12 മാർച്ച് 2012

ചോദിക്കേണ്ടിടത്ത് ചോദിക്കണം...


ചോദിക്കേണ്ടിടത്ത് ചോദിക്കണം...
--------------------------------------------------

ദുബായില്‍ വിസിറ്റ് വിസയില്‍ വന്നിറങ്ങിയതാണ് ജിന്‍സ് എന്ന ചെറുപ്പക്കാരന്‍. വിസിറ്റ് വിസയില്‍ വന്നു എന്നു പറയുമ്പോള്‍ ദുബായ് വിസിറ്റ് ചെയ്യാന്‍ അഥവാ സന്ദര്‍ശിക്കാന്‍ വന്നതാണ് എന്ന് തെറ്റിദ്ധരിക്കണ്ട. ജോലി അന്വേഷിച്ചുതന്നെയാണ് അദ്ദേഹം വന്നത്.

ജിന്‍സിന് ദുബായില്‍ സ്വന്തക്കാരെന്നു പറയാന്‍ വേറെ ആരുമില്ല. ഞങ്ങള്‍ തമ്മില്‍ മുന്‍പേ പരിചയമുള്ളതുകൊണ്ട് എല്ലാ കാര്യങ്ങള്‍ക്കും ജിന്‍സ് എന്നെയാണ് സമീപിക്കുക. കഴിയാവുന്ന എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പല സ്ഥാപനങ്ങളിലും പല വ്യക്തികള്‍ക്കും ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുത്തു.

ജിന്‍സ് ഉയര്‍ന്ന വിദ്യാഭാസം ഉള്ളവനാണ്. പക്ഷേ, പഠിച്ചത് ഫിലോസഫി അഥവാ തത്വശാസ്ത്രമാണ്. അത് അദ്ദേഹത്തെ ശരിക്കും അലട്ടിയിരുന്നു. എവിടെ ഇന്റര്‍വ്യൂവിനു പോയാലും അവരെല്ലാം അദ്ദേഹത്തെ കളിയാക്കി ചോദിക്കും, "നിങ്ങളുടെ ഫിലോസഫി കൊണ്ട് ഇവിടെ ദുബായില്‍ എന്ത് ചെയ്യാന്‍ കഴിയും സുഹൃത്തേ?' എന്ന്. ഒന്നും മിണ്ടാതെ ദുഃഖഭാരത്തോടെ അദ്ദേഹം അവിടെ നിന്ന് ഇറങ്ങിപ്പോരും.

ഞങ്ങള്‍ തമ്മില്‍ എന്നും എല്ലാ കാര്യങ്ങളും പങ്കുവക്കുമായിരുന്നു. അദ്ദേഹത്തെ സാന്ത്വനിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും. സമാധാനം നടിച്ചുകൊണ്ട്‌ അദ്ദേഹം ഓരോ ദിനവും തള്ളിനീക്കി.

കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കുന്നില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. “ഉയര്‍ന്ന വിദ്യാഭ്യാസം ഒരു ശാപമായി” എന്ന് പലപ്പോഴും അദ്ദേഹം പറയുമായിരുന്നു. സെക്യൂരിറ്റിക്കാരന്റെ ജോലിക്ക് പോയാലോ എന്നുവരെ അദ്ദേഹം ചിന്തിച്ചു. ഞാന്‍ വഴക്ക് പറഞ്ഞതുകൊണ്ടുമാത്രം ആ ഉദ്യമത്തില്‍നിന്നും തല്‍ക്കാലം പിന്‍മാറി.

ഒരു ദിവസം ഞാന്‍ ജിന്‍സിനോട് പറഞ്ഞു, "ഒരു ജോലിക്കുവേണ്ടി നമ്മള്‍ പലരേയും കണ്ടു, പലരോടും ചോദിച്ചു. ഒന്നും ശരിയായില്ല. എന്നാല്‍ നിനക്ക് ഒരു നല്ല ജോലി ശരിയാക്കിത്തരാന്‍ കഴിവുള്ള ഒരാളുണ്ട്. ആ വഴി മാത്രം നമ്മള്‍ ഇതുവരെ ചിന്തിച്ചില്ല. എന്നുവച്ചാല്‍ ചോദിക്കേണ്ടിടത്ത് മാത്രം ഇതുവരെ ചോദിച്ചില്ല  .."

ഇത് കേട്ടതോടെ വളരെ ആകാംക്ഷയോടെ ജിന്‍സ് ചോദിച്ചു, "ആരാണ് അദ്ദേഹം? എവിടെയാണ് അദ്ദേഹം ഉള്ളത്? ഞാന്‍ ഇന്നുതന്നെ പോയി കാണാം..."

