02 മാർച്ച് 2012

മെഴുക് മാധവന്‍ !!


മെഴുക് മാധവന്‍ !!
************************

മീശ മാധവനെ അറിയാമല്ലോ അല്ലേ? മീശ മാധവന്‍റെ വകയിലെ ഒരു അമ്മാവന്‍റെ മകനായിട്ടു വരും ഈ മെഴുക് മാധവന്‍...

ഇദ്ദേഹത്തിന് “ മെഴുക് മാധവന്‍"  " എന്ന പേര് വന്നത് എങ്ങനെ എന്ന് അറിയണ്ടേ? അത് മറ്റൊന്നുമല്ല, മറ്റുള്ളവരുടെ കാര്യത്തില്‍ മെഴുകുപോലെ ഉരുകുന്ന മനസ്സിന്‍റെ ഒരു ഉടമയാണ് ഇദ്ദേഹം. അതുകൊണ്ട് കൂട്ടുകാര്‍ ഇദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്ത ഒരു ഓമനപ്പേരാണ് മെഴുക് മാധവന്‍..

ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു പ്രശ്നമുണ്ടെന്ന് മാധവന്‍ അറിഞ്ഞാല്‍ പിന്നീട് അത് പരിഹരിക്കാതെ അദ്ദേഹത്തിന് ഉറക്കം വരില്ല. പ്രശ്നത്തിന്‍റെ ഗൌരവം എന്താണെന്നൊന്നും മാധവന്‍ നോക്കാറില്ല. അതുകൊണ്ടുതന്നെ പല പുലിവാലും മാധവന്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും മാധവന്‍ കാര്യമാക്കാറില്ല.

മെഴുക് മാധവന്‍ പിടിച്ച ഒരു പുലിവാലിനെക്കുറിച്ച് ഇവിടെ പങ്കുവെക്കാം.

മാധവന്‍റെ ഒരു സുഹൃത്ത്‌ രാജന്‍ ബാബു ദുബായില്‍ ഒരു ബിസിനസ്‌ നടത്തി വരികയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം വന്നതോടെ അദ്ദേഹത്തിന്‍റെ ബിസിനസ്‌ ആകെ ആടിയുലഞ്ഞു. ലക്ഷക്കണക്കിന് ദിര്‍ഹംസ് മാര്‍ക്കറ്റില്‍നിന്നും പിരിഞ്ഞു കിട്ടാനുള്ളതില്‍ പലതും കിട്ടാതായി. എന്നാല്‍ കൊടുക്കാനുള്ളവര്‍ക്ക് കൊടുക്കാതിരിക്കാനും കഴിയില്ല. ഒടുവില്‍ വട്ടിപ്പലിശക്കാരന് കൊടുക്കാനുള്ള തവണകള്‍ പലതും മുടങ്ങിയതോടെ അയാള്‍ രാജന്‍ ബാബുവിന്‍റെ പേരില്‍ കേസ് കൊടുത്തു. രാജന്‍ ബാബു ജയിലിലായി.

ഇക്കാര്യം അറിഞ്ഞ മാധവന്‍ ഉടനെ വട്ടിപ്പലിശക്കാരനെ ചെന്നുകണ്ട് എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുമോ എന്ന് യാചിച്ചു നോക്കി. മാധവന്‍ ഒരു ബ്ലാങ്ക് ചെക്ക് കൊടുക്കുകയാണെങ്കില്‍ രാജന്‍ ബാബുവിനെ ഇറക്കാം എന്ന് അയാള്‍ പറഞ്ഞു. മാധവന്‍ അതിനു സമ്മതിച്ചു.

ഇതറിഞ്ഞ പലരും മാധവനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ചെയ്യാത്ത തെറ്റിന് ഒരാള്‍ ജയിലില്‍ കിടക്കുന്നതറിഞ്ഞ് തനിക്ക്‌ എങ്ങനെ ഉറങ്ങാന്‍ കഴിയും എന്നാണ് മാധവന്‍റെ ചോദ്യം.

അങ്ങനെ മെഴുക് മാധവന്‍റെ കാരുണ്യത്താല്‍ രാജന്‍ ബാബു ജയിലില്‍ നിന്നും മോചിതനായി. പക്ഷേ അതുകൊണ്ടൊന്നും കാര്യങ്ങള്‍ തീര്‍ന്നില്ല.  ബിസിനസ്‌ ആകെ താറുമാറായി. ഉദ്ദേശിച്ചപോലെ വട്ടിപ്പലിശക്കാരന്റെ കടം വീട്ടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വട്ടിപ്പലിശക്കാരന്‍ മെഴുക് മാധവനെ വിളിച്ച് കാര്യം പറഞ്ഞു, "ഏറിയാല്‍ ഒരാഴ്ചത്തെ അവധി തരാം. അതിനുള്ളില്‍ തന്‍റെ പണം മുഴുവന്‍ കിട്ടിയില്ലെങ്കില്‍ ജാമ്യം നിന്ന മാധവനെ അകത്താക്കും".

പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു. നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ രാജന്‍ ബാബു മുങ്ങി.  മെഴുകുമാധവന്‍ ജയിലിലായി.  കേട്ടവരെല്ലാം മൂക്കത്ത് വിരല്‍വെച്ചു. ചിലര്‍ മെഴുകുമാധവനോട് സഹതാപം കാണിച്ചു. എന്നാല്‍ മറ്റു ചിലരാകട്ടെ മെഴുകുമാധവനെ മണ്ടന്‍, മരമണ്ടന്‍ എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചു. സഹായിക്കാന്‍ മാത്രം ആരേയും കണ്ടില്ല.

ഇക്കാര്യം വിശദമായി ഞാന്‍ എന്‍റെ സ്പോണ്‍സര്‍ അറബിയോട് പറഞ്ഞു. നല്ലൊരു മനസ്സിന്‍റെ ഉടമയും പോലീസില്‍ ഉയര്‍ന്ന ഓഫീസറും ആയ അദ്ദേഹം സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന മെഴുകുമാധവന്റെ ഈ അവസ്ഥയെക്കുറിച്ച് കേട്ടപ്പോള്‍ വളരെ ദുഖിതനായി. അദ്ദേഹം ഉടനെ പോലീസ് മേധാവികളെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും മെഴുക് മാധവനെ പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്തു. മാത്രമല്ല വട്ടിപ്പലിശക്കാരനെ അകത്താക്കുകയും ചെയ്തു. ദുബായില്‍ വട്ടിപ്പലിശ ബിസിനസ്‌ നിയമവിരുദ്ധമാണല്ലോ.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ മെഴുകുമാധവനെ അറബി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഇത്രയുംകാലം ചെയ്തുകൂട്ടിയ  നല്ല കാര്യങ്ങള്‍ക്ക് പാരിതോഷികമായി വലിയൊരു സംഖ്യ - (ഒരു ലക്ഷം ദിര്‍ഹംസ് - നാട്ടിലെ 13 ലക്ഷം രൂപയോള ം)- കൊടുക്കുകയും ചെയ്തു. ഇനി മുതല്‍ എന്ത് ആവശ്യം വന്നാലും തന്നെ വന്നുകാണണം എന്നു പറഞ്ഞാണ് അവര്‍ പിരിഞ്ഞത്.

അതോടെ മെഴുക് മാധവന്‍ സീറോയില്‍ നിന്നും ഹീറോ ആയി മാറി.

മെഴുക് മാധവന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പോള്‍സണ്‍ പാവറട്ടി

00971 50 5490334

1 അഭിപ്രായം: