08 മാർച്ച് 2012

അണ്ണാന്‍ കുഞ്ഞിനെ മരംചാട്ടം പഠിപ്പിക്കണോ?


അണ്ണാന്‍ കുഞ്ഞിനെ മരംചാട്ടം പഠിപ്പിക്കണോ?

എസ്തപ്പാനച്ചന്‍ എന്ന ഒരു മലയാളി വൈദികന്‍ ഇപ്പോള്‍ അമേരിക്കയുടെ സമീപമുള്ള ഒരു ചെറിയ ദ്വീപിലാണ് സേവനം ചെയ്യുന്നത്. ഏതാനും നാള്‍ മുന്‍പാണ് അദ്ദേഹം ആ ദ്വീപിലുള്ള ഒരു ദേവാലയത്തിന്റെ കാര്യങ്ങള്‍ക്കായി നിയമിതനായത്. ആദ്യമായിട്ടാണ് അദ്ദേഹം നാടിനു വെളിയില്‍ പോകുന്നത്. അതുകൊണ്ടുതന്നെ ചെറിയൊരു അങ്കലാപ്പ് ഇല്ലാതിരുന്നില്ല. എന്നാലും തന്റെ അങ്കലാപ്പ് മറ്റുള്ളവരെ അറിയിക്കാതെ വളരെ സമര്‍ത്ഥമായിതന്നെ എല്ലാം ചെയ്തുപോന്നു.

ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെ മലയാളികള്‍ ഉണ്ടാകും എന്നാണല്ലോ കേട്ടിട്ടുള്ളത്. അതുകൊണ്ട് വൈദികന്‍ പോയ ദ്വീപിലും ഏതെങ്കിലും മലയാളി ഉണ്ടാകും എന്നാണ് വൈദികന്‍ കരുതിയത്‌. എന്നാല്‍ ദിവസങ്ങള്‍ പലതും കഴിഞ്ഞിട്ടും ഒരു മലയാളിയെപ്പോലും അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീടാണ് അദ്ദേഹം അറിഞ്ഞത് അവിടെ കുറച്ചൊക്കെ മലയാളികള്‍ ഉണ്ടെന്നും പക്ഷേ മലയാളികള്‍ പോലും പരസ്പരം ഇംഗ്ലീഷിലാണ് സംസാരിക്കാറ് എന്നും. ഇതറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അല്പം ആശ്വാസമായി. "ഇനിയുള്ള കാര്യം ഞാനേറ്റു" എന്ന് അദ്ദേഹം മനസ്സില്‍ പറഞ്ഞു. "അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണോ?" എന്ന് ചോദിക്കുന്നതുപോലെ "ഒരു മലയാളിയെ, പ്രത്യേകിച്ചും ഒരു തൃശൂര്‍കാരനെ തരികിട പഠിപ്പിക്കണോ?"

ആയിടക്കാണ് ആ ദേവാലയത്തില്‍ ഒരു വാര്‍ഷിക ഇംഗ്ലീഷ് ധ്യാനം വന്നത്. എന്തായാലും ധ്യാനത്തിന് മലയാളികള്‍ വരാതിരിക്കില്ല എന്ന് അച്ചന് മനസ്സിലായി. മലയാളികള്‍ക്ക് അങ്ങനെ ഒരു ഗുണമുണ്ടല്ലോ; സ്വന്തം നാട്ടില്‍ വീട്ടുമുറ്റത്ത്‌ പള്ളിയുണ്ടെങ്കിലും ആ പള്ളിയില്‍ കയറാത്ത പലരും മറുനാട്ടില്‍ പോയാല്‍ പിന്നെ വലിയ ഭക്തിയാണ് കാണിക്കുക. ആ ഭക്തിയുടെ ആഴവും പരപ്പും എത്രയുണ്ട് എന്ന കാര്യം ദൈവത്തിനു മാത്രമേ അറിയൂ. അത് വേറെ കാര്യം.

അങ്ങനെ ധ്യാനദിവസം എത്തി. ദേവാലയത്തില്‍ ജനങ്ങള്‍ വന്നിരുന്നു. നമ്മുടെ നാട്ടിലെ പോട്ടയിലോ മുരിങ്ങൂരിലോ ഒക്കെയുള്ള ധ്യാനത്തിന് വരുന്നതുപോലെ  പതിനായിരക്കണക്കിനു ജനങ്ങള്‍ ഒന്നുമില്ല കേട്ടോ. ഏറിയാല്‍ ഒരു ഇരുന്നൂറു പേര്‍. അതുതന്നെ കൂടുതലാണെന്നാണ് പറയുന്നത്. കൈയ്യില്‍ പെപ്സിയും കൊറിക്കാനുള്ളതും ഒക്കെയായി ഒരു ഉല്ലാസയാത്രക്ക്‌ പോകുന്ന പോലെയാണ് അവര്‍ ഓരോരുത്തരും അവിടെ എത്തിയിട്ടുള്ളത്. വേഷവിധാനത്തെക്കുറിച്ച് പറയുകയും വേണ്ട. അമേരിക്കയല്ലേ സ്ഥലം. അപ്പോള്‍പിന്നെ വേഷത്തെക്കുറിച്ച് ഞാന്‍ ഏതായാലും പറയുന്നില്ല.     

