15 ഡിസംബർ 2011

പാല്‍ കൊടുത്ത കൈയ്ക്ക് കൊത്തുന്നവര്‍!

വളരെ സന്തോഷത്തോടും ആകാംക്ഷയോടും കൂടിയാണ് അലക്സ്‌ ആദ്യമായി ദുബായിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഓഫീസില്‍ എത്തിയത്. ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അലക്സ്‌ ജോലി തുടങ്ങി. അലക്സിനെ പഠിപ്പിച്ചു കൊടുക്കാന്‍ സീനിയര്‍ ഓഫീസര്‍ മണിസാര്‍ ഉണ്ട്. മണിസാര്‍ ഒരു മലയാളി ആണെന്നറിഞ്ഞപ്പോള്‍ അലക്സിനു ആശ്വാസമായി. തല്‍ക്കാലം ഭാഷയുടെ പ്രശ്നം പേടിക്കണ്ടല്ലോ.

മണിസാര്‍ വളരെ സ്നേഹത്തോടെ അലക്സിനോട് സംസാരിച്ചു. നാടും വീടും വീട്ടിലുള്ളവരെക്കുറിച്ചും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു. അലക്സ്‌ എല്ലാം വിശദമായിത്തന്നെ വിവരിച്ചുകൊടുത്തു.

കൂട്ടത്തില്‍ മണിസാര്‍ ചോദിച്ചു: അലക്സ് ഒന്നുകൂടി കാത്തിരുന്നെങ്കില്‍ ഇതിലും നല്ല കമ്പനിയില്‍ ഇതിലും നല്ല ജോലിയില്‍ പ്രവേശിക്കാമായിരുന്നില്ലേ? നല്ല വിദ്യാഭ്യാസം ഉള്ളതല്ലേ?

എന്ത് മറുപടി പറയണം എന്നറിയാതെ അലക്സ്‌ മൌനമായി ഇരുന്നതേയുള്ളൂ.

മണിസാര്‍ തുടര്‍ന്നു: ഞാന്‍ പറഞ്ഞെന്നേയുള്ളൂ കേട്ടോ. ഈ മുതലാളിയുടെ വായിലുള്ളത് മുഴുവന്‍ കേള്‍ക്കാനാണ്‌ വിധി എങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല. ഞാനൊക്കെ എങ്ങനെയാണ് പിടിച്ചുനില്‍ക്കുന്നത് എന്ന് എനിക്കും തമ്പുരാനും മാത്രമേ അറിയൂ.

അലക്സ്‌ ആകെ പകച്ചുപോയി. ആദ്യമായി കിട്ടിയ ജോലി ഉദ്ദേശിച്ചതുപോലെ ആയില്ലല്ലോ എന്നോര്‍ത്ത് മനസ്സ് ആകെ കലങ്ങി. എത്ര കമ്പനിയില്‍ അപേക്ഷിച്ചിട്ടാണ് ഒടുവില്‍ ഈ ജോലി കിട്ടിയത്. അത് ഇങ്ങനെയും ആയിപ്പോയി.

ഒരുപാട് കണക്കുകൂട്ടിയിട്ടാണ് ദുബായിലേക്ക് പറന്നിറങ്ങിയത്. അച്ഛന്റെ മരണശേഷം വളരെ പാടുപെട്ടാണ് അമ്മ മക്കളെ പഠിപ്പിച്ചു വലുതാക്കിയത്. ഇനിയെങ്കിലും അമ്മക്ക് വിശ്രമം കൊടുക്കണം, മൂത്ത പെങ്ങളെ വിവാഹം കഴിപ്പിച്ചു അയക്കണം. കുഞ്ഞനിയനെ നല്ല നിലയില്‍ പഠിപ്പിക്കണം....അങ്ങനെ അങ്ങനെ എന്തെല്ലാം മോഹങ്ങളുമായാണ് ഈ ജോലിയില്‍ പ്രവേശിച്ചത്‌. എല്ലാം മണ്‍കട്ടപോലെ ആകുമോ എന്നോര്‍ത്ത് അലക്സ്‌ അവിടെ ഇരുന്നു.

അപ്പോഴാണ്‌ ബോസ്സ് ഓഫീസിലേക്ക് കയറി വന്നത്. എല്ലാവരും ബോസ്സിനോട് ഗുഡ് മോര്‍ണിംഗ് പറയുന്നു. ബോസ്സ് തിരിച്ചും പറയുന്നു. ബോസ്സ് അലക്സിന്റെ അരികില്‍ എത്തിയപ്പോള്‍ അലക്സും ബോസ്സിനെ നോക്കി പറഞ്ഞു: ഗുഡ് മോര്‍ണിംഗ് സാര്‍.

ബോസ്സ് പുഞ്ചിരിയോടെ അലക്സിനെ നോക്കിക്കൊണ്ട്‌ പറഞ്ഞു: ഗുഡ് മോര്‍ണിംഗ്. പുതിയ ആളാണ്‌ അല്ലെ? വരൂ, എന്റെ കാബിനില്‍ ഇരുന്നു സംസാരിക്കാം.

അലക്സ്‌ ആകെ പകച്ചുകൊണ്ട് ബോസ്സിന്റെ പുറകെ മെല്ലെ മെല്ലെ പോയി. കാബിനില്‍ എത്തിയപ്പോള്‍ ബോസ്സ് അലക്സിനോട് പറഞ്ഞു: ആ ഡോര്‍ അടച്ചോളൂ.

അലക്സ്‌ ഡോര്‍ മെല്ലെ അടച്ചു.

ബോസ്സ്: അലക്സ്‌ അവിടെ ഇരിക്കൂ.

അലക്സ്‌: വേണ്ട സാര്‍, ഞാന്‍ നിന്നോളാം.

ബോസ്സ്: (പുഞ്ചിരിച്ചുകൊണ്ട്) അലക്സിന്റെ വിനയം എനിക്ക് ഇഷ്ടപ്പെട്ടു. അലക്സ്‌, എന്നോട് കൂടുതല്‍ ഫോര്‍മാലിറ്റി ഒന്നും വേണ്ട. ഞാന്‍ എന്നും നിങ്ങളുടെ നല്ല ഒരു സുഹൃത്തായിരിക്കും. എന്ത് ആവശ്യം ഉണ്ടായാലും എന്നോട് തുറന്നുപറയാന്‍ മടിക്കണ്ട. എന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും ചെയ്തുതരാം. എല്ലാ ജോലിയും പഠിക്കുക. എന്നാലല്ലേ കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയൂ.

ബോസ്സിന്റെ ഈ സംസാരം കേട്ടപ്പോള്‍ അലക്സിനു ആകെ കണ്‍ഫ്യൂഷന്‍ ആയി. ഇത്രയും നല്ല ബോസ്സിനെക്കുറിച്ചാണോ മണിസാര്‍ വളരെ മോശമായി പറഞ്ഞത്?

ബോസ്സ് തുടര്‍ന്നു: പിന്നെ ഒരുകാര്യം ഞാന്‍ പറയാം, കഴിയുന്നതും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ നോക്കരുത്. അവനവന്റെ ജോലി നല്ല വൃത്തിയും വെടിപ്പായും ചെയ്യുക. നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം. നിങ്ങളുടെ വളര്‍ച്ചയാണ് എന്റെ വളര്‍ച്ച.

ഇത്രയും കേട്ടപ്പോള്‍ സത്യത്തില്‍ അലക്സിന്റെ കണ്ണില്‍ നിന്നും അറിയാതെ രണ്ടുതുള്ളി കണ്ണുനീര്‍ അടര്‍ന്നുവീണു.

ബോസ്സ് തുടര്‍ന്നു: ദൈവത്തെ വിളിച്ചുകൊണ്ടു ജോലി തുടങ്ങിക്കോളൂ. മണി എല്ലാം പറഞ്ഞുതരും. ഓള്‍ ദി ബെസ്റ്റ്. സീറ്റിലേക്ക് പൊയ്ക്കോളൂ.

അലക്സ്‌ നന്ദി പറഞ്ഞുകൊണ്ട് തന്റെ സീറ്റിലേക്ക് പോയി ഇരുന്നു.

പുഞ്ചിരി തൂകിക്കൊണ്ടുള്ള അലക്സിന്റെ വരവ് മണിസാറിന് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് മുഖഭാവം കണ്ടാല്‍ അറിയാം. തല്‍ക്കാലം ഇരുവരും കൂടുതല്‍ വ്യക്തിപരമായ വിശേഷങ്ങള്‍ സംസാരിച്ചില്ല.

കുറച്ചുനാളുകള്‍ക്ക് ശേഷം ഒരിക്കല്‍ അലക്സ്‌ മണിസാറിനോട് ചോദിച്ചു: അല്ല സാറേ, സാര്‍ എത്ര നാളായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു?

മണിസാര്‍: (പുച്ഛഭാവത്തില്‍) പത്തു വര്‍ഷം തികച്ചു എന്ന് പറഞ്ഞാല്‍ പോരേ?

അലക്സിനു ചിരിവന്നെങ്കിലും തല്‍ക്കാലം ചിരി അടക്കി.

ഈ മണിസാറിനെപ്പോലെ ഒത്തിരിപേരുണ്ട് നമുക്കു ചുറ്റും. മാസംതോറും കൃത്യമായി ശമ്പളം കൊടുക്കുകയും ആ പൈസകൊണ്ട് തന്റെ ജോലിക്കാരുടെ കുടുംബം സസന്തോഷം കഴിയുകയും ചെയ്യുന്നത് കണ്ടു സന്തോഷിക്കുന്ന മുതലാളിയെപ്പോലും വെറുതെവിടില്ല. നാക്കെടുത്താല്‍ കുറ്റവും കുറവും മാത്രമേ പറയൂ. എന്നിട്ടും ഒരു നാണവുമില്ലാതെ വീണ്ടും അതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുകയും അടുത്ത മാസത്തെ ശമ്പളത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്യും. ഇത്രയ്ക്കു വിഷമമുണ്ടെങ്കില്‍ അവിടെ നിന്ന് രാജിവെച്ച് പൊയ്ക്കൂടെ? അത് ശരിയാവില്ല, അല്ലേ? ഇത്രയും നല്ല ജോലി വേറെ കിട്ടില്ല എന്ന് നല്ലതുപോലെ അറിയാം അവര്‍ക്ക്.

ഇത് വായിക്കുന്ന ആരെങ്കിലും ഈ മണിസാറിനെപ്പോലെ പെരുമാറുന്നവര്‍ ആണെങ്കില്‍ ഇത് അവര്‍ക്കുള്ള ഒരു വിരല്‍ ചൂണ്ടല്‍ ആണ്. ഇഷ്ടമില്ലെങ്കില്‍ വിട്ടിട്ടു പോകുക. അല്ലെങ്കില്‍ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുക.

എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു.

പോള്‍സണ്‍ പാവറട്ടി

14 ഡിസംബർ 2011

മുല്ലപ്പെരിയാര്‍... പട്ടി ചന്തക്കു പോയതുപോലെ !!