"നീ നന്നായി അറിയും. അദ്ദേഹം നിന്നേയും വളരെ നന്നായി അറിയും" ഞാന്‍ തുടര്‍ന്നു, " നീ എപ്പോഴെങ്കിലും ഒരു ജോലി തരണേ എന്ന് ആത്മാര്‍ത്ഥമായി ദൈവത്തോട് ചോദിച്ചിട്ടുണ്ടോ? ദൈവത്തിന്റെ പക്കല്‍ നിനക്ക് പറ്റിയ ഒരു ജോലി ഉണ്ടാവില്ലേ? ഒരു നല്ല ജോലി തരാന്‍ സര്‍വ്വശക്തനായ ദൈവത്തിന് സാധിക്കില്ലെന്നുണ്ടോ? ..."

ഒന്നും മിണ്ടാതെ തലകുനിച്ച് നില്‍പ്പായി ജിന്‍സ്.

വീണ്ടും ഞാന്‍ തുടര്‍ന്നു, "അതുകൊണ്ട്, ഇന്നുമുതല്‍ എന്നും വൈകീട്ട് ദുബായ് സെന്റ്‌ മേരീസ് ദേവാലയത്തില്‍ പോകുക. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക. എല്ലാം നല്ലവനായ ദൈവത്തില്‍ സമര്‍പ്പിക്കുക. നീ ഉദ്ദേശിച്ചതിനേക്കാള്‍ നല്ല ജോലി നിനക്ക് ദൈവം തരും, തീര്‍ച്ച..."

എന്നെ എതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ടും വേറെ ഒരു മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ടും അന്നുമുതല്‍ എന്നും വൈകീട്ട് ജിന്‍സ് ദുബായ് പള്ളിയില്‍ പോകാന്‍ തുടങ്ങി. ആദ്യമൊക്കെ ഒരു ചടങ്ങുപോലെയാണ് പള്ളിയില്‍ പോയിരുന്നത് എങ്കിലും പിന്നീട് പിന്നീട് മനസ്സുരുകി പ്രാര്‍ഥിക്കാന്‍ തുടങ്ങി.

ഒരു ദിവസം ജിന്‍സ് പള്ളിയില്‍ നിന്നും മടങ്ങി വീട്ടിലേക്കു വരുമ്പോള്‍ ഒരു കാര്‍-ലിഫ്റ്റ്‌ കിട്ടി. അത് ഒരു മലയാളി ആയിരുന്നു. യാത്രക്കിടയില്‍ അദ്ദേഹം ജിന്‍സിനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ജിന്‍സ് ജോലി അന്വേഷിക്കുകയാണെന്ന കാര്യം അറിഞ്ഞതോടെ അദ്ദേഹം പറഞ്ഞു, "ജിന്‍സ് ഒരു കാര്യം ചെയ്യൂ, നാളെത്തന്നെ എന്റെ ഓഫീസിലേക്ക് ഒരു അപ്ലിക്കേഷന്‍ ഇ-മെയില്‍ ചെയ്യൂ. ഞാന്‍ ശ്രമിക്കാം. ഞാന്‍ അവിടത്തെ മാനേജര്‍ ആണ്. ഇതാ എന്റെ വിസിറ്റിംഗ് കാര്‍ഡ്‌. എന്റെ ഫോണ്‍ നമ്പരും ഇ-മെയില്‍ അഡ്രസ്സും എല്ലാം ഇതിലുണ്ട്.  സമാധാനമായിരിക്കൂ..."

ജിന്‍സ് വീട്ടില്‍ എത്തിയ ഉടനെതന്നെ മാനേജര്‍ പറഞ്ഞ അഡ്രസ്സില്‍ ഇ-മെയില്‍ അയച്ചു. അടുത്ത ദിവസം രാവിലെ ജിന്‍സിന് ഒരു ഫോണ്‍ കാള്‍ വന്നു. അത് തലേ ദിവസം പരിചയപ്പെട്ട ആ മാനേജരുടേതായിരുന്നു. ഉടനെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തണം എന്നാണ് അറിയിപ്പ് കിട്ടിയത്.

ഒട്ടും വൈകാതെ ജിന്‍സ് അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തി. പരിചയപ്പെട്ട മാനേജര്‍ ജിന്‍സിനെകൂട്ടി ബോസിന്റെ കാബിനിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ബോസ്  ഒരു ജപ്പാന്‍കാരനായിരുന്നു. ഉടനെ ഇന്റര്‍വ്യൂ നടന്നു. എന്നിട്ട് ബോസ് ജിന്‍സിനോട് പറഞ്ഞു, "താങ്കളുടെ ഫിലോസഫികൊണ്ട് തല്‍ക്കാലം ഞങ്ങള്‍ക്ക് ഒരു കാര്യവുമില്ല..."

ഇത് കേട്ടതോടെ ജിന്‍സ് ആകെ തളര്‍ന്നു, തലകുനിച്ച് ഇരിപ്പായി.

ബോസ് തുടര്‍ന്നു, "പക്ഷേ, താങ്കള്‍ നല്ലവനും വിശ്വസ്ഥനും ആണെന്ന് മാനേജര്‍ പറഞ്ഞതുകൊണ്ട്‌ എനിക്ക് താങ്കളെ ഇഷ്ടമായി. ഓഫീസ് അഡ്മിന്‍ മാനേജര്‍ ആയി താങ്കളെ വക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.  ഇപ്പോള്‍ 6,000 ദിര്‍ഹംസ് ശമ്പളം പ്രതീക്ഷിക്കാം. മൂന്നു മാസത്തെ പ്രൊബേഷന്‍ കഴിഞ്ഞാല്‍ 8,000 ദിര്‍ഹംസ് (നാട്ടിലെ ഒരു ലക്ഷം രൂപക്കുമേല്‍) ആക്കിത്തരാം.  താല്പര്യമുണ്ടെങ്കില്‍ നാളെത്തന്നെ ജോലിയില്‍ പ്രവേശിക്കാം. എന്തുപറയുന്നു?..."

ഇത് കേട്ടതോടെ ജിന്‍സിന്റെ കണ്ണില്‍നിന്നും കണ്ണുനീര്‍ കുടുകുടാ ഒഴുകാന്‍ തുടങ്ങി. സന്തോഷംകൊണ്ട് എന്തുപറയണം എന്നറിയാതെ ഒരുനിമിഷം അന്തിച്ചു നിന്നുപോയി.

തുടര്‍ന്ന് മാനേജരോട്  നന്ദി പറഞ്ഞ് അപ്പോയിന്റ്മെന്റ് ലെറ്റര്‍ വാങ്ങി ജിന്‍സ് നേരെ പോയത് ദുബായ് പള്ളിയിലേക്കാണ്. അവിടെ ചെന്ന് കമിഴ്ന്നു കിടന്നുകൊണ്ട് ദൈവത്തോട് നന്ദി പറഞ്ഞു പ്രാര്‍ഥിച്ചു. അപ്പോഴും കണ്ണില്‍നിന്നും സന്തോഷാശ്രുക്കള്‍ കുടുകുടാ ഒഴുകുന്നുണ്ടായിരുന്നു.

പള്ളിയില്‍ നിന്നും മടങ്ങി എന്റെ അടുത്തുവന്ന് എന്നെ കെട്ടിപ്പിടിച്ച് ജിന്‍സ് സന്തോഷം പ്രകടിപ്പിച്ചു. അപ്പോള്‍ സന്തോഷംകൊണ്ട് ഞാനും അറിയാതെ കരഞ്ഞുപോയി.

ഞാന്‍ പറഞ്ഞു, "ഇപ്പോള്‍ എന്ത് തോന്നുന്നു? ആരാണ് നിനക്ക് ജോലി തന്നത്? സംശയിക്കണ്ട, ദൈവംതന്നെ. ദൈവം ആ മാനേജരുടെ രൂപത്തില്‍ നിന്റെ അരികില്‍ എത്തിയതാണ്... പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ കേവലം ഒരു സെക്യൂരിറ്റി ജോലിക്കുപോലും പോകാന്‍ തുനിഞ്ഞവനാണ് നീ. എന്നാല്‍ ദൈവം നിനക്ക് തന്നതോ ഓഫീസ് അഡ്മിന്‍ മാനേജര്‍ എന്ന ജോലി...  ഇത് ഒരിക്കലും മറക്കരുത്..."

സ്നേഹിതരേ, ഇത് ഒരു കെട്ടുകഥയല്ല. യാഥാര്‍ത്ഥ്യം ആണ്. ജിന്‍സ് ഇന്നും അതേ ജപ്പാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്, വളരെ സന്തോഷപൂര്‍വ്വംതന്നെ.

ചോദിക്കേണ്ടിടത്ത് ചോദിക്കേണ്ടപോലെ ചോദിച്ചാല്‍ എല്ലാം ലഭ്യമാകും എന്ന ഒരു സന്ദേശം പങ്കുവക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ അനുഭവസാക്ഷ്യം ഇവിടെ കുറിച്ചത്. എന്നാല്‍ ഇന്ന് നടക്കുന്നത് എന്താണ്? കാര്യസാധ്യത്തിനു വേണ്ടി മനുഷ്യദൈവങ്ങളുടെ അരികിലേക്കല്ലേ പൊതുവേ എല്ലാവരും ഓടുന്നത്!

ഇനിയെങ്കിലും നമുക്ക് ദൈവത്തിലേക്ക് തിരിയാം.

എല്ലാവര്‍ക്കും നന്മ നേരുന്നു. 



പോള്‍സണ്‍ പാവറട്ടി - ദുബായ്

00971 50 5490334

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