29 ഫെബ്രുവരി 2012

റോസാ ചേട്ടത്തിയും കാവല്‍ മാലാഖയും പിന്നെ ചെകുത്താനും!


റോസാ ചേട്ടത്തിയും കാവല്‍ മാലാഖയും പിന്നെ ചെകുത്താനും!
*****************************************************************

ഒത്തിരി വര്‍ഷങ്ങള്‍ക്കുമുന്‍പ് കേട്ടുമറന്ന ഒരു സംഭവമാണ് ഇവിടെ കുറിക്കാന്‍ പോകുന്നത്.

തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ പള്ളിയില്‍ ചെകുത്താനെ (പിശാചിനെ) കുന്തംകൊണ്ട് കുത്തിനില്‍ക്കുന്ന വിശുദ്ധ റാഫേല്‍ മാലാഖയുടെ രൂപം പലരും കണ്ടിരിക്കും. കാവല്‍ മാലാഖയായ വിശുദ്ധ റാഫേലിനെ ഭക്തജനങ്ങള്‍ തൊട്ടുമുത്തി വണങ്ങുക പതിവാണ്.

ഒരുദിവസം പതിവുപോലെ റോസാ ചേട്ടത്തി കുര്‍ബാനയെല്ലാം കഴിഞ്ഞ് സകല പുണ്യവാന്മാരുടേയും പുണ്യവതികളുടേയും രൂപങ്ങള്‍ ഒന്നൊന്നായി തൊട്ടുമുത്തി ഒടുവില്‍ റാഫേല്‍ മാലാഖയുടെ രൂപത്തിന്റെ അരികിലെത്തി. അല്‍പനേരം കണ്ണടച്ചു പ്രാര്‍ഥിച്ചതിനുശേഷം റോസാ ചേട്ടത്തി ആ രൂപത്തില്‍ തൊട്ടുമുത്തി. എന്നാല്‍ തൊട്ടുമുത്തിയത് മാലാഖക്കുപകരം ചെകുത്താനെയായിരുന്നു.

ഇത് കണ്ടുനിന്ന പള്ളിയിലെ കൊച്ചച്ചന്‍ റോസാ ചേട്ടത്തിയോട് പറഞ്ഞു: അമ്മച്ചീ, അമ്മച്ചി ഇപ്പോള്‍ തൊട്ടുമുത്തിയത് ആരെയാണെന്ന് അറിയാമോ?

റോസാ ചേട്ടത്തി: എനിക്ക് കണ്ണിനു കാഴ്ചയൊന്നും നഷ്ടമായിട്ടില്ല എന്റച്ചോ.   

കൊച്ചച്ചന്‍: എന്നിട്ടാണോ മാലാഖക്കു പകരം ചെകുത്താനെ അമ്മച്ചി മുത്തിയത്?

റോസാ ചേട്ടത്തി: (ഗൌരവം വിടാതെത്തന്നെ) അച്ചന്‍ കണ്ടത് ശരിതന്നെയാണ്. ഞാന്‍ മുത്തിയത് ഈ ചെകുത്താനെതന്നെയാണ്.

കൊച്ചച്ചന്‍: (അത്ഭുതത്തോടെ) എന്താ അമ്മച്ചി പറയുന്നേ? ചെകുത്താനെ ആരെങ്കിലും മുത്തുമോ?

റോസാ ചേട്ടത്തി: (അല്പം പരിഭവത്തോടെ) എന്റച്ചോ, ഇത്രയുംകാലം ഞാന്‍ ഈ മാലാഖയെതന്നെയാണ് മുത്തിയത്. എന്നിട്ട് എന്താ കാര്യം? മാലാഖ ഈ കുന്തവും പിടിച്ച് ഒരേ നില്‍പ്പാണ്. മാലാഖക്ക് എന്റെ കാര്യത്തേക്കാള്‍ ഈ ചെകുത്താന്റെ കാര്യമാണ് വലുത് എന്ന് മനസ്സിലായി. അതുകൊണ്ട്, ഇനിമുതല്‍ മാലാഖയെ മാറ്റി ഈ ചെകുത്താനെ ഒന്ന് മുത്തി നോക്കട്ടെ. ആരെക്കൊണ്ടാണ്‌ ഗുണം ഉണ്ടാവുക എന്ന് പറയാന്‍ കഴിയില്ലല്ലോ? ആരേയും പിണക്കാന്‍ കഴിയില്ലല്ലോ.