ഒടുവില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ (കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ) എല്ലാവരും മെല്ലെ തലയൂരി. പ്രധാനമന്ത്രിയുടെ വാക്കിനെ മാനിച്ചാണെന്ന് ഒരു പറച്ചിലും. ഇതിനുവേണ്ടിയായിരുന്നോ ഖജനാവിലെ കാശും എടുത്ത് സകല രാഷ്ട്രീയ നേതാക്കളും അങ്ങ് ദില്ലിയിലേക്ക് പറന്നത്? ഒടുവില്‍ പട്ടി ചന്തക്കു പോയതുപോലെ തിരിച്ചും വന്നു.

ഇതില്‍നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്, ഈ പ്രശ്നം അവസാനിപ്പിക്കുകയല്ല ഈ നേതാക്കളുടെ ഉദ്ദേശ്യം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില ഉപവാസ-സത്യാഗ്രഹ പ്രഹസനങ്ങള്‍ നടത്തി എന്നു മാത്രം. ആര് ചത്താലും ആര് ദുരിതമനുഭവിച്ചാലും ഈ രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് നഷ്ടം? അവരുടെ ബാങ്ക് അക്കൌണ്ടുകള്‍ എല്ലാം സുരക്ഷിതമല്ലേ എന്നുമാത്രം ഉറപ്പാക്കിയാല്‍ മതി അവര്‍ക്ക്.

അല്ലയോ മഹാജനങ്ങളെ, വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നു പറഞ്ഞു കേട്ടിട്ടില്ലേ? ഈ നേതാക്കളുടെ വാക്കും കേട്ടിരുന്നാല്‍ അവിടെ ഇരിക്കാനേ കഴിയൂ. ഇരുന്നോളൂ, അടിയുറച്ചിരുന്നോളൂ. വെറുതെയിരിക്കണ്ട, കൂട്ടത്തില്‍ ഈ നേതാക്കള്‍ക്ക് സിന്ദാബാദ് കൂടി വിളിച്ചോളൂ. അങ്ങനെ ഒരു ദിവസം നമുക്കെല്ലാവര്‍ക്കുംകൂടി ഒരു തീര്‍ഥയാത്ര നടത്താം. ഒടുക്കത്തെ യാത്ര.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പോള്‍സണ്‍ പാവറട്ടി

എല്ലാവരിലും നന്മ കാണുന്നവര്‍ !

എല്ലാവരിലും നന്മ കാണുന്നവര്‍ !
**********************************

മനുഷ്യന്റെ പൊതുസ്വഭാവമാണ് മറ്റുള്ളവരിലെ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കുക, കുറ്റപ്പെടുത്തുക, വിമര്‍ശിക്കുക...എന്നതൊക്കെ. അപരനിലെ നന്മകള്‍ കാണാന്‍ കഴിവുള്ളവര്‍ വളരെ ചുരുക്കം മാത്രമേയുള്ളൂ.

എനിക്കറിയാവുന്ന ഒരു വ്യക്തിയുണ്ട്‌. അദ്ദേഹം ഇന്നേവരെ മറ്റുള്ളവരെ കുറ്റം പറയുന്നതായിട്ട് ഞാന്‍ കേട്ടിട്ടേയില്ല; എന്നുമാത്രമല്ല, അപരന്റെ നന്മകള്‍ കണ്ടെത്തുകയും ആ നന്മകളിലൂടെ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ സ്വഭാവക്കാരനാണ് അദ്ദേഹം. ഒരിക്കല്‍ പാതിരാനേരത്ത് തന്നെ ആക്രമിക്കാന്‍ വന്ന വ്യക്തിയെപ്പോലും സ്നേഹത്തോടെ സ്വീകരിച്ചിരുത്തിയ ആ മഹാമനസ്കന്റെ മുന്നില്‍ പ്രണമിക്കാതെ വയ്യ. അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റം കണ്ടപ്പോള്‍ അക്രമി അദ്ദേഹത്തെ ആക്രമിച്ചില്ലെന്നു മാത്രമല്ല നല്ലൊരു കുമ്പസാരവും കൂടി നടത്തിയിട്ടേ തിരികെ പോയുള്ളൂ.

ഇതുപോലെ ഒട്ടനവധി അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ശത്രുവിനെ സ്നേഹിക്കുക എന്ന മഹത് വചനം ജീവിതത്തില്‍ അതേപ്പടി പകര്‍ത്തുന്ന അദ്ദേഹത്തെ അനുകരിക്കാന്‍ ഞാന്‍ പലപ്പോഴും തുനിഞ്ഞിട്ടുണ്ടെങ്കിലും വിജയിക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, എന്താണ് ഇതിന്‍റെ രഹസ്യമെന്ന്. ഉത്തരം വളരെ ലളിതം: "എല്ലാവരും എന്നെപ്പോലെ പച്ചമനുഷ്യരാണ്. എല്ലാവരിലും ദൈവം നന്മ ചൊരിഞ്ഞിട്ടുണ്ട്. ഞാന്‍ ആ നന്മ മാത്രം കാണാന്‍ ഇഷ്ടപ്പെടുന്നു. നന്മയുള്ളവര്‍ എന്നും നല്ലവരാണ്. അതുകൊണ്ട് എനിക്ക് എല്ലാവരേയും നല്ലവരായി മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ."

അദ്ദേഹത്തെ ആക്രമിക്കാന്‍ വന്ന ആ മനുഷ്യനോടുള്ള അന്നേരത്തെ എന്റെ വികാരം രോഷമായപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് എന്താണെന്നോ, "അന്ന് അദ്ദേഹം എന്നെ ആക്രമിക്കാന്‍ വന്നതുകൊണ്ടല്ലേ എനിക്കിന്ന് അദ്ദേഹത്തെ നല്ലൊരു സ്നേഹിതനായി കിട്ടിയത്?"

എന്തുവന്നാലും അത് നല്ലതിനാണ് എന്ന് വിശ്വസിക്കാനാണ് അദ്ദേഹം എന്നെ പഠിപ്പിച്ചു തന്നിട്ടുള്ളത്. ഇന്നും കഴിയുന്നതും ഞാന്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്; പലപ്പോഴും വിജയിക്കാറില്ലെങ്കിലും.

ഇത്രയും പറഞ്ഞ നിലക്ക് അദ്ദേഹത്തിന്റെ പേര് പറയാതിരിക്കുന്നത് ശരിയല്ലല്ലോ. ഫാദര്‍ ജോണ്‍ മരിയ വിയാനി. അദ്ദേഹം ഇപ്പോള്‍ പാലക്കാട്‌ മലമ്പുഴയില്‍ കൃപാസദന്‍ എന്ന ഒരു വൃദ്ധമന്ദിരത്തിന്റെ ഡയറക്ടര്‍ ആണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അദ്ദേഹം അവിടെയാണ് സേവനം ചെയ്യുന്നത്. ഞാന്‍ മുകളില്‍ എഴുതിയത് വിശ്വാസമില്ലെങ്കില്‍ അവിടെ പോയി നേരില്‍ കണ്ടു വിശ്വസിക്കുക. പുഞ്ചിരി തൂകുന്ന വദനവും സ്നേഹം നിറഞ്ഞ ഹൃദയവുമായി വിയാനിയച്ചന്‍ അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.


പോള്‍സണ്‍ പാവറട്ടി

13 ഡിസംബർ 2011

മുല്ലപ്പെരിയാര്‍...കോടതിവിധി നിരാശാജനകം !!

"മനുഷ്യന് ഭ്രാന്ത് വന്നാല്‍ ചങ്ങലക്കിടാം. എന്നാല്‍ ചങ്ങലക്ക്‌ ഭ്രാന്തിളകിയാലോ?" ഏതാണ്ട് ഇതാണ് മുല്ലപ്പെരിയാര്‍ കേസ്സില്‍ കോടതി വിധിയുടെ അവസ്ഥ. പ്രശ്ന പരിഹാരത്തിനാണ് എല്ലാവരും കോടതിയെ സമീപിക്കുന്നത്. എന്നിട്ട് യഥാര്‍ത്ഥ പ്രശ്നം മാത്രം കോടതി പരിഹരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെ വേറെ എന്താണ് മാര്‍ഗ്ഗം? എവിടെയാണ് അഭയസ്ഥാനം?

കാലം കുറേ ആയി പല ഉന്നതാധികാര സമിതികളും മുല്ലപ്പെരിയാര്‍ വിഷയം പഠിക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ട് ഇപ്പോഴും അവര്‍ ഒന്നാം ക്ലാസ്സില്‍ തന്നെയാണ്. ഇതുവരെ പ്രൊമോഷന്‍ കിട്ടിയിട്ടില്ല. ഇപ്പോഴും കോടതി പറയുന്നു മുല്ലപ്പെരിയാര്‍ വിഷയം ഉന്നതാധികാര സമിതി പഠിക്കട്ടെ എന്ന്.

എന്നാണാവോ ഈ സമിതി പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതുക? അതുവരെ ഭൂകമ്പം ഉണ്ടാവില്ലെന്നും ഡാം തകരില്ലെന്നും അഥവാ തകര്‍ന്നാല്‍ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ ജീവഹാനി സംഭവിക്കാതെ അണക്കെട്ടിലെ വെള്ളം മുഴുവന്‍ അനുസരണയുള്ള കുട്ടിയെപ്പോലെ മെല്ലെ മെല്ലെ ഒഴുകി ഇടുക്കി ഡാമിലേക്ക് ഒഴുകിക്കൊള്ളും എന്നും കോടതിക്ക് പ്രവചിക്കാന്‍ കഴിയുമോ?

വിഷയം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ (ദൈവമേ അങ്ങനെ ഉണ്ടാവാതിരിക്കട്ടെ) ലക്ഷക്കണക്കിന്‌ മനുഷ്യജീവന്‍ ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെട്ടാല്‍ ഈ പറയുന്ന കോടതിക്കോ തമിഴ്നാട് നേതാക്കള്‍ക്കോ ഇപ്പോള്‍ കേരളത്തിന്റെ വാദം സ്വീകരിക്കാത്ത ആര്‍ക്കെങ്കിലുമോ ഈ നഷ്ടപ്പെട്ട ജീവനുകള്‍ തിരിച്ചുകൊടുക്കാന്‍ കഴിയുമോ? കേള്‍ക്കട്ടെ, എന്താണ് മറുപടി?

പോള്‍സണ്‍ പാവറട്ടി

മുല്ലപ്പെരിയാര്‍....ഈ പോക്കുപോയാല്‍ ???

ഏതു ടി. വി. ചാനല്‍ വെച്ചാലും ഏതു പത്രം തുറന്നു നോക്കിയാലും ഏതു റേഡിയോ വാര്‍ത്തകള്‍ കേട്ടാലും എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത് മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ തന്നെ. ഇതുവരെ, മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ എന്തായിരിക്കും അവസ്ഥ എന്നതിനെക്കുറിച്ചായിരുന്നു ആശങ്ക; എങ്കില്‍ ഇപ്പോള്‍ അതിലും ഭീകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.