ധ്യാനം തുടങ്ങുന്നതിനു മുന്‍പ് സ്വാഗതം പറയാനായി നമ്മുടെ എസ്തപ്പാനച്ചന്‍ മൈക്ക് കൈയ്യില്‍ എടുത്തു. അച്ചന്‍ പ്രസംഗം തുടങ്ങി, : my dear friends in Jesus , ..." തുടര്‍ന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു: മലയാളികള്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ ദയവായി കൈ പൊക്കുക."

ഇതുകേട്ടപ്പോള്‍ മലയാളികള്‍ അല്ലാത്തവര്‍ക്ക് ഒന്നും മനസ്സിലായില്ല. അവര്‍ കരുതി ഇത് വല്ല ഭാഷാവാരവുമായിരിക്കും എന്ന്. അവര്‍ പരസ്പരം നോക്കി. അപ്പോഴുണ്ട് അവിടെയിവിടെയായി ഓരോ കൈ ഉയരാന്‍ തുടങ്ങി. അത് കണ്ടതോടെ അച്ചന് സന്തോഷമായി. എന്നിട്ട് അച്ചന്‍ അവരോടു പറഞ്ഞു: " ഈ ധ്യാനം കഴിഞ്ഞിട്ട് എല്ലാ മലയാളികളും ഒന്ന് നില്‍ക്കണേ..."

തുടര്‍ന്ന് അച്ചന്‍ ഇംഗ്ലീഷില്‍ തന്നെ തുടര്‍ന്നു. ധ്യാനം വളരെ ഭംഗിയായി തന്നെ കഴിഞ്ഞു. ധ്യാനശേഷം മലയാളികളെ കണ്ടു കുശലാന്വേഷണങ്ങള്‍ നടത്തി. അപ്പോഴല്ലേ മനസ്സിലാകുന്നത്‌, സ്വന്തം നാട്ടുകാര്‍ പോലുമുണ്ട് ആ കൂട്ടത്തില്‍.

പിന്നീട് അച്ചന്‍ അവിടെയുള്ള എല്ലാ മലയാളികളേയും തിരഞ്ഞുപിടിച്ച് കണ്ടെത്തി നല്ലൊരു സൌഹൃദ കൂട്ടായ്മ ഉണ്ടാക്കി. ആദ്യമൊക്കെ പള്ളിയില്‍ വരാന്‍ വിമുഖത കാണിച്ചിരുന്നവര്‍  പിന്നീട് വളരെ ക്രിയാത്മകമായിതന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മലയാളികളുടെ സൌഹൃദ കൂട്ടായ്മയിലേക്ക് മെല്ലെമെല്ലെ മറ്റുള്ളവരും വരാന്‍ തുടങ്ങി. അങ്ങനെ ആ കൊച്ചു ദ്വീപിലെ ജനങ്ങള്‍ പരസ്പരം കൂടുതല്‍ അറിയാനും പരസ്പരം സഹായിക്കാനും എല്ലാം തുടങ്ങി.

അങ്ങനെ നമ്മുടെ എസ്തപ്പാനച്ചന്‍ അവിടെയുള്ള മലയാളികള്‍ക്ക് മാത്രമല്ല ആ കൊച്ചു ദ്വീപിലെ എല്ലാവര്‍ക്കും കണ്ണിലുണ്ണിയായി മാറി. "എങ്ങനെ വീണാലും പൂച്ച നാലുകാലിന്മേല്‍" എന്ന് പറഞ്ഞതുപോലെയാണ് നമ്മള്‍ മലയാളികളും. മലയാളികള്‍ മനസ്സില്‍ എന്ത് വിചാരിച്ചുവോ അത് നടത്തിയിരിക്കും. നമ്മുടെ എസ്തപ്പാനച്ചന്‍ തന്നെ അതിനു നല്ലൊരു ഉദാഹരണം.

എസ്തപ്പാനച്ചന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പോള്‍സണ്‍ പാവറട്ടി - ദുബായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