ഇതുകേട്ട് കൊച്ചച്ചന്‍ ചിരിയടക്കാനാവാതെ അവിടെ നിന്നും സ്ഥലംവിട്ടു.

സ്നേഹിതരേ, ഇന്ന് നമ്മളില്‍ പലരും ഈ റോസാ ചേട്ടത്തിയെപ്പോലെയല്ലേ? പുറമേക്ക് വലിയ ദൈവവിശ്വാസിയാണെന്ന് പറയുമ്പോഴും കാര്യസാധ്യത്തിനായി ഏതു ചെകുത്താനേയും കൂട്ടുപിടിക്കുന്ന ഒരു പ്രവണത നമ്മളില്‍ ഇല്ലേ?

ഇക്കാര്യം മനസ്സിലാക്കിത്തരാന്‍വേണ്ടി മാത്രമാണ് ഈ റോസാ ചേട്ടത്തിയുടെ കഥ എഴുതിയത്.

പോള്‍സണ്‍ പാവറട്ടി
 

ക്ഷമിക്കുന്ന സ്നേഹം!


ക്ഷമിക്കുന്ന സ്നേഹം!
***************************
ദുബായിലെ ഒരു കമ്പനിയുടെ നേടുംതൂണാണ് ബിനോയ്‌. പറയത്തക്ക വലിയ വിദ്യാഭ്യാസ യോഗ്യതയോന്നുമില്ലെങ്കിലും ആ കമ്പനിയിലെ ഏതൊരു കാര്യവും ബിനോയ്‌ മുഖേനയല്ലാതെ നടക്കില്ല. ബിനോയിയേക്കാള്‍ പഠിപ്പും വിവരവും ഉള്ളവര്‍ പലരും കമ്പനിയില്‍  ഉണ്ടെങ്കിലും കാര്യം നടക്കണമെങ്കില്‍ ഒടുവില്‍ ബിനോയ്‌ തന്നെ വേണം "യെസ്" പറയാന്‍. ചുരുക്കത്തില്‍ ബിനോയ്‌ ഇല്ലെങ്കില്‍ കമ്പനി ഇല്ല.  ഇതാണ് അവസ്ഥ.

ഒരിക്കല്‍ മാനേജ്‌മന്റ്‌ ഒരു തൊഴിലാളിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ആ തൊഴിലാളിയുടെ തെറ്റുകൊണ്ടുതന്നെയാണ് അങ്ങനെ സംഭവിച്ചത് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. മാനേജ്‌മന്റ്‌ ഇക്കാര്യം ബിനോയിയോട് സംസാരിച്ചു. ആ തൊഴിലാളിയുടെ വീട്ടിലെ അവസ്ഥ ബിനോയിക്ക് നല്ലതുപോലെ അറിയാവുന്നതുകൊണ്ട്‌ ആ തൊഴിലാളിയെ പിരിച്ചുവിടാതെ തല്‍ക്കാലം ഒരു വാണിംഗ് ലെറ്റര്‍ കൊടുത്താല്‍ പോരേ എന്ന് ബിനോയ്‌ ചോദിച്ചു. പക്ഷേ മാനേജ്‌മന്റ്‌ അതിനു തയ്യാറില്ലായിരുന്നു.