തമിഴ്നാട്ടിലുള്ള മലയാളികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ സഹിക്കാവുന്നതിലും ഏറെയാണ്‌. മലയാളികളുടെ വീടുകള്‍ തല്ലിപ്പൊളിക്കുന്നു, കടകള്‍ കൊള്ളയടിക്കുന്നു, ശാരീരികയായും മാനസികമായും പീഡിപ്പിക്കുന്നു....പഠിക്കാന്‍ പോകുന്ന കുട്ടികളെപ്പോലും ഭക്ഷണവും വെള്ളവും കൊടുക്കാതെപോലും പീഡിപ്പിക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ സാമാന്യം ക്ഷമാശക്തിയുള്ളവര്‍ക്കുപോലും ക്ഷമ നശിക്കുന്ന അവസ്ഥയിലാണ്.

എങ്ങോട്ടാണ് ഈ പോക്ക്? എന്താണ് ഇക്കൂട്ടരുടെ ഉദ്ദേശ്യം? ഇക്കൂട്ടരെയല്ലേ തീവ്രവാദികള്‍ എന്നു വിളിക്കേണ്ടത്? ഇത്തരം തീവ്രവാദത്തിനു പ്രോത്സാഹിപ്പിക്കുന്നവരെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയല്ലേ മൌനമായി നിലകൊള്ളുന്ന ഉത്തരവാദപ്പെട്ടവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്?

ഓണത്തിന് കൊടുക്കുന്നതല്ലേ ഓണക്കോടി? അല്ലാതെ ക്രിസ്മസ് -ന് കൊടുക്കുന്ന കോടിക്ക് ഓണക്കോടി എന്നു വിളിക്കാന്‍ കഴിയില്ലല്ലോ. അതുപോലെ, പ്രശ്നങ്ങള്‍ ഇത്രയ്ക്കു രൂക്ഷമായി നില്‍ക്കുമ്പോഴും കേരളത്തിലേയോ കേന്ദ്രത്തിലേയോ നേതാക്കന്മാര്‍ക്ക് ഒരു അനക്കവുമില്ല. ഇനി എന്നാണാവോ ഈ നേതാക്കന്മാര്‍ അനങ്ങാപ്പാറയില്‍നിന്ന് താഴെ ഇറങ്ങുക? എല്ലാവരും തമ്മില്‍ തല്ലി ചത്തുകഴിയുമ്പോഴോ? മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നു എല്ലാം നാമാവശേഷമാകുമ്പോഴോ?

കാര്യങ്ങള്‍ ഇത്രയും രൂക്ഷമായി നില്‍ക്കുമ്പോഴും കേരളത്തിലെ നേതാക്കന്മാര്‍ ഗ്രൂപ്പ്‌ കളിക്കാനും പരസ്പരം പഴിചാരാനുമാണ് സമയം കണ്ടെത്തുന്നത്. ഹൊ! എന്തൊരു കഷ്ടം! ഇനി എന്നാണാവോ നമ്മള്‍ മലയാളികള്‍ നേരെയാവുക?

പോള്‍സണ്‍ പാവറട്ടി

12 ഡിസംബർ 2011

മലബാറിയും വണ്ടിക്കാളയും !!

കാളവണ്ടി, വണ്ടിക്കാള... എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയം കാണില്ല. എന്റെ ചെറുപ്പത്തില്‍ റോഡിലൂടെ കാളവണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണുമായിരുന്നു. നിറയെ ഭാരം കയറ്റിയ ആ വണ്ടികള്‍ വളരെ കഷ്ടപ്പെട്ട് കാളകള്‍ വലിച്ചുകൊണ്ടുപോകുമ്പോഴും വണ്ടിക്കാരന്‍ ആ കാളകളെ ഇടയ്ക്കിടയ്ക്ക് ചാട്ടക്കടിക്കുമായിരുന്നു. എനിക്കിതു കാണുമ്പോള്‍ വളരെ വേദന തോന്നാറുണ്ട്.

ഒരിക്കല്‍ ഞാന്‍ അമ്മയോട് ചോദിച്ചു, "എന്തിനാ അമ്മേ ആ വണ്ടിക്കാരന്‍ ആ പാവം കാളകളെ ഇങ്ങനെ അടിക്കുന്നത്? ഇത്രയും ഭാരം വലിച്ചു നടക്കുകയും വേണം പിന്നെ ചാട്ടവാറുകൊണ്ടുള്ള അടിയും മേടിക്കണം. വണ്ടിക്കാരന് ആ കാളകളോട് എന്തിനാ ഇത്ര ദേഷ്യം? പാവം കാളകള്‍!..."

അമ്മ പറഞ്ഞു: "മോനേ, അയാള്‍ക്ക്‌ ആ കാളകളോട് ദേഷ്യം ഉള്ളതുകൊണ്ടല്ല അതിനെ അടിക്കുന്നത്. അതിനെ അടിച്ചെങ്കിലേ അവ മുന്നോട്ട് വേഗം വേഗം നടക്കുകയുള്ളൂ. പാവമല്ലേ എന്ന് കരുതി അതിനെ അടിക്കാതിരുന്നാല്‍ ആ കാളകള്‍ മടിയന്മാരായി തീരും. പിന്നെ അത് നടക്കാന്‍ കൂട്ടാക്കില്ല. അതുകൊണ്ടാണ് അതിനെ അടിക്കുന്നത്....."

പിന്നീടൊരിക്കല്‍ ഞാന്‍ ചോദിച്ചു: "എന്താ അമ്മേ അയാള്‍ ആ കാളകള്‍ക്ക് ഇടയ്ക്കിടയ്ക്ക് വയറു നിറയെ ആഹാരം കൊടുക്കാത്തത്? ആ പാവങ്ങള്‍ ഭാരം വലിച്ചു കിട്ടുന്ന പൈസകൊണ്ടല്ലേ ആ വണ്ടിക്കാരനും കുടുംബവും വയറുനിറയെ ആഹാരം കഴിക്കുന്നത്‌? അതുകൊണ്ട് വയറു നിറയെ ആഹാരം കഴിക്കാനുള്ള അവകാശം ആ കാളകള്‍ക്കില്ലേ?..."

അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു: "മോനേ, ആരുപറഞ്ഞു അവയ്ക്ക് വയറു നിറയെ ആഹാരം കൊടുക്കുന്നില്ലെന്ന്? അവയ്ക്ക് ആഹാരം കൊടുക്കാന്‍ ഒരു സമയമുണ്ട്. ആ സമയത്ത് മാത്രമേ ആഹാരം കൊടുക്കാവൂ. നീ കരുതുന്ന പോലെ ഇടയ്ക്കിടയ്ക്ക് വയറു നിറയെ ആഹാരം കൊടുത്താല്‍ അപ്പോഴും അവ മടിയന്മാരാകും. പിന്നെ റോഡില്‍ കിടപ്പാവും. അതോടെ അയാളുടെ കഞ്ഞികുടി മുട്ടും...."

ഈ പറഞ്ഞ കാര്യങ്ങള്‍ അന്ന്, എന്റെ ചെറുപ്പത്തില്‍ എന്റെ മണ്ടയില്‍ അത്രയ്ക്ക് കയറിയിരുന്നില്ല. പിന്നീട് വലുതായപ്പോള്‍ കാര്യങ്ങള്‍ അമ്മ പറഞ്ഞതുതന്നെയാണ് ശരി എന്ന് മനസ്സിലായി.

വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ദുബായില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഈ വണ്ടിക്കാളയുടേയും വണ്ടിക്കാരന്റേയും അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. മലബാറി എന്ന് വിളിക്കപ്പെടുന്ന മലയാളിയും പലപ്പോഴും ഈ വണ്ടിക്കാളയെപ്പോലെയാണെന്ന് ഞാന്‍ നേരില്‍ കണ്ടു മനസ്സിലാക്കി.

ഒരു അറബിയുടെ കമ്പനിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. നല്ല സ്നേഹവും മനുഷ്യത്വവും ഉള്ള അറബി. എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ആരോടും ദേഷ്യപ്പെടില്ല. എപ്പോഴും എല്ലാവരോടും കളിയും ചിരിയും തന്നെ.

ജോലിക്കാര്‍ എല്ലാവരും മലയാളികള്‍ ആയിരുന്നു. മലയാളികളെ അത്രയ്ക്ക് ഇഷ്ടവും വിശ്വാസവും ആയിരുന്നു. ജോലിക്കാരുടെ ശമ്പളം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. അത്രയ്ക്ക് വലിയ ശമ്പളമായിരുന്നു എല്ലാവര്‍ക്കും കൊടുത്തിരുന്നത്.

വര്‍ഷം ഒന്ന് കഴിഞ്ഞു. ഓഡിറ്റിംഗ് കഴിഞ്ഞതോടെ അറബിയുടെ ചിരിയും കളിയും അവസാനിച്ചു. കാരണം മറ്റൊന്നുമല്ല, ഉദ്ദേശിച്ച വില്‍പ്പനയോ ലാഭമോ ഉണ്ടായില്ല. ഇത് എങ്ങനെ സംഭവിച്ചു എന്ന് അറബി ചിന്തിക്കാന്‍ തുടങ്ങി. എല്ലാ ജോലിക്കാര്‍ക്കും അവര്‍ ആഗ്രഹിച്ചതിനും കൂടുതല്‍ കൊടുത്തിട്ടും പിന്നെ എന്തുകൊണ്ട് അവര്‍ നല്ല വില്‍പ്പന ഉണ്ടാക്കിയില്ല? ലാഭം ഉണ്ടാക്കി തന്നില്ല?

മലബാറിയായ ഓഡിറ്റര്‍ പറഞ്ഞു, "ജോലിക്കാര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്ന ശമ്പളത്തിന്റെ പകുതിമാത്രം കൊടുത്തിരുന്നെങ്കില്‍ കമ്പനിയുടെ ലാഭം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമായിരുന്നു. ജോലിക്കാര്‍ക്ക് അര്‍ഹതയില്ലാത്തത് കൈയ്യില്‍ കിട്ടിയാല്‍ പിന്നെ അവര്‍ എങ്ങനെ ജോലി ചെയ്യും? എന്തിനു ജോലി ചെയ്യണം?..."

തുടര്‍ന്ന് നാട്ടിലെ വണ്ടിക്കാളയുടേയും വണ്ടിക്കാരന്റേയും ഉദാഹരണം അദ്ദേഹം അറബിക്ക് പറഞ്ഞുകൊടുത്തു. അതുകേട്ട ഞാന്‍ ചെറുപ്പത്തില്‍ അമ്മ പറഞ്ഞ കാര്യം ഓര്‍ത്തു.

ഓഡിറ്റര്‍ പറഞ്ഞു: "വണ്ടിക്കാളയും മലബാറിയും ഒരുപോലെതന്നെ. പണിയെടുക്കണോ രണ്ടിനേയും അടിച്ചുകൊണ്ടേയിരിക്കണം, ആവശ്യത്തില്‍ കൂടുതല്‍ കൊടുക്കാതിരിക്കണം. എന്നാല്‍ എല്ലാവരും രക്ഷപ്പെടും...."

ഇത് അറബിക്ക് മാത്രമല്ല ഞങ്ങള്‍ എല്ലാവര്‍ക്കും നല്ല അനുഭവമായി.

