന്ന പേരില്‍ എല്ലാവരും പൂര്‍ണ്ണ മനസ്സോടെയല്ലെങ്കിലും ഈ ദുര്‍ഭൂതത്തെ സ്വീകരിച്ചാനയിക്കുന്നു. "സ്വന്തം കാര്യം സിന്ദാബാദ്".
     
വളരെ വേദനയോടെത്തന്നെ പറയട്ടെ, സാമൂഹ്യ നീതിക്കുവേണ്ടി പോരാടേണ്ടവര്‍ തന്നെയാണ് ഈ സാമൂഹ്യതിന്മയെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത്. ഇത് തികച്ചും ലജ്ജാകരമാണ്, പ്രതിഷേധാര്‍ഹാമാണ്. ഒരു ഉത്തമ കത്തോലിക്കനാണെന്ന് അഭിമാനത്തോടെ പറയുന്നവര്‍തന്നെ സ്വന്തം കാര്യം വരുമ്പോള്‍ ഉള്‍വലിയുന്നു. സഭയുടെ നേതൃത്വത്തിലുള്ളവര്‍ ഇത്തരം സാമൂഹ്യതിന്മയെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കാതെ മൗനാനുവാദം നല്‍കുന്നു. ഇതെന്തൊരു നീതി?
    
പാവപ്പെട്ടവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലേ? കുഞ്ഞുമക്കള്‍ക്ക് വയറുനിറയെ ആഹാരം കൊടുക്കാനാവാതെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ജീവച്ഛവങ്ങളായി ജീവിക്കുന്ന പാവങ്ങളുടെ കണ്ണുനീര്‍ കാണാന്‍ ഇവിടെ ആരുമില്ലേ? പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ കഴിയാതെ വിവാഹപ്രായം കഴിഞ്ഞും സ്വന്തം വീട്ടില്‍ കഴിഞ്ഞുകൂടുന്ന എത്രയോ യുവതികള്‍ നമ്മുടെ ചുറ്റുമുണ്ട്! അവരില്‍ ചിലരെങ്കിലും ജീവിത നൈരാശ്യത്താല്‍ ജീവിതം തന്നെ അവസാനിപ്പിച്ചാല്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഞാനും നീയും അടങ്ങുന്ന ഈ സമൂഹത്തിനില്ലേ? ഈ ഭൂമിയില്‍ വീഴുന്ന അവരുടെ കണ്ണുനീര്‍ തുള്ളികള്‍ക്ക് നമ്മുടെ തലമുറകള്‍ വില പറയേണ്ടി വരില്ലെന്ന് കരുതുന്നുവോ?  

എന്തുകൊണ്ട് നമുക്കീ സ്ത്രീധനമെന്ന സാമൂഹ്യതിന്മയെ നിര്‍മ്മാര്‍ജ്ജനം ചെയ്തുകൂടാ? എന്തുകൊണ്ട് കത്തോലിക്കരായ നമുക്കോരോരുത്തര്‍ക്കും ഈ വിപത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൂടാ? എന്തുകൊണ്ട് ദേവാലയങ്ങളിലും മറ്റു സംഘടനകളിലും ഇതിനെതിരെ ഒരു പടയൊരുക്കം നടത്തിക്കൂടാ? "ഹാലേലൂയ ...ഹാലേലൂയ ..." എന്ന് തൊണ്ട കീറി ദൈവത്തെ സ്തുതിക്കുന്ന കരിസ്മാറ്റിക് അംഗങ്ങള്‍ക്ക് എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഒരു മാതൃക കാട്ടിക്കൂടാ?

ഈ ലേഖനം വായിക്കുന്ന എത്രപേര്‍ക്ക് നെഞ്ചില്‍ കൈവെച്ച് സത്യം ചെയ്യാന്‍ കഴിയും "സ്ത്രീധനമെന്ന കുട്ടിപ്പിശാചിനെ ഉന്മൂലനം ചെയ്യാന്‍ ഞാന്‍ ശക്തമായി പോരാടും" എന്ന്? വെറും സത്യം ചെയ്‌താല്‍ മാത്രം പോരാ. സ്വന്തം വീട്ടില്‍ അത് പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്യണം.

സ്നേഹിതരേ, കാര്യങ്ങള്‍ പറയാനൊക്കെ വളരെ എളുപ്പമാണ്. അവ പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ അത്ര എളുപ്പമല്ല. അതിനു കുറച്ചു ത്യാഗവും സഹനവും എല്ലാം വേണം. ആയതിനാല്‍ ഉത്തമ കത്തോലിക്കനാണെന്ന് അഭിമാനിക്കുന്ന ഏവനും ഇതാ ഇന്നുമുതല്‍ സ്ത്രീധനമെന്ന സാമൂഹ്യതിന്മയെ ഇല്ലായ്മ ചെയ്യാന്‍ തന്നാലാവും വിധം പരിശ്രമിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.

ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ.

***

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