ബിനോയിയുടെ വാക്ക് അവര്‍ കേള്‍ക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ബിനോയ്‌ പറഞ്ഞു: അങ്ങനെയാണെങ്കില്‍ എന്നേയുംകൂടി ഒഴിവാക്കിയേക്കൂ. മനുഷ്യത്വപരമായി അദ്ദേഹത്തോട്  നിങ്ങള്‍ക്ക് സമീപിക്കാന്‍ കഴിയില്ലെങ്കില്‍ ഈ കമ്പനിയില്‍ ജോലിയില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

മാനേജ്‌മന്റ്‌ ബിനോയിയില്‍ നിന്നും ഈ പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ല. "മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ" എന്നു പറഞ്ഞതുപോലെയായി മാനേജ്‌മന്റ്‌. ഒടുവില്‍ ബിനോയിയുടെ വാക്ക് അവര്‍ എടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആ തൊഴിലാളി തല്‍ക്കാലം രക്ഷപ്പെട്ടു.

ബിനോയ്‌ ആ തൊഴിലാളിക്കുവേണ്ടി സംസാരിച്ച കാര്യമെല്ലാം മാനേജ്‌മന്റ്‌ ആ തൊഴിലാളിയെ അറിയിച്ചു. ഒരുതരത്തില്‍ ബിനോയിയുടെ ദാനമാണ് തന്റെ ഇപ്പോഴത്തെ ജോലി എന്നും പറഞ്ഞു മനസ്സിലാക്കി കൊടുത്തു.  അപ്പോഴാണ്‌ അദ്ദേഹത്തിന്റെ കണ്ണ് തുറന്നത്. ചെയ്തുപോയ തെറ്റുകള്‍ പൊറുക്കണമെന്നും മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം മാനേജ്‌മന്റ്‌നോട് സത്യം ചെയ്തു.

തുടര്‍ന്ന് ആ കമ്പനിയിലെ ഏറ്റവും മിടുക്കനായ ഒരു തൊഴിലാളിയായി മാറി അദ്ദേഹം.

ഏതു ക്രിമിനലിനേയും  സ്നേഹംകൊണ്ട് തിരുത്താം എന്ന ഒരു സന്ദേശമാണ് ബിനോയ്‌ നമുക്ക്  ഇവിടെ നല്‍കുന്നത്.

പോള്‍സണ്‍ പാവറട്ടി

27 ഫെബ്രുവരി 2012

ഇക്കര നില്‍ക്കുമ്പോള്‍ അക്കരപ്പച്ച !


ഇക്കര നില്‍ക്കുമ്പോള്‍ അക്കരപ്പച്ച !

*******************************************

ജോലിയുള്ള വിസയിലാണ് മഹേഷ്‌ ദുബായ് എന്ന സ്വപ്നഭൂമിയില്‍ വന്നിറങ്ങിയത്. ദുബായില്‍ എത്തിയ അടുത്ത ദിവസം തന്നെ മഹേഷ്‌ ജോലിയില്‍ പ്രവേശിച്ചു. താമസ സൌകര്യവും കമ്പനി കൊടുത്തിട്ടുണ്ട്‌. ഒരു റൂമില്‍ ഒരാള്‍ മാത്രം. നല്ല സൌകര്യവും വൃത്തിയും വെടിപ്പും ഉള്ള റൂം ആയിരുന്നു അത്.

കമ്പനി കൊടുക്കുന്ന ശമ്പളത്തില്‍ നിന്ന് റൂമിന്റെ വാടക തിരികെ പിടിക്കും. അതാണ്‌ വ്യവസ്ഥ. വാടക അല്പം കൂടുതലാണ് എന്നതില്‍ സംശയമില്ല. എന്നാലും എല്ലാ ജോലിക്കാരും കഴിയുന്നതും അവിടെത്തന്നെയാണ് കഴിഞ്ഞുകൂടാന്‍ ഇഷ്ടപ്പെടുന്നത്. വെളിയില്‍ ആര്‍ക്കെങ്കിലും താമസിക്കണമെങ്കില്‍ അതിനും അനുവാദം ഉണ്ട്. അപ്പോള്‍ വാടക തിരികെ പിടിക്കില്ല.

ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോള്‍ മഹേഷിനു തോന്നി എന്തിനാ ഇത്രയും സംഖ്യ വാടകക്കായി നഷ്ടപ്പെടുത്തുന്നത്? വെളിയില്‍ ആണെങ്കില്‍ കുറച്ചുകൂടി കുറവില്‍ താമസ സൗകര്യം കിട്ടും. മാത്രമല്ല ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അത്രയും കുറച്ചല്ലേ വാടക വരികയുള്ളൂ.

അങ്ങനെ മഹേഷ്‌ പുതിയ താമസ സ്ഥലത്തേക്ക് മാറി. അവിടെ നാലുപേര്‍ ഉണ്ട്. വളരെ ചെറിയൊരു റൂം. കമ്പനി റൂമിന്റെ അത്ര വൃത്തിയും വെടിപ്പും ഇല്ല. മഹേഷ്‌ ആകെ അസ്വസ്ഥനായി. അധികം താമസിയാതെ അവിടെനിന്നും താമസം മാറി.

പിന്നീട് ചെന്നുപെട്ട റൂം വിശാലവും സൌകര്യവും ഒക്കെയുള്ളതായിരുന്നു. ഒറ്റനോട്ടത്തില്‍ മഹേഷിന് ആ റൂം ഇഷ്ടപ്പെട്ടു, താമസം തുടങ്ങി. വ്യാഴാഴ്ച രാത്രി ആയപ്പോള്‍ വെളിയില്‍ നിന്നും ഏതാനും പേര്‍ റൂമില്‍ ഗസ്റ്റ് ആയി വന്നു. അവിടെ താമസിച്ചിരുന്നവരുടെ കൂട്ടുകാരാണ് അവര്‍. പിന്നീട് അവിടെ ആഘോഷമായിരുന്നു. കള്ളുകുടിയും പാട്ടും കൂത്തും, നേരം വെളുക്കോളം.  മഹേഷിന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. തന്റെ അനിഷ്ടം കൂടെ താമസിക്കുന്നവരെ അറിയിച്ചു. അവര്‍ പറഞ്ഞു: ഇതൊക്കെയാണ് മഹേഷ്‌ ദുബായിലെ ജീവിതം. ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള ഈ കമ്പനി കൂടല്‍ മാത്രമാണ് ആകെയുള്ള സന്തോഷം.

അധികം താമസിയാതെ മഹേഷ്‌ അവിടെനിന്നും താമസം മാറി. തുടര്‍ന്ന് ചെന്നുപെട്ടത് കൈകൊട്ടി പ്രാര്‍ത്ഥനക്കാരുടെ റൂമില്‍ ആണ്. അത് അതിലേറെ അസഹനീയമായിരുന്നു. എപ്പോള്‍ നോക്കിയാലും പ്രാര്‍ഥനയും ഉപദേശവും മാത്രം. ഒരുവിധത്തില്‍ ഒരു മാസം തികച്ച് മഹേഷ്‌ അവിടെനിന്നും ഓടി.

അങ്ങനെ ഓടിയോടി പരവശനായി മഹേഷ്‌. എവിടെപ്പോയാലും ഒന്നല്ലെങ്കില്‍ മറ്റൊരു പ്രശ്നം. ഒടുവില്‍ സഹിക്കവയ്യാതായപ്പോള്‍ തന്റെ കമ്പനിയുടെ താമസ സ്ഥലത്തേക്ക് തന്നെ മാറാന്‍ തീരുമാനിച്ചു മഹേഷ്‌. വാടക കുറച്ചു കൂടുതലായാലും കുഴപ്പമില്ല, ഇഷ്ടത്തിനും തൃപ്തിക്കും ജീവിക്കാമല്ലോ.