പോള്‍സണ്‍ പാവറട്ടി

മുല്ലപ്പെരിയാര്‍ - "കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നവര്‍" !!

"കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നവര്‍" എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതിപ്പോള്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നുമറിയാത്ത പാവം തമിഴ് മക്കളെ അവിടത്തെ നേതാക്കന്മാര്‍ എന്തൊക്കെയോ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തമ്മില്‍ തല്ലിക്കുകയാണ്. കേട്ടതുപാതി കേക്കാത്തപാതി ആ പാവങ്ങള്‍ എരിതീയിലേക്ക് എടുത്തുചാടുന്നു.

ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. കേരളം പറയുന്നു പുതിയ ഡാം പണി തീരുന്നതുവരേയും തുടര്‍ന്നും തമിഴ് മക്കള്‍ക്ക്‌ സുലഭമായി വെള്ളം കൊടുക്കാമെന്ന്. എന്നാല്‍ തമിഴ് നേതാക്കള്‍ പറയുന്നു, പുതിയ ഡാം പണിയരുത് എന്ന്. എന്തായിരിക്കും ഇവര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ വെള്ളം തന്നെയാണോ വേണ്ടത്? അതോ മറ്റുവല്ല ഗൂഡ ലക്ഷ്യമുണ്ടോ? ഇക്കാര്യം എന്താ ആരും അന്വേഷിക്കാത്തത്? അഥവാ അറിയാമെങ്കില്‍ വെളിപ്പെടുത്താത്തത്?

മൂക്ക് കീഴ്പോട്ടുള്ള എല്ലാവര്‍ക്കും ഇത് കേട്ടാല്‍ മനസ്സിലാവും ഇതില്‍ എന്തോ ചതിയുണ്ട് എന്ന്. എന്നാല്‍ "ഉത്തരവാദപ്പെട്ടവര്‍ക്ക്" മാത്രം ഇത് മനസ്സിലാവുന്നില്ല. സത്യത്തില്‍ ഇങ്ങനെ ഉറക്കം നടിക്കുന്നവരെ, അവര്‍ ആരുമായിക്കൊള്ളട്ടെ, അവരെ മനുഷ്യരുടെ ഗണത്തില്‍ പെടുത്താമോ? ഇവര്‍ക്ക് മനുഷ്യത്വം എന്നൊന്ന് ഉണ്ടോ?

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചു രസിച്ചവരെപ്പോലെ ഇന്നത്തെ രാഷ്ട്രീയ / ഉദ്യോഗസ്ഥ / സാംസ്കാരിക ..... നായകന്മാരും നേതാക്കന്മാരും മറ്റും എല്ലാം കണ്ടിട്ടും എല്ലാം കേട്ടിട്ടും ഒന്നും കാണാത്ത കുരുടനെപ്പോലെ, ഒന്നും കേള്‍ക്കാത്ത ചെകിടനെപ്പോലെ, ഒന്നും ഉരിയാടാനാവാത്ത ഊമയെപ്പോലെ പെരുമാറുന്നത് കാണുമ്പോള്‍ അവരോട് പുച്ഛം മാത്രമല്ല അടങ്ങാത്ത അമര്‍ഷവും തോന്നുന്നു.

ഈ പോക്ക് പോയാല്‍ സാധാരണക്കാര്‍ക്ക് സമനില തെറ്റി അവര്‍ നിയമം കൈയ്യിലെടുത്താല്‍ അവരെ കുറ്റം പറയാനാവുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്.

പോള്‍സണ്‍ പാവറട്ടി

10 ഡിസംബർ 2011

മുല്ലപ്പെരിയാര്‍....നമ്പൂരിക്കഥപോലെ !!

"പറമ്പിലെ വാഴയെല്ലാം തിന്നുന്ന പശുവിനെ തല്ലാന്‍ ഓങ്ങിനില്‍ക്കുന്ന നമ്പൂരിയെപ്പോലെ" എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പശുവിന്റെ മര്‍മ്മം ഇല്ലാത്ത സ്ഥലത്ത് അടിക്കാന്‍ വടിയും പിടിച്ച് പശുവിനു ചുറ്റും നമ്പൂരി ഓടിനടക്കുന്നതിനിടയില്‍ പരമാവധി വാഴയും തിന്ന് എല്ലാം ചവിട്ടിമെതിച്ച് നശിപ്പിച്ച് പശു അതിന്റെ പാട്ടിനുപോയി. അപ്പോഴും നമ്പൂരി വടിയും പിടിച്ച് അവിടെത്തന്നെ നില്‍പ്പുണ്ട്.

ഏതാണ്ട് ഈ നമ്പൂരിക്കഥ പോലെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ നേതാക്കന്മാരുടേയും ഉദ്യോഗസ്ഥരുടേയും വിധി നടപ്പാക്കേണ്ടവരുടേയും മറ്റും മനോഭാവം. എന്ത് തീരുമാനം എടുക്കണം എന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. ഒരുകൂട്ടര്‍ ഉപവാസ സത്യാഗ്രഹ മത്സരം നടത്തിക്കൊണ്ടിരിക്കുന്നു. (കേരളത്തില്‍ കുറച്ചുപേര്‍ പട്ടിണി കിടന്നാല്‍ തമിഴ് നേതാക്കന്മാരുടെ മനസ്സ് ഉരുകിയെങ്കിലോ എന്നാവും ഇക്കൂട്ടര്‍ ചിന്തിക്കുന്നുണ്ടാവുക.) വേറെ ഒരുകൂട്ടര്‍ വലിയ വായില്‍ പ്രസംഗിച്ചുകൊണ്ടും പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടും പരസ്പരം മത്സരിക്കുന്നു. അങ്ങനെ പലരും പലവിധം ഉത്സാഹിക്കുന്നു. എല്ലാം നല്ലതുതന്നെ.

എന്നാല്‍ തീരുമാനം എടുക്കേണ്ടവര്‍ മാത്രം ഇതൊന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല, മനസ്സിലാക്കുന്നില്ല. കേന്ദ്രത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്ന നമ്മുടെ മലയാളി നേതാക്കന്മാര്‍ സ്വന്തം മന്ത്രിസ്ഥാനവും എം. പി. സ്ഥാനവും മറ്റും എങ്ങനെ സുരക്ഷിതമായി വക്കാം എന്ന ചിന്തയിലാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാലും വേണ്ടില്ല, മുപ്പതു നാല്‍പ്പതു ലക്ഷം ജനങ്ങള്‍ ചത്താലും വേണ്ടില്ല, അതില്‍ സ്വന്തക്കാര്‍ ഉണ്ടായാലും കുഴപ്പമില്ല, മലയാളികള്‍ തമിഴ്നാട്ടില്‍ കഷ്ടപ്പെട്ടാലും തല്ലുമേടിച്ചാലും ഒന്നും വിഷമമില്ല.... സ്വന്തം കാര്യം സിന്ദാബാദ്. ഇതാണ് അവരുടെ നയം.

ചര്‍ച്ചകള്‍ക്കൊന്നും ഒരു കുറവുമില്ല. ഈ ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി. ഇപ്പോഴും "പണ്ടത്തെ ചങ്കരന്‍ തെങ്ങിന്മേല്‍ തന്നെ". ഓരോ ഭൂകമ്പം ഉണ്ടാകുമ്പോഴും മുല്ലപ്പെരിയാര്‍ ഡാം മനസ്സില്‍ പറയുന്നുണ്ടാവും "ഇവന്മാരുടെ ചര്‍ച്ചകളും തര്‍ക്കങ്ങളും എല്ലാം കഴിഞ്ഞ് എത്രയും വേഗം എന്നെ ഒന്ന് പരിഗണിച്ചെങ്കില്‍" എന്ന്. ഈ തര്‍ക്കം ഈ പോക്ക് പോകുകയാണെങ്കില്‍ ബലൂണില്‍ കാറ്റടിച്ച് വീര്‍പ്പിക്കുന്ന പോലെയിരിക്കും. എല്ലാറ്റിനുമില്ലേ ഒരു പരിധി?

കുറച്ചു കാലത്തേക്ക് നമ്മുടെ കേന്ദ്ര മന്ത്രിസഭയും സുപ്രീംകോടതിയും മറ്റും മുല്ലപ്പെരിയാറിന് സമീപത്തേക്ക് മാറ്റിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! അതുപോലെതന്നെ തമിഴ്നാട് നിയമസഭയും കുറച്ചു നാളത്തേക്ക് മുല്ലപ്പെരിയാറിന് സമീപം കൂടാന്‍ കേരളം അനുവദിക്കണം. പറ്റുമെങ്കില്‍ എല്ലാ നേതാക്കന്മാര്‍ക്കും മുല്ലപ്പെരിയാര്‍ ഡാം നില്‍ക്കുന്ന ഭാഗത്ത്‌ സൌജന്യമായി താമസിക്കാനുള്ള അവസരം കൊടുക്കണം എന്നൊരു അഭിപ്രായം കൂടിയുണ്ട്.

എല്ലാം രമ്യമായി പരിഹരിക്കപ്പെടാനും അതുവരെ യാതൊരു അത്യാഹിതവും ഉണ്ടാവാതിരിക്കാനും നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം. അതുമാത്രമേ സാധാരണക്കാര്‍ക്ക് ഇപ്പോള്‍ നിര്‍വാഹമുള്ളൂ.


പോള്‍സണ്‍ പാവറട്ടി

08 ഡിസംബർ 2011

സ്നേഹിച്ചതുകൊണ്ട് ആര്‍ക്കെന്തു ഗുണം?

"ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്‌"എന്നൊരു ചൊല്ല് തന്നെയുണ്ട്‌. എന്നാല്‍ ഇന്ന് എത്രപേര്‍ ഈ പറഞ്ഞപോലെ ആപത്തില്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നുണ്ട് എന്ന കാര്യം ചിന്തിക്കേണ്ടതുതന്നെയാണ്.

പല സ്നേഹിതരും സ്നേഹം നടിക്കുന്നവര്‍ മാത്രമാണ്. പുറമേക്ക് അവര്‍ നല്ല സ്നേഹിതരായി നടിക്കും. എന്നാല്‍ അവസരം വരുമ്പോള്‍ കാലുവാരുകയും കൈയ്യൊഴിയുകയും ചെയ്യും. ഇത്തരത്തിലുള്ളവര്‍ സ്നേഹിതരായി ഉണ്ടായിട്ട് എന്താണ് കാര്യം?

വേറെ ചിലരുണ്ട്, കാര്യം കാണാന്‍ വേണ്ടി സ്നേഹം നടിക്കും. തന്റെ കാര്യം നടന്നുകഴിഞ്ഞാല്‍ ആദ്യം തള്ളിപ്പറയുന്നത് കാര്യം നേടിത്തന്ന നല്ല സ്നേഹിതനെത്തന്നെയായിരിക്കും.

ഇനിയും ചിലരുണ്ട്, തന്റെ നിബന്ധനകള്‍ അനുസരിക്കുന്നവരെ മാത്രമേ സ്നേഹിതരായി പരിഗണിക്കുകയുള്ളൂ. തന്റെ ഇംഗിതം എന്തോ അതുപോലെ സ്നേഹിതനും ആവണം എന്നു സാരം.

