02 ഡിസംബർ 2011

മാതാപ്പിതാക്കളേ ഇതിലേ... ഇതിലേ …


ഉമ്മച്ചനും ഭാര്യ അച്ചാമ്മയും ഒത്തിരി വര്‍ഷങ്ങളായി ദുബായ് - യില്‍ ആണ് ജീവിക്കുന്നത്. ഉമ്മച്ചന് സ്വന്തമായി ഒരു ബിസിനസ്‌ ഉണ്ട്. ഭാര്യ അച്ചാമ്മ നേഴ്സ് ആയി ജോലി നോക്കുന്നു.

കുറച്ചു നാള്‍ മുന്‍പ് ഒരിക്കല്‍ എനിക്ക് അവരുടെ വീട്ടിലേക്ക് ഒന്ന് പോകേണ്ട ആവശ്യം വന്നു. ഞാന്‍ അവരുടെ വീട്ടില്‍ (ഫ്ലാറ്റില്‍) ചെന്നപ്പോള്‍ വളരെ സന്തോഷപൂര്‍വ്വംതന്നെ അവര്‍ എന്നെ എതിരേറ്റു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.

കൊള്ളാവുന്ന ഒരു ഫ്ലാറ്റ്. മനോഹരമായി എല്ലാം ക്രമീകരിച്ചിരിക്കുന്നു. ഞാന്‍ മൊത്തത്തില്‍ ഒന്ന് നിരീക്ഷിച്ചു. യേശുവിന്റെ ക്രൂശിതരൂപത്തിനു കീഴെ ഭംഗിയുള്ള ലൈറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അരികില്‍ വിശുദ്ധ ബൈബിള്‍ തുറന്നു വെച്ചിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ നേര്‍ത്ത ശബ്ദത്തില്‍ കേള്‍ക്കുന്നുണ്ട്. ആകെ ഒരു ഭക്തിസാന്ദ്രമായ അന്തരീക്ഷം.  

അതേസമയം ഷോകേസില്‍ ഭംഗിയുള്ള പല സാധനങ്ങളുടേയും കൂട്ടത്തില്‍ ഒട്ടും വില കുറയാത്ത മദ്യക്കുപ്പികളും വളരെ മനോഹരമായി ക്രമീകരിച്ചു വെച്ചിട്ടുള്ളത്‌ എന്റെ ശ്രദ്ധയില്‍ പെട്ടു. അത് കണ്ടപ്പോള്‍ ഞാന്‍ ഉമ്മച്ചനോട് മെല്ലെ ചോദിച്ചു: എന്താ ഉമ്മച്ചാ, പരസ്യമായിട്ടാണല്ലോ മദ്യക്കുപ്പികള്‍ വെച്ചിട്ടുള്ളത്‌?

ഉമ്മച്ചന്‍: ഓ; അതിനെന്തുവാ? എനിക്കൊന്നും മറച്ചുവെക്കാനില്ലെന്നെ. ഞാന്‍ എല്ലാ ദിവസവും രണ്ടു പെഗ്ഗ് കഴിക്കും. അതിവിടെ എല്ലാവര്‍ക്കും അറിയാം. പിന്നെ ഞാനെന്തിനാ ഇത് മറച്ചുവെക്കുന്നത്? ഇതൊക്കെയില്ലെങ്കില്‍ പിന്നെ എന്തോന്നാ സാറേ ജീവിതം?

ഈ സമയം ഭാര്യ അച്ചാമ്മ രണ്ടു കപ്പ് ചായയുമായി വന്നു. ഞാന്‍ ഒരു കപ്പ് ചായ കയ്യില്‍ എടുത്തു.

ഉമ്മച്ചന്‍ തുടര്‍ന്നു: സാറേ, ഈ വിഷയത്തില്‍ എന്റെ കെട്ട്യോളും ഒട്ടും മോശമൊന്നുമാല്ലാട്ടോ. അവള്‍ക്ക് വീഞ്ഞ് മതി.

ഒന്ന് മിണ്ടാതിരിക്ക്‌ മനുഷ്യാ ... എന്ന് പറഞ്ഞ് നാണംകുണുങ്ങിക്കൊണ്ട് അച്ചാമ്മ അടുക്കളയിലേക്ക് പോയി.

ഞാന്‍ ചോദിച്ചു: ഉമ്മച്ചാ, മക്കള്‍ എന്ത്യേ?

ഉമ്മച്ചന്‍: ഓ, അതൊന്നും പറയണ്ട സാറേ, രണ്ടു മക്കളുണ്ട്. ഒരാണും ഒരു പെണ്ണും. രണ്ടാളും നാട്ടില്‍ പഠിക്കുവാ. നാട്ടിലാവുമ്പോള്‍ അവര്‍ക്ക് വല്യപ്പച്ചനും വല്യമ്മച്ചിയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടല്ലോ. അവര്‍ക്കും നാട്ടില്‍ നില്‍ക്കാനാണ് ഇഷ്ടം. ഇവിടെയാണെങ്കില്‍ എനിക്ക് ഒരു മിനുട്ട് ഒഴിവില്ല. അച്ചാമ്മക്കാണെങ്കില്‍ രാത്രിയും പകലും മാറി മാറി ഡ്യൂട്ടിയും.