വീണ്ടും കമ്പനി റൂമില്‍ താമസമാക്കിയപ്പോള്‍ മഹേഷിന് വലിയൊരു ആശ്വാസം കിട്ടിയതുപോലെ തോന്നി. പക്ഷേ രാത്രിയില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ ആകെ ഒറ്റപ്പെട്ടതുപോലെ തോന്നി മഹേഷിന്. കഴിഞ്ഞ ഏതാനും നാളുകള്‍ പല റൂമുകളില്‍ കഴിയുമ്പോള്‍ പലതരക്കാരായ പലരുടേയും കൂടെ കഴിഞ്ഞപ്പോള്‍ ആരൊക്കെയോ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ .....

ഒരു ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ മഹേഷ്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു, നേരം വെളുപ്പിച്ചു.

പോള്‍സണ്‍ പാവറട്ടി

22 ഫെബ്രുവരി 2012

സ്നേഹത്തിനു പ്രതിഫലം കുരിശ്


സ്നേഹത്തിനു പ്രതിഫലം കുരിശ്
****************************************

പുറമേയ്ക്ക് ഒരു പരുക്കന്‍ സ്വഭാവം ഉള്ളവന്‍ എന്ന് തോന്നിക്കുമെങ്കിലും ഡെന്നീസ് ആളൊരു ശുദ്ധനാണ്. ചെയ്യുന്ന ജോലിയില്‍ നൂറല്ല നൂറ്റൊന്നു ശതമാനം ആത്മാര്‍ത്ഥത കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ ബലഹീനത. തന്നെ ഏല്‍പ്പിച്ച ജോലി എത്ര ഭാരമുള്ളതാണെങ്കിലും ബുദ്ധിമുട്ടുള്ളതാണെങ്കിലും യാതൊരു പരാതിയും ഇല്ലാതെ വളരെ ഭംഗിയായിതന്നെ എല്ലാം ചെയ്തുതീര്‍ക്കും. പലപ്പോഴും സ്വന്തം ആരോഗ്യവും രോഗവുംപോലും വകവെക്കാതെ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, ഡെന്നീസ് അതൊന്നും കാര്യമാക്കാറില്ല. താന്‍ കാരണം തന്റെ ബോസിന് യാതൊരു നഷ്ടവും വരരുത് എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

മറ്റുള്ളവര്‍ക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ബലഹീനത. "ബലഹീനത" എന്ന് പറയുന്നതിന് കാരണമുണ്ട്, ഊരും പേരും ഒന്നും അറിയാത്തവരെ തന്റെ സ്വന്തക്കാരനാണ് ബന്ധക്കാരനാണ് എന്നൊക്കെ പറഞ്ഞാണ് പലയിടത്തും ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഇങ്ങനെ ജോലി നേടിയവരാകട്ടെ, കാര്യം കഴിയുമ്പോള്‍ ഡെന്നീസ് എന്ന സഹായിയെ മറക്കുന്നു എന്നതോ പോകട്ടെ, അവര്‍ ആ സ്ഥാപനത്തില്‍ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടി വരുന്നത് ഡെന്നീസ് ആണ്. എത്ര കയ്പ്പേറിയ അനുഭവം ഉണ്ടായാലും വീണ്ടും വീണ്ടും അതുതന്നെ ആവര്‍ത്തിക്കും ഡെന്നീസ്.

ഒടുവില്‍, തന്റെ കമ്പനിയില്‍ ജോലിക്കുവച്ച ഒരു "സ്നേഹിതന്റെ" പെരുമാറ്റദൂഷ്യംകൊണ്ട് തന്റെ ജോലിതന്നെ നഷ്ടമായി. ഇത്രയുംകാലം താന്‍ ആര്‍ക്കുവേണ്ടി കഷ്ടപ്പെട്ടുവോ അതേ ബോസ് തന്നെ അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കാരണമോ, "സ്നേഹിതന്‍" കാരണം കമ്പനിക്ക് നഷ്ടം വന്നുവത്രേ.