ഇന്നത്തെ കാലത്ത് നല്ലൊരു സ്നേഹിതനെ മനസ്സിലാക്കുക എന്നത് വളരെ ദുഷ്കരമായ കാര്യമാണ്. പൊതുവേ എല്ലാവരും നല്ല "അഭിനേതാക്കളാണ്" എന്നതുതന്നെ കാരണം. എനിക്കുതന്നെ വ്യക്തിപരമായി ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്.

ഞാന്‍ പൊതുവേ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ്. പക്ഷേ അതെല്ലാം പിന്നീട് വല്ലാത്ത തലവേദനയായി തീര്‍ന്നു എന്നതാണ് പരമാര്‍ത്ഥം. എന്നിട്ടും ഞാന്‍ പഠിച്ചിട്ടില്ല എന്നതാണ് അതിലേറെ തമാശ.

വീട്ടുകാരും കൂട്ടുകാരും എന്നും ഉപദേശിക്കും ഈ വക പൊല്ലാപ്പിലൊന്നും ചെന്നുപെടരുത് എന്ന്. കേള്‍ക്കുമ്പോള്‍ അന്നേരം തോന്നും ശരിയാണെന്ന്. പിന്നീട്, വേറെ ആരെങ്കിലും വിഷമിക്കുന്നത് കാണുമ്പോള്‍ ഞാന്‍ എല്ലാം മറക്കും. ഓടിപ്പോയി അവനെ സഹായിക്കും. പലപ്പോഴും എന്നോട് സഹായം ചോദിക്കുന്നതിനു മുന്‍പേ ഞാന്‍ സഹായഹസ്തം അങ്ങോട്ട്‌ നീട്ടും. അന്നേരത്തെ അദ്ദേഹത്തിന്റെ സ്നേഹപ്രകടനവും നന്ദിപ്രകടനവും കാണുമ്പോള്‍ ഇനി ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം എന്നെ പിരിഞ്ഞിരിക്കില്ല എന്നു തോന്നിപ്പോകും. ആളൊന്നു പച്ചപിടിച്ചാല്‍, സ്വയം പറക്കാനുള്ള ചിറക് മുളച്ചുകഴിഞ്ഞാല്‍ പിന്നീട് ആ വ്യക്തിയെ അടുത്തെങ്ങും കാണാന്‍ കഴിയില്ല. വന്നവഴിപോലും മറന്ന് അങ്ങ് ദൂരേക്ക്‌ പറന്നകലും.

ആ ഷോക്കില്‍ അല്‍പനേരം ഞാന്‍ മ്ലാനവദനനായിരിക്കും, പക്ഷേ വീണ്ടും തഥൈവ.

ഒരുകാര്യം സത്യമാണ്, നമ്മള്‍ ആരെ സ്നേഹിച്ചുവോ സഹായിച്ചുവോ അവരില്‍ നിന്ന് ഒരുപക്ഷേ നല്ലതൊന്നും തിരികെ കിട്ടിയില്ലെന്നുവരാം. ചിലപ്പോള്‍ കുരിശും നിന്ദയും പരിഹാസവും മാനഹാനിയും ധനനഷ്ടവും എല്ലാം കിട്ടിയെന്നും വരാം. എന്നാല്‍ നമ്മുടെ ഓരോ ചെയ്തിയും ദൈവത്തിന്റെ കണക്കുപുസ്തകത്തില്‍ ഒട്ടും തെറ്റാതെ എഴുതിവച്ചിട്ടുണ്ടാവും. ആ പുസ്തകത്തിലെ കണക്ക് അനുസരിച്ചാണ് നമുക്ക് പ്രതിഫലം കിട്ടുക. പ്രതിഫലം തരുന്നവന്‍ ദൈവമാണെന്നോര്‍ക്കുക. മനുഷ്യന് കണക്കു തെറ്റാം. എന്നാല്‍ ദൈവത്തിന് ഒരിക്കലും കണക്കു തെറ്റില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവമാണ്.

അല്ലയോ സ്നേഹിതരേ, സ്നേഹിച്ചതുകൊണ്ട് ആര്‍ക്കെന്തു ഗുണം എന്നു ചിന്തിക്കാതെ നമുക്ക് എല്ലാവരേയും സ്നേഹിക്കാം. ഹൃദയം തുറന്നുതന്നെ സ്നേഹിക്കാം. കഴിയുന്നതുപോലെ സഹായിക്കാം. പ്രതിഫലം തരേണ്ടവന്‍ തക്കസമയം തക്ക പ്രതിഫലം തന്നോളും. മനുഷ്യരുടെ പ്രീതിക്കുവേണ്ടി ഒരിക്കലും കാത്തുനില്‍ക്കരുതേ.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

***

പോള്‍സണ്‍ പാവറട്ടി

05 ഡിസംബർ 2011

കള്ളില്ലാത്ത കള്ളപ്പം!

ക്രിസ്മസ്, ഈസ്റര്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പൊതുവേ ക്രിസ്ത്യാനികളുടെ വീടുകളില്‍ ഉണ്ടാക്കുന്ന ഒരു വിശേഷ പലഹാരമാണ് കള്ളപ്പം. ചിലയിടങ്ങളില്‍ ഇതിനെ വട്ടേപ്പം എന്നും വേറെ ചിലയിടങ്ങളില്‍ വേറെ ചില പേരുകളും വിളിക്കും. ഇന്ന് ബേക്കറികളില്‍ ഇത് സുലഭ്യമാണ്.

കള്ളപ്പം എന്ന പേര് വന്നത് അതില്‍ കള്ള് ഒഴിച്ച് ഉണ്ടാക്കുന്നതുകൊണ്ടാണ്. എന്നാല്‍ ഇന്ന് ഇതില്‍ ഒഴിക്കാന്‍ എവിടെയാണ് കള്ള് ഉള്ളത്? കള്ളിനു പകരം മറ്റു പലതും ചേര്‍ത്താണ് ഇന്ന് കള്ളപ്പം ഉണ്ടാക്കുന്നത്. അപ്പോഴും പേര് കള്ളപ്പം എന്നുതന്നെയാണ്. “കള്ളില്ലാത്ത കള്ളപ്പം.” കൊള്ളാം അല്ലേ?

ഇത് പറയാന്‍ ഒരു കാരണമുണ്ട്. ഇപ്പോള്‍ അതായത് ഡിസംബര്‍ മാസം ക്രിസ്ത്യാനികളുടെ നോമ്പുകാലമാണ്. ക്രിസ്തുമസ്സിനു ഒരുക്കമായുള്ള നോമ്പാചരണം. ഉണ്ണിയേശുവിനെ ഹൃദയത്തില്‍ വരവേല്‍ക്കാന്‍ വേണ്ടി ഹൃദയം നിര്‍മ്മലമാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഈ നോമ്പാചരണം എന്ന് വിശ്വസിച്ചുപോരുന്നു. മാംസം, മത്സ്യം തുടങ്ങിയവ വര്‍ജ്ജിക്കലാണ് ഈ നോമ്പാചരണത്തിലൂടെ ചെയ്യുന്നത്. ഒരുതരത്തില്‍ ഇതെല്ലാം നല്ലതുതന്നെയാണ്; സംശയമില്ല.

കഴിഞ്ഞ ദിവസം ഒരു കുട്ടി എന്നോട് ചോദിച്ചു; അങ്കിള്‍, ഇറച്ചിയും മീനും മറ്റും കഴിക്കാതിരുന്നാല്‍മാത്രം മനസ്സും ഹൃദയവും നന്നാവുമോ? അങ്ങനെയാണെങ്കില്‍ സസ്യഭുക്കുകളായ ജീവികള്‍ എത്രയോ നല്ല ഹൃദയമുള്ളവരായിരിക്കും, അല്ലേ അങ്കിള്‍?

ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ നാം ഏവരും ബാധ്യസ്ഥരാണ്. എല്ലാവരും നോമ്പാചരിക്കുന്നു, ഉപവാസം അനുഷ്ഠിക്കുന്നു....അതുപോലെ പലവിധ ഭക്താഭ്യാസങ്ങള്‍ ആചരിക്കുന്നു. എന്നിട്ടും ഇക്കൂട്ടരുടെയൊന്നും ഹൃദയവും മനസ്സും ഒന്നും എന്തേ നിര്‍മ്മലമാകാത്തത്?

തെളിഞ്ഞ വെള്ളത്തില്‍ ഒരു ചെറിയ കല്ല് ഇട്ടുനോക്കൂ. ആ കല്ല് വന്നുവീണ ഭാഗത്തിനു ചുറ്റും അലകള്‍ ഉണ്ടാകുന്നു. ഏതാനും നിമിഷങ്ങള്‍ക്കുശേഷം ആ അലകള്‍ ഇല്ലാതാവുകയും വെള്ളം പൂര്‍വസ്ഥിതിയില്‍ എത്തുകയും ചെയ്യുന്നു.

ഏതാണ്ട് ഇതേ അവസ്ഥ തന്നെയല്ലേ മനുഷ്യരുടേയും? ഇന്ന് ഭക്താഭ്യാസങ്ങള്‍ പലതും പലര്‍ക്കും വെറും അഭ്യാസങ്ങള്‍ മാത്രമല്ലേ? ആരേയോ ബോധിപ്പിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ ഏതെങ്കിലും വഴിപാട് നേര്‍ന്നതിന്റെ പേരില്‍ ചെയ്തുകൂട്ടുന്ന വെറും അഭ്യാസമല്ലേ ഇതെല്ലാം? പുറമേക്ക് എന്തൊക്കെ കാട്ടിക്കൂട്ടുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ അതിന്റെ ചലനം അഥവാ മാറ്റം ഒന്നും കാണുന്നില്ല. ഇക്കാര്യത്തില്‍ ജാതിമതഭേദമന്യേ സകലരും ഉള്‍പ്പെടും എന്നതാണ് വാസ്തവം.

എന്തിനാണ് ഈ അഭ്യാസം? ആരെ സുഖിപ്പിക്കാനാണ് ഈ വേലത്തരങ്ങള്‍? സാക്ഷാല്‍ ദൈവം തമ്പുരാനേയോ? ദൈവം തമ്പുരാന്‍ അന്ധനോ ചെകിടനോ മണ്ടനോ മറ്റോ ആണോ ഒന്നും കാണാതിരിക്കാന്‍, കേള്‍ക്കാതിരിക്കാന്‍, മനസ്സിലാക്കാതിരിക്കാന്‍? നമ്മള്‍ തമ്പുരാന്റെ മുന്നില്‍ എത്ര ഒളിച്ചുവെച്ചാലും പതിനായിരം സൂര്യനേക്കാള്‍ ശോഭയുള്ള തമ്പുരാന്റെ കണ്ണ് നമ്മുടെ ഹൃദയം കാണുന്നുണ്ട് എന്ന സത്യം പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു.