ഇടയ്ക്കുകയറി ഞാന്‍ പറഞ്ഞു:  എന്നാലും ഉമ്മച്ചാ, മക്കളും കൂടെ ഉള്ളതല്ലേ നല്ലത്? അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിങ്ങള്‍ക്ക് അപ്പോള്‍ ചെയ്തു കൊടുക്കാന്‍ കഴിയില്ലേ?

ഉമ്മച്ചന്‍: എന്റെ സാറേ, അവരുടെ ഒരു ആവശ്യങ്ങള്‍ക്കും ഞങ്ങള്‍ കുറവ് വരുത്താറില്ല. ആവശ്യത്തിനു പൈസ അയച്ചു കൊടുക്കുന്നുണ്ട്, internet തുടങ്ങി എല്ലാ സൌകര്യങ്ങളും അവര്‍ക്ക് ചെയ്തു കൊടുത്തിട്ടുണ്ട്‌. എല്ലാ ദിവസവും അച്ചാമ്മ അവരോടു ഫോണ്‍ ചെയ്തു സംസാരിക്കാറുണ്ട്. സമയം കിട്ടുമ്പോള്‍ ഞാനും. അവര്‍ക്ക് തല്‍ക്കാലം ഒന്നിന്റേയും ഒരു കുറവുമില്ല. ഇതില്‍ കൂടുതല്‍ എന്തോന്നാ വേണ്ടത്? അവരുടെ നല്ല ഭാവിക്കുവേണ്ടിയല്ലേ ഞങ്ങള്‍ ഇവിടെ അദ്ധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും ഒക്കെ? അതെന്താ ആരും കാണാത്തത്?....

ഒരു തരത്തിലും വിട്ടുകൊടുക്കില്ല എന്ന ഭാവത്തിലാണ് ഉമ്മച്ചന്റെ സംസാരം. തല്‍ക്കാലം ഞാന്‍ എന്റെ പത്തി മടക്കി. കൂടുതല്‍ നേരം അവിടെ ഇരുന്നാല്‍ ഞാനും ചിലപ്പോള്‍ അവരുടെ രീതിയില്‍ ചേര്‍ന്നു പോയേക്കാം എന്നു മനസ്സിലാക്കി, ഞാന്‍ പോയ കാര്യം സംസാരിച്ച് അവിടെ നിന്നും മടങ്ങി.

ഏതാനും നാളുകള്‍ക്കു ശേഷം ഞാന്‍ കേട്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. ഉമ്മച്ചന്റെ മകള്‍ ഒരുത്തന്റെ കൂടെ ഓടിപ്പോയി. മകനാണെങ്കില്‍ നാട്ടിലെ അറിയപ്പെടുന്ന റൌഡിയുമായി. ഉമ്മച്ചന്റെ ബിസിനസ്‌ ക്ഷയിച്ചു. അച്ചാമ്മയുടെ ഏക വരുമാനംകൊണ്ടാണ് അവരിപ്പോള്‍ കഷ്ടിച്ച് ജീവിക്കുന്നത്.

സ്നേഹിതരേ, ഇനി നമുക്കൊന്ന് ചിന്തിച്ചുനോക്കാം. എല്ലാ മാതാപ്പിതാക്കളും പറയുന്ന ഒരു സ്ഥിരം പല്ലവിയാണല്ലോ മക്കളുടെ നല്ല ഭാവിക്കു വേണ്ടിയാണ് തങ്ങള്‍ അദ്ധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും എന്ന്. ഉമ്മച്ചനും അച്ചാമ്മയും അങ്ങനെതന്നെയാണ് പറഞ്ഞത്. വാസ്തവത്തില്‍ അവര്‍ മക്കള്‍ക്കുവേണ്ടി എന്താണ് ചെയ്തു കൊടുത്തത്?

കൈ നിറയെ പണവും മറ്റു സുഖസൌകര്യങ്ങളും ആയാല്‍ എല്ലാം ആയോ? കുഞ്ഞുന്നാളില്‍ മാതാപ്പിതാക്കളില്‍ നിന്ന് കിട്ടേണ്ട സ്നേഹം കിട്ടേണ്ടപോലെ കിട്ടിയില്ലെങ്കില്‍ ഏതു പുണ്യാളന്റെ മക്കളും തല തിരിഞ്ഞെന്നു വരാം. അതിനു മക്കളെയല്ല കുറ്റം പറയേണ്ടത്. മക്കളുടെ മാതാപ്പിതാക്കളെയാണ്. ഇത് ഓര്‍മ്മയിലിരിക്കട്ടെ.

നമ്മുടെ മക്കളെ നമ്മള്‍ എങ്ങനെയാണ് വളര്‍ത്തുന്നത് എന്ന് ഈ സമയം സ്വയം ചിന്തിച്ചു നോക്കാം.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

***

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