നീറുന്ന മനസ്സുമായി ഡെന്നീസ് ആ സ്ഥാപനത്തിന്റെ പടിയിറങ്ങി. ദൂരെ ഒരിടത്തുപോയി ഏകനായി ഇരുന്ന് അല്‍പനേരം കരഞ്ഞു. ചെയ്തുപോയ "അപരാധം" എന്താണെന്ന് മനസ്സിലാവാതെ ഏറെനേരം അവിടെ ഇരുന്നു. സ്നേഹത്തിനു പ്രതിഫലം കുരിശ് ആണെന്ന് അന്ന് അദ്ദേഹത്തിന് മനസ്സിലായി.

ഡെന്നീസ് എന്ന നല്ല മനുഷ്യന്റെ മുന്നില്‍ ഞാന്‍ ശിരസ്സ്‌ നമിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പോള്‍സണ്‍ പാവറട്ടി

21 ഫെബ്രുവരി 2012

22 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുഞ്ഞ് ജനിച്ചു.

22 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുഞ്ഞ് ജനിച്ചു.
*****************************************************

ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന വിശ്വാസത്തെ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുന്ന ഒരു വിശേഷമാണ് ഇവിടെ കുറിക്കാന്‍ പോകുന്നത്.

എന്റെ ഒരു സ്നേഹിതന്‍, ഫ്രാന്‍സീസ് - മോളീ ദമ്പതികള്‍ വിവാഹം കഴിഞ്ഞ് വര്‍ഷം ഏറെ ആയിട്ടും ഒരു കുഞ്ഞിക്കാല് കാണാത്തതില്‍ തീര്‍ത്തും ദുഖിതരായിരുന്നു. എങ്കിലും ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ച് അവര്‍ കാത്തിരുന്നു. അഞ്ചും പത്തും വര്‍ഷമൊന്നുമല്ല, നീണ്ട 22 വര്‍ഷം. ഒടുവില്‍ അവരുടെ വിശ്വാസം സഫലമായി. ദൈവം അവര്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്‍കി സന്തോഷിപ്പിച്ചു.

ഗുരുവായൂര്‍ അടുത്ത് തൈക്കാട് ആണ് ഫ്രാന്‍സിസ് - മോളീ ദമ്പതികളുടെ വീട്. ഫ്രാന്‍സിസ് (55 വയസ്സ് ) മൂന്നു പതീറ്റാണ്ടായി ദുബായ് -ഇല്‍ ആണ് ജോലി ചെയ്യുന്നത്. മോളീ (47 വയസ്സ്) ഫ്രാന്‍സിസിന് താങ്ങും തണലുമായി എന്നും കൂടെയുണ്ട്. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനാ ജീവിതമാണ് അവരുടേത്.

യേധന  (yeadhana ) എന്ന ഒരു ബൈബിള്‍ നാമമാണ് പെണ്‍കുഞ്ഞിന് ഇട്ടിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഫ്രാന്‍സിസ് - മോളി ദമ്പതികളുടെ ഈ സന്തോഷത്തില്‍ നമുക്കും പങ്കുചേരാം. യേധനമോള്‍ക്ക്‌ ആയുരാരോഗ്യം ആശംസിക്കാം. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം.

വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങളായിട്ടും കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഈ വാര്‍ത്ത പ്രത്യാശ നല്‍കും എന്നതില്‍ ഒരു സംശയവുമില്ല. കാത്തിരിക്കാം, ദൈവത്തിന്റെ സമയത്തിനു വേണ്ടി. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന വിശ്വാസം ഒരിക്കല്‍ക്കൂടി നമുക്ക് ഏറ്റുപറയാം.

ഏവരേയും ദൈവം അനുഗ്രഹിക്കട്ടെ.

പോള്‍സണ്‍ പാവറട്ടി - ദുബായ്

20 ഫെബ്രുവരി 2012

ആരോരുമില്ലാത്ത ഒരു ഗള്‍ഫ്‌കാരന്റെ കഥ.