ആയതിനാല്‍ സ്നേഹിതരേ, നമുക്ക് ഇതാ ഈ നിമിഷംമുതല്‍ ഒരു തീരുമാനം എടുക്കാം: നോമ്പ് ആചരിക്കുന്നതിനോടൊപ്പം, ഉപവാസം അനുഷ്ഠിക്കുന്നതിനോടൊപ്പം, ഭക്താഭ്യാസങ്ങള്‍ നടത്തുന്നതിനോടൊപ്പം ... മറ്റുള്ളവരിലേക്ക് ഇറങ്ങിചെല്ലാനും അവരെ മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി നന്മ ചെയ്യാനും അങ്ങനെ തന്റെ ഹൃദയം നിര്‍മ്മലമാക്കാനും ശ്രമിക്കും എന്ന്. ഇതുപോലെ നാം ഓരോരുത്തരും നല്ല തീരുമാനമെടുത്താല്‍ ആ തീരുമാനം നടപ്പില്‍ വരുത്തിയാല്‍ നമ്മുടെ ഈ നാട് ഒരു സ്വര്‍ഗ്ഗമായിതീരും; സംശയമില്ല.

പിന്നീട് ആരും പറയില്ല “കള്ളില്ലാത്ത കള്ളപ്പം” പോലെയാണ് നിന്റെ ഭക്താഭ്യാസങ്ങള്‍ എന്ന്.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

***

പോള്‍സണ്‍ പാവറട്ടി

02 ഡിസംബർ 2011

Switzerland online paper - Vartha

www.vartha.ch

Paulson Pavaratty - YouTube

അഷ്ട സൗഭാഗ്യങ്ങള്‍



ആത്മാവില്‍ ദാരിദ്ര്യമുള്ള ജനങ്ങളേ
സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ സ്വന്തമാക്കും

മനമുരുകിയിന്നു കരയും ജനങ്ങളേ
ആശ്വാസം നിങ്ങളെ തേടിയെത്തും

ദാനശീലത്തില്‍ ജീവിക്കും ജനങ്ങളേ
ഭൂതലം നിങ്ങള്‍ അവകാശമാക്കും

വിശന്നു തളര്‍ന്നിന്നു കഴിയും ജനങ്ങളേ
സംതൃപ്തരായ് നിങ്ങള്‍ ജീവിച്ചീടും

മനുജരില്‍ കരുണ ചൊരിയും ജനങ്ങളേ
കാരുണ്യം നിങ്ങളില്‍ വന്നണയും

ഹൃദയ വിശുദ്ധിയില്‍ വാഴും ജനങ്ങളേ
ദൈവത്തെ നേര്‍ക്കുനേര്‍ നിങ്ങള്‍ കാണും

ഭൂമിയില്‍ ശാന്തി സ്ഥാപിക്കും ജനങ്ങളേ
ദൈവത്തിന്‍ മക്കളായ്‌ നിങ്ങള്‍ വാഴും

നീതിക്കായ് പീഡനമേല്‍ക്കും ജനങ്ങളേ
സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ സ്വന്തമാക്കും


പോള്‍സണ്‍ പാവറട്ടി

ഇന്നത്തെ മത്സരം!

മത്സരം മത്സരം സര്‍വത്ര മത്സരം
എന്തിനും ഏതിനും അനുദിനം മത്സരം

തല്ലലും കൊല്ലലും തല്ലിപ്പൊളിക്കലും
തള്ളിപ്പറയലും ഇന്നൊരു മത്സരം

വെട്ടിപ്പിടിക്കലും വെട്ടിനിരത്തലും
കട്ടുമുടിക്കലും മറ്റൊരു മത്സരം

മുണ്ടുരിഞ്ഞോടലും കൈവെട്ടിയോടലും
ക്വട്ടേഷന്‍ നല്‍കലും വേറിട്ടൊരു മത്സരം

കൈക്കൂലി വാങ്ങലും കാല്‍പൂജ ചെയ്യലും
കണ്ണടച്ചീടലും ഒരുതരം മത്സരം

ഹര്‍ത്താലാഘോഷിക്കലും പണിമുടക്കീടലും
തീവ്രവാദങ്ങളും പിന്നെയൊരു മത്സരം

പെണ്ണുകെട്ടീടലും പോന്നുമേടിക്കലും
പെണ്ണിനെ തഴയലും വേറൊരു മത്സരം

സദ്യയൊരുക്കലും മദ്യം വിളമ്പലും
ധൂര്‍ത്തടിച്ചീടലും ഇനിയുമൊരു മത്സരം

എന്തിനും ഏതിനും മത്സരിച്ചീടുന്ന
മര്‍ത്യരോടൊരു വാക്ക് ചൊല്ലീടുവാന്‍ മോഹം

നന്മ ചെയ്തീടാനും നന്ദിയേകീടാനും
മത്സരിച്ചന്യര്‍ക്കായ് മാതൃകയേകിടാം


പോള്‍സണ്‍ പാവറട്ടി

നാളത്തെ ഭാഗ്യവാന്‍ !


ഒരിക്കല്‍ തൃശ്ശൂര്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ ലോട്ടറി ടിക്കറ്റ്‌ വില്‍പ്പന നടത്തുന്ന ഒരു വണ്ടിയില്‍ നിന്നും ഇങ്ങനെ ഒരു അന്നൌന്‍സ്മെന്റ്  കേള്‍ക്കുകയാണ്, "നാളെയാണ്, നാളെയാണ്, നാളെ, നാളെ....കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ബംബര്‍ നറുക്കെടുപ്പ്  നാളെയാണ്. നാളത്തെ ഭാഗ്യവാന്‍ ഒരുപക്ഷേ നിങ്ങളാവാം..."

പിന്നീട് ബസ്സില്‍ കയറി വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ വഴിയില്‍വച്ച് ഒരു  ക്രിസ്ത്യന്‍  ‍മൃതസംസ്കാരത്തിന്റെ വിലാപയാത്ര കടന്നുപോകുന്നത് കാണാനിടയായി. ആ വിലാപയാത്രയിലെ ഒരു ഗാനത്തിന്റെ ഈരടികള്‍ ഇങ്ങനെയായിരുന്നു...

"മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ ....സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ..."

ആ ഗാനശകലം കേട്ടയുടനെ ലോട്ടറി വല്പ്പനക്കാരന്റെ അന്നൌന്സ്മെന്‍റ് ആണ്  എന്റെ മനസ്സിലേക്ക് പാഞ്ഞുകയറിയത്, " ...നാളത്തെ ഭാഗ്യവാന്‍ ഒരുപക്ഷേ നിങ്ങളാവാം..."

അതേ സ്നേഹിതരേ, മരണമടഞ്ഞ ആ വ്യക്തി തന്നെ അനുഗമിക്കുന്നവരോട് പറയുന്ന ഒരു ഉപദേശമാവാം, ഒരു താക്കീതാവാം, ഒരു ഏറ്റുപറച്ചിലാവാം ആ ഈരടികള്‍. അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടാവാം, "സ്നേഹിതരേ, ഇനിയും കുറേകാലംകൂടി ജീവിച്ചിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ആ ധാരണയില്‍ സല്‍പ്രവര്‍ത്തികള്‍ ചെയ്യാനുള്ള അവസരങ്ങള്‍ പലതും ലഭിച്ചിട്ടും അതെല്ലാം പിന്നീടാവാം, തല്‍ക്കാലം അടിച്ചുപൊളിച്ചങ്ങു ജീവിക്കാം എന്നു കരുതി ജീവിച്ചുപോരുകയായിരുന്നു ഞാന്‍. അങ്ങനെയിരിക്കേ ഓര്‍ക്കാപ്പുറത്താണ് ഈ മരണദൂതന്‍ എന്നെത്തേടിയെത്തിയത്. മരണദൂതനെ കണ്ടതോടെ ഞാനാകെ പേടിച്ചു വിറക്കാന്‍ തുടങ്ങി. കാരണം, ഇഹലോകത്തു നിന്നും പോകാന്‍ തക്ക തയ്യാറെടുപ്പുകളൊന്നും ഞാന്‍ നടത്തിയിട്ടുണ്ടായിരുന്നില്ല. ചെയ്യാന്‍ സാധിക്കുമായിരുന്ന സല്‍ക്കര്‍മ്മങ്ങളൊന്നുംതന്നെ ചെയ്യാതെ എല്ലാം നാളേക്കുവേണ്ടി നീട്ടിവച്ച് ഇപ്പോഴിതാ വെറുംകൈയ്യോടെ പോകേണ്ട അവസ്ഥയിലായിരിക്കുന്നു. എന്റെ ദുഃഖം ഞാന്‍ ആരോടു പറയും? അതുകൊണ്ട് സ്നേഹിതരേ, നിങ്ങളുടെ അറിവിലേക്കു വേണ്ടി പറയുകയാണ്‌, മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ നീ... സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ...."

സ്നേഹിതരേ, നമ്മള്‍ കണ്ണുതുറക്കേണ്ട സമയമായിരിക്കുന്നു. മരണദൂതന്‍ ഏതു നിമിഷവും നമ്മളെ തേടിയെത്താം. അന്നേരം നമ്മള്‍ ഒരുക്കത്തോടെയിരിക്കുന്നവരാണെങ്കില്‍ വളരെ സന്തോഷത്തോടുകൂടിത്തന്നെ മരണദൂതനോടൊത്ത് യാത്രതിരിക്കാം. അല്ലെങ്കില്‍ ജീവിതത്തില്‍ ചെയ്തുപോയ മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്തു വ്യാകുലപ്പെടേണ്ടി വരും. ആകയാല്‍ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നു, " മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ... സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ...."

പറയാനെന്തെളുപ്പം...പക്ഷേ ....!!


ഉണ്ണാനില്ലെങ്കിലും ഉടുക്കാനില്ലെങ്കിലും തല ചായ്ക്കാന്‍ ഒരു കൊച്ചു കൂര പോലുമില്ലെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു ദുശ്ശീലമാണ് സ്ത്രീധനം എന്ന "നാട്ടുനടപ്പ്". ഇന്ന് ഒരു പെണ്‍കുഞ്ഞു ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. കുഞ്ഞു ജനിച്ചു വീണ അന്നുമുതലേ ചിന്തിക്കാന്‍ തുടങ്ങും ഇതിനെ എങ്ങനെയൊന്നു കേട്ടിച്ചയക്കാമെന്ന്. കുഞ്ഞിനെ ദൈവ വിശ്വാസത്തിലും ദൈവഭയത്തിലും വളര്‍ത്തണമെന്നോ നല്ല വിദ്യാഭ്യാസവും ആരോഗ്യവും കൊടുക്കണമെന്നോ ഒന്നുമല്ല ചിന്ത. പത്തിരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഈ കുഞ്ഞിനെ ഒരുത്തന്റെ കൈയ്യില്‍ ഏല്‍പ്പിക്കുന്നതിനെക്കുറിച്ചാണ് ചിന്തിച്ച് തല പുകയുക.   

സ്ത്രീധനം എന്ന ദുര്‍ഭൂതത്തെ ഉന്മൂലനം ചെയ്യാന്‍ പലരും പലവിധത്തില്‍ പ്രവര്‍ത്തിച്ചു. പ്രസംഗങ്ങളിലൂടേയും ലേഖനങ്ങളിലൂടേയും സിനിമ, നാടകം തുടങ്ങിയ മാധ്യമങ്ങളിലൂടേയും സ്വന്തം ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ചും എല്ലാം പലരും പലവട്ടം ഈ വിപത്തിനെതിരെ ഘോരഘോരം പ്രഘോഷണങ്ങള്‍ നടത്തി. സത്യം പറയണമല്ലോ, ഈ പ്രഘോഷണങ്ങളുടെ സമയങ്ങളില്‍ കൈയ്യടികള്‍ക്കും പുകഴ്ത്തലുകള്‍ക്കും ഒട്ടും കുറവുണ്ടായിട്ടില്ല. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ എല്ലാവരും ആമയെപ്പോലെ തല ഉള്ളിലോട്ടു വലിക്കുന്നു. "നാട്ടുനടപ്പ്" എന്ന പേരില്‍ എല്ലാവരും പൂര്‍ണ്ണ മനസ്സോടെയല്ലെങ്കിലും ഈ ദുര്‍ഭൂതത്തെ സ്വീകരിച്ചാനയിക്കുന്നു. "സ്വന്തം കാര്യം സിന്ദാബാദ്".
     
വളരെ വേദനയോടെത്തന്നെ പറയട്ടെ, സാമൂഹ്യ നീതിക്കുവേണ്ടി പോരാടേണ്ടവര്‍ തന്നെയാണ് ഈ സാമൂഹ്യതിന്മയെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത്. ഇത് തികച്ചും ലജ്ജാകരമാണ്, പ്രതിഷേധാര്‍ഹാമാണ്. ഒരു ഉത്തമ കത്തോലിക്കനാണെന്ന് അഭിമാനത്തോടെ പറയുന്നവര്‍തന്നെ സ്വന്തം കാര്യം വരുമ്പോള്‍ ഉള്‍വലിയുന്നു. സഭയുടെ നേതൃത്വത്തിലുള്ളവര്‍ ഇത്തരം സാമൂഹ്യതിന്മയെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കാതെ മൗനാനുവാദം നല്‍കുന്നു. ഇതെന്തൊരു നീതി?
    
പാവപ്പെട്ടവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലേ? കുഞ്ഞുമക്കള്‍ക്ക് വയറുനിറയെ ആഹാരം കൊടുക്കാനാവാതെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ജീവച്ഛവങ്ങളായി ജീവിക്കുന്ന പാവങ്ങളുടെ കണ്ണുനീര്‍ കാണാന്‍ ഇവിടെ ആരുമില്ലേ? പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ കഴിയാതെ വിവാഹപ്രായം കഴിഞ്ഞും സ്വന്തം വീട്ടില്‍ കഴിഞ്ഞുകൂടുന്ന എത്രയോ യുവതികള്‍ നമ്മുടെ ചുറ്റുമുണ്ട്! അവരില്‍ ചിലരെങ്കിലും ജീവിത നൈരാശ്യത്താല്‍ ജീവിതം തന്നെ അവസാനിപ്പിച്ചാല്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഞാനും നീയും അടങ്ങുന്ന ഈ സമൂഹത്തിനില്ലേ? ഈ ഭൂമിയില്‍ വീഴുന്ന അവരുടെ കണ്ണുനീര്‍ തുള്ളികള്‍ക്ക് നമ്മുടെ തലമുറകള്‍ വില പറയേണ്ടി വരില്ലെന്ന് കരുതുന്നുവോ?  

എന്തുകൊണ്ട് നമുക്കീ സ്ത്രീധനമെന്ന സാമൂഹ്യതിന്മയെ നിര്‍മ്മാര്‍ജ്ജനം ചെയ്തുകൂടാ? എന്തുകൊണ്ട് കത്തോലിക്കരായ നമുക്കോരോരുത്തര്‍ക്കും ഈ വിപത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൂടാ? എന്തുകൊണ്ട് ദേവാലയങ്ങളിലും മറ്റു സംഘടനകളിലും ഇതിനെതിരെ ഒരു പടയൊരുക്കം നടത്തിക്കൂടാ? "ഹാലേലൂയ ...ഹാലേലൂയ ..." എന്ന് തൊണ്ട കീറി ദൈവത്തെ സ്തുതിക്കുന്ന കരിസ്മാറ്റിക് അംഗങ്ങള്‍ക്ക് എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഒരു മാതൃക കാട്ടിക്കൂടാ?

ഈ ലേഖനം വായിക്കുന്ന എത്രപേര്‍ക്ക് നെഞ്ചില്‍ കൈവെച്ച് സത്യം ചെയ്യാന്‍ കഴിയും "സ്ത്രീധനമെന്ന കുട്ടിപ്പിശാചിനെ ഉന്മൂലനം ചെയ്യാന്‍ ഞാന്‍ ശക്തമായി പോരാടും" എന്ന്? വെറും സത്യം ചെയ്‌താല്‍ മാത്രം പോരാ. സ്വന്തം വീട്ടില്‍ അത് പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്യണം.

സ്നേഹിതരേ, കാര്യങ്ങള്‍ പറയാനൊക്കെ വളരെ എളുപ്പമാണ്. അവ പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ അത്ര എളുപ്പമല്ല. അതിനു കുറച്ചു ത്യാഗവും സഹനവും എല്ലാം വേണം. ആയതിനാല്‍ ഉത്തമ കത്തോലിക്കനാണെന്ന് അഭിമാനിക്കുന്ന ഏവനും ഇതാ ഇന്നുമുതല്‍ സ്ത്രീധനമെന്ന സാമൂഹ്യതിന്മയെ ഇല്ലായ്മ ചെയ്യാന്‍ തന്നാലാവും വിധം പരിശ്രമിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.

ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ.

***

പോള്‍സണ്‍ പാവറട്ടി

മുഖക്കുരു മുളയ്ക്കുന്ന പ്രായം


മുഖക്കുരു മുളയ്ക്കുന്ന പ്രായത്തിലവളുടെ
മുഖച്ചിത്രമെന്‍ കണ്ണില്‍ പതിഞ്ഞുപോയി
മധുമൊഴി വഴിയും അധരവുമായവള്‍
മൃദുവായ് എന്‍മനം തൊട്ടുണര്‍ത്തി

ഇളംമഞ്ഞ ചേലയില്‍ അവളെ ഞാന്‍ കണ്ടപ്പോള്‍
ഇമവെട്ടാതവളെ ഞാന്‍ നോക്കിനിന്നു
പളുങ്കുപോല്‍ തിളങ്ങുന്ന മിഴിയെന്നില്‍ പതിച്ചപ്പോള്‍
പുളകിതമായ് ഞാനറിയാതെ

മലരിന്റെ മധുവുണ്ണാന്‍ അരികില്‍ ഞാനണഞ്ഞപ്പോള്‍
മധുപാത്രമെനിക്കായ് തുറന്നുതന്നു
മതിവരെ മധുരം നുകര്‍ന്നു കഴിഞ്ഞപ്പോള്‍
മലരതില്‍ ഞാനും ലയിച്ചു പോയി


പോള്‍സണ്‍ പാവറട്ടി

രോഗികള്‍ക്കൊരു ആശ്വാസ വാര്‍ത്ത


Pls go through this website: http://www.clinicalmagnetology.org/default.htm

This is about Holistic Alternative Treatment (H.A.M) under a Catholic Parish Priest (Dr. Fr. Anto Edakalathur) at Christopher Nagar, Trichur. His Tel. Nos: 0091 9388552337, 0091 9387437006, 0091 487 2354368.
 
The advantage of H.A.M. is less expense for treatment, safest, no side-effect and can avoid many types of surgeries - Tonsil, Brain Tumors, Brest Tumors, Fibroid Utres, Cancer, Ulcer, Prostate Glands, Piles, Vericoseveine etc.

വിട്ടുമാറാത്ത വാതം, സന്ധിവാതം, ആമവാതം, അസ്ഥിവാതം, ഔഷധങ്ങളുടെ അലര്‍ജി, ആസ്തമ, കൊളസ്ട്രോള്‍, ബ്ലഡ്‌ പ്രഷര്‍, ബ്ലഡ്‌ ഷുഗര്‍, വണ്ണം കൂടുതല്‍, മെലിച്ചില്‍, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ്  (ഓര്‍മ്മക്കുറവ് ), കാന്‍സര്‍, അള്‍സര്‍, ട്യൂമര്‍‍, മൈഗ്രെയിന്‍, എക്സിമ, ത്വക് രോഗങ്ങള്‍, മുടികൊഴിച്ചില്‍ തുടങ്ങിയ നിരവധി രോഗങ്ങള്‍ ഇവിടെ ചികിത്സിച്ചു സുഖപ്പെടുത്തുന്നു.  

പലവിധ ചികിത്സകളും നടത്തി ഇനിയും സുഖമാകാത്ത രോഗികളുണ്ടെങ്കില്‍ ഒരു പരീക്ഷണം എന്ന നിലക്കെങ്കിലും ഈ ചികിത്സ ഒന്ന് പരീക്ഷിച്ചു നോക്കൂ.

It may be useful to you as well as others.

N.B.: You may forward this message to your friends & relatives.

ഒരു അന്ധന്റെ സ്വപ്നം


അതിസുന്ദരമാണെന്നെല്ലാരും ചൊല്ലുന്നീ
ഭൂലോകം ഒരുനോക്കു കാണാന്‍ കൊതിപ്പൂ ഞാന്‍
ജന്മനാ അന്ധനായ്‌ തീര്‍ന്നയെന്‍ സ്വപ്‌നങ്ങള്‍
എന്നെങ്കിലും സഫലമാകുമോ സോദരാ?

ഈശ്വരന്‍ നല്‍കിയ എന്‍രൂപഭാവങ്ങള്‍
എന്നേലുമൊരുനോക്കു കാണാന്‍ കഴിഞ്ഞെങ്കില്‍!
പരിഭവമേതുമേയില്ലാതെ ഈശന്റെ
കരതാരിലെന്നെ സമര്‍പ്പിക്കും പൂര്‍ണ്ണമായ്

ജന്മം തന്നീഭൂവില്‍ പോറ്റിവളര്‍ത്തിയെന്‍
മാതാപ്പിതാക്കളെ കാണാന്‍ കഴിഞ്ഞെങ്കില്‍!
അവരുടെ മിഴിനീര്‍ തുടച്ചുമാറ്റിക്കൊ-
ണ്ടേകിടും സാന്ത്വന ചുംബനമാ കവിളിണയില്‍

സ്നേഹത്തോടെന്‍ ചുറ്റും കഴിയും ജനങ്ങളെ
നേര്‍ക്കുനേര്‍ കണ്ടു സ്നേഹിക്കാന്‍ കഴിഞ്ഞെങ്കില്‍!
സന്തോഷത്താലെന്റെ ഉള്ളം നിറഞ്ഞിടും
സംതൃപ്തിയോടെ ഞാനെന്നും കഴിഞ്ഞിടും

മിഴി രണ്ടുമുള്ളയെന്‍ സോദരാ നിന്നുടെ
മിഴികളിലൊന്നെനിക്കേകാമോ ദാനമായ്‌ ?
ഈ ലോകമൊരുനോക്ക് കണ്ടു കഴിഞ്ഞുടന്‍
തിരികെയേല്‍പ്പിച്ചിടാം നീ തന്നതൊക്കെയും

*****************************
പോള്‍സണ്‍ പാവറട്ടി
******************************       

കണ്ണാടി പോലൊരു ചങ്ങാതി


ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന്
ചൊല്ലിപ്പഠിപ്പിച്ചു ചെറുപ്പത്തിലമ്മ
കണ്ണാടി പോലൊരു ചങ്ങാതിയെ കാണാന്‍
അന്നുതൊട്ടേ ഞാന്‍ തേടിയലഞ്ഞു  

കുട്ടിക്കാലം മുതല്‍ ഒന്നായ് കഴിഞ്ഞ
കൂട്ടുകാരില്‍ ഞാന്‍ പ്രത്യാശയര്‍പ്പിച്ചു
കെട്ടുപാടുള്ളോരീ ജീവിതയാത്രയില്‍
കൂട്ടുകാര്‍ ഓരോന്നായ് പലവഴി യാത്രയായ്

ആത്മീയ രംഗത്ത് ആടിത്തകര്‍ക്കുന്ന
ആത്മീയവാദിയില്‍ ഞാനാശവെച്ചു
ആത്മീയാന്ധനാം സോദരന്‍ എന്നുടെ
ആത്മാവും ചിത്തവും പാടേ നശിപ്പിച്ചു

കണ്ടു ഞാനൊടുവില്‍ ഒരു ചങ്ങാതിയെ
കണ്ണാടി പോലൊരു നല്ല ചങ്ങാതിയെ
അവനില്‍ ഞാനെന്നെ പൂര്‍ണ്ണമായ് ദര്‍ശിച്ചു
അവനല്ലോ എന്‍കൂടെ വസിക്കുന്ന ഈശ്വരന്‍


പോള്‍സണ്‍ പാവറട്ടി    

 

ഓണം തിരുവോണം


ആണ്ടിലൊരിക്കല്‍ ആഗതനാകുന്ന
മാവേലി മന്നനെ എതിരേല്‍ക്കുവാനായ്
ആമോദമോടെ ആര്‍പ്പൂ വിളിച്ച്
മാലോകരെല്ലാം അണിനിരന്നീടണം

കാണാനഴകുള്ള പൂക്കളം തീര്‍ക്കണം
നാട്ടുമാവിന്‍ കൊമ്പില്‍ ഊഞ്ഞാലു കെട്ടണം
ആടിയും പാടിയും ആര്‍ത്തു രസിക്കണം
താളമേളങ്ങളാല്‍ ആഘോഷമാക്കണം

ചേലുള്ള പുത്തന്‍ വസ്ത്രം ധരിക്കണം
സ്നേഹത്തോടന്യോന്യം ആശ്ലേഷിച്ചീടണം
നേരോടെ നെറിയോടെ കാര്യങ്ങള്‍ ചൊല്ലണം
ഏവര്‍ക്കും സന്തോഷമേകാന്‍ ശ്രമിക്കണം

വീട്ടുകാരൊന്നിച്ചു സദ്യയുണ്ടീടണം
കൂട്ടുവാന്‍ പലതരം കറികളുണ്ടാവണം
ഒട്ടും മടുക്കാത്ത മധുപായസം വേണം
കൂട്ടിന്ന് ഏത്തപ്പഴങ്ങളും വേണം

കള്ളത്തരങ്ങള്‍ വിട്ടുപേക്ഷിക്കണം
പൊള്ളത്തരങ്ങള്‍ ചൊല്ലാതിരിക്കണം
ഉള്ളോരില്ലാത്തോര്‍ക്ക് പങ്കിട്ടു നല്‍കണം
ഉള്ളുകൊണ്ടന്യരെ സ്നേഹിച്ചിടേണം


പോള്‍സണ്‍ പാവറട്ടി

പൊന്നും പെണ്ണും


ഉണ്ണുവാനില്ലേലും ഉടുക്കുവാനില്ലേലും
മലയാളിപ്പെണ്ണിനു പൊന്നുവേണം  
വീടും പറമ്പും വിറ്റുതുലച്ചാലും
പത്തരമാറ്റുള്ള  പൊന്നുവേണം

കുഞ്ഞിനു നല്‍കുവാന്‍ മുലപ്പാലില്ലേലും
പൊന്നു നിര്‍ബന്ധമായ് അണിയിക്കേണം
തൊണ്ണൂറു പിന്നിട്ട മുത്തശ്ശിയാണേലും
ശ്വാസം നിലക്കോളം പൊന്നണിഞ്ഞീടണം

മോഷണമെന്തെന്നറിയാത്ത മക്കള്‍ക്ക്‌
മോഷ്ടിക്കാനെന്തിന്നു പ്രേരണ നല്‍കണം?
പൊന്നിന്റെ പേരില്‍ വീട്ടിലുള്ളോര്‍ തമ്മില്‍
തല്ലും വഴക്കും എന്തിനുണ്ടാക്കണം?

പെണ്ണുകെട്ടീടുന്ന ആണുങ്ങളെന്തിന്ന്
പെണ്ണിനോടൊപ്പം പൊന്നു ചോദിക്കണം?
കെട്ടുന്ന പെണ്ണിനോ കിട്ടുന്ന പൊന്നിനോ
മൂല്യം കാണുന്നതെന്നു ചൊല്ലീടണം

പൊന്നു ചോദിച്ച് പെണ്ണുതേടുന്നോരെ
ആട്ടിയിറക്കിടാന്‍ ആണത്തം കാട്ടണം
പൊന്നല്ല വന്‍ധനമെന്നുള്ള യാഥാര്‍ത്ഥ്യം
മാലോകര്‍ മുന്നില്‍ കാട്ടിക്കൊടുക്കണം


പോള്‍സണ്‍ പാവറട്ടി

എന്റെ പഞ്ചവര്‍ണ്ണക്കിളി


നിനച്ചിരിക്കാതൊരു നാളെന്റെയരികിലൊരു  
പഞ്ചവര്‍ണ്ണക്കിളി പറന്നുവന്നു

ചേലൊത്ത തൂവല്‍ നിറഞ്ഞൊരാ പൈങ്കിളിയെ
ആകാംക്ഷയോടെ ഞാന്‍ നോക്കിനിന്നു

മെല്ലെ ഞാന്‍ പൈങ്കിളിയുടെ ചാരത്തു ചെന്നപ്പോള്‍
ശങ്കയോടാക്കിളി മാറിനിന്നു

പിന്നീട് സ്നേഹത്താല്‍ മാടിവിളിച്ചപ്പോള്‍
ശങ്കയില്ലാതെന്റെ ചാരെ വന്നു

വാത്സല്യത്താല്‍ തൂവല്‍ തഴുകി ഞാന്‍ നിന്നപ്പോള്‍
ആമോദത്താലത് ചിറകടിച്ചു

കൂട്ടില്ലാതേകയായ് കഴിഞ്ഞൊരാ പൈങ്കിളി
കൂട്ടിന്നായെന്നേയും കാത്തിരുന്നു

"പിരിയരുതേ ഒരു നാളും എന്നെ നീ പിരിയരുതേ"
എന്നോതിയാക്കിളി കദനത്തോടെ

ഹൃദയത്തില്‍ നിന്നുള്ളാ രോദനം കേട്ട് ഞാന്‍
കോരിത്തരിച്ച് സ്ഥബ്ധനായ് പോയ്‌

പിന്നൊന്നും നോക്കാതെ സ്നേഹിക്കും പൈങ്കിളിയെ
വാരിയെടുത്തു ഞാന്‍ മാറോടു ചേര്‍ത്തു

"ഇല്ല നാം പിരിയില്ല, ഒരു നാളും പിരിയില്ല"
എന്നു ഞാന്‍ വാക്കേകി പൈങ്കിളിക്ക്  

ഇന്നുമാ പൈങ്കിളി തന്‍മക്കളോടൊത്ത്
എന്നേയും കാത്തിരിക്കുന്നിതാ അക്കരെ

ഒരുനോക്കു കാണുവാന്‍ ഒരു മുത്തമേകിടാന്‍
കൊതിയോടെ കാത്തിരിക്കുന്നു ഞാനിക്കരെ


പോള്‍സണ്‍ പാവറട്ടി

ഓര്‍മ്മയുണ്ടോ...?


ഓര്‍മ്മയുണ്ടോ നമ്മളാദ്യമായ് കണ്ടതും
കണ്ണോടു കണ്‍ നോക്കിയേറെയിരുന്നതും
ഞാന്‍ നിനക്കേകിയ ഒരു പ്രേമലേഖനം
കൂട്ടുകാര്‍ കണ്ടതുമോര്‍മ്മയുണ്ടോ?

നിന്‍ചാരെയാദ്യമായ് മുട്ടിയിരുന്നപ്പോള്‍
രോമാഞ്ചംകൊണ്ടു നീ വിറയാര്‍ന്നതും
നിന്‍മേനി മെല്ലെ ഞാന്‍ തൊട്ടപ്പോള്‍ നീയാകെ
കോരിത്തരിച്ചതുമോര്‍മ്മയുണ്ടോ?

നിന്‍ കാതില്‍ സ്നേഹത്തിന്‍ മന്ത്രം മൊഴിഞ്ഞപ്പോള്‍
നാണത്താല്‍ പുഞ്ചിരി തൂകിയതും
നിന്‍ ചുണ്ടില്‍ മെല്ലെ ഞാന്‍ തൊട്ടപ്പോള്‍ നീയെന്റെ
കൈയ്യില്‍ പിടിച്ചതുമോര്‍മ്മയുണ്ടോ?

നിന്‍ തോളില്‍ മെല്ലെ ഞാന്‍ തഴുകിത്തലോടവേ
എന്‍ മാറിലേക്കു നീ ചാരിയതും
ആലിംഗനത്തില്‍ നാം ആനന്ദമൂര്‍ച്ചയില്‍
സര്‍വ്വം മറന്നതും ഓര്‍മ്മയുണ്ടോ?


പോള്‍സണ്‍ പാവറട്ടി

ചന്തമുള്ളൊരു പെണ്‍കൊടി


ചന്തമുള്ളൊരു പെണ്‍കൊടി
എന്തിനിവിടെ വന്നു നീ?
അന്തിവെയില്‍ കായുമ്പോള്‍
എന്തിനിത്ര പരിഭവം?

തിരയടിക്കണ കടലില്‍ നോക്കി നീ
പിറുപിറുക്കണതെന്തിനാ?
ഇരപിടിക്കണ കടുവയെപ്പോള്‍
അരിശം കൊള്ളണതെന്തിനാ?

തടവിലാക്കിയ കിളിയെപ്പോലെ നീ
പിടപിടക്കണതെന്തിനാ?
കടലിനക്കരെ പറന്നുപോകുവാന്‍
തിടുക്കം കൂട്ടണതെന്തിനാ?

തനിച്ചിരുന്നു നിന്‍ പ്രിയതമനെ നീ
കനവു കാണണതെന്തിനാ?
മനസ്സിലുള്ളത് തുറന്നു ചൊല്ലുവാന്‍
ഇനിയലസതയെന്തിനാ?    
  

പോള്‍സണ്‍ പാവറട്ടി