ആരോരുമില്ലാത്ത ഒരു ഗള്‍ഫ്‌കാരന്റെ കഥ.
****************************************************
ഞാനും എന്റെ കുടുംബവും പതിവായി സന്ദര്‍ശിക്കുന്ന ഒരു വൃദ്ധമന്ദിരമുണ്ട്. പാലക്കാട് മലമ്പുഴയിലെ കൃപാസദന്‍. അവിടെയുള്ള അന്തേവാസികളുടെ പ്രത്യേകത അവര്‍ തികച്ചും നിര്‍ധനരും ആരോരുമില്ലാത്തവരും ആണെന്നുള്ളതാണ്. ഇന്ന് പലയിടങ്ങളിലും വൃദ്ധമന്ദിരങ്ങള്‍ തികച്ചും ഒരു ബിസിനസ്‌ ആയി നടത്തുമ്പോള്‍ കൃപാസദന്‍ എന്ന ഈ വൃദ്ധമന്ദിരം അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

പതിവായി ഞാന്‍ അവിടെ പോകുന്നതുകൊണ്ട്‌ അവിടെയുള്ളവര്‍ക്കെല്ലാം എന്നെ നല്ല പരിചയമാണ്. ഞാന്‍ അവരോടെല്ലാം വിശേഷം ചോദിച്ചറിയുമ്പോള്‍ ഞാന്‍ അറിയാതെ പലപ്പോഴും എന്റെ മിഴികള്‍ നിറയാറുണ്ട്. ഒരുകാലത്ത് സ്വന്തം സുഖങ്ങള്‍ ഉപേക്ഷിച്ച് വളരെ സന്തോഷത്തോടെ കുഞ്ഞുമക്കളെ വളര്‍ത്തി വലുതാക്കിയ മാതാപ്പിതാക്കളാണ് അവര്‍ ഓരോരുത്തരും. മക്കള്‍ വളര്‍ന്നു വലുതായപ്പോള്‍, സ്വന്തമായി പറക്കാന്‍ പ്രാപ്തിയായപ്പോള്‍ ആ മക്കള്‍ക്ക്‌ മാതാപ്പിതാക്കള്‍ ഒരു ഭാരമായി, ശാപമായി. അവരെ ഉപേക്ഷിച്ച് മക്കള്‍ സ്വന്തം സുഖം തേടിപോയി.

ഒടുവില്‍ ആരോരുമില്ലാതെ രോഗവും ദുരിതവുമായി മരണത്തോട് മല്ലടിച്ച് കഴിയുമ്പോഴായിരിക്കും ഇവരെക്കുറിച്ച് കൃപാസദന്റെ ഡയറക്ടര്‍ അച്ചന്‍ അറിയുന്നത്. അച്ചന്‍ ഉടനെചെന്ന് ആരോരുമില്ലാത്ത ആ വൃദ്ധരെ സ്വന്തം മാതാപ്പിതാക്കളെപ്പോലെ കണ്ട് തന്റെ വൃദ്ധമന്ദിരത്തിലേക്ക്  കൂട്ടിക്കൊണ്ടുവരും. പിന്നീട് അവരുടെ മരണംവരെ അവര്‍ക്ക് കൂട്ട് ഈ വൈദികനും അവിടത്തെ മറ്റു അന്തേവാസികളും മാത്രം. അവിടെ അഡ്മിഷന്‍ ഫീസ്‌ ഇല്ല, പ്രതിമാസ ഫീസ്‌ ഇല്ല....ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഒന്നിനും ഫീസ്‌ ഇല്ല. എല്ലാം സൌജന്യം.

ഇതിനിടയില്‍ ഞാന്‍ ഒരാളെ പരിചയപ്പെട്ടു. അച്ചന്‍ എനിക്ക് പരിചയപ്പെടുത്തി തന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കാരണം അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയില്ല.

അച്ചന്‍ പറഞ്ഞു: ഇത് തോമസ്‌ ചേട്ടന്‍. നിങ്ങളെപ്പോലെ ഒരു ഗള്‍ഫ്‌ കാരന്‍.

ഇതുകേട്ടപ്പോള്‍ ഞാന്‍ അച്ചന്റെ മുഖത്തേക്ക് നോക്കി. എന്റെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായപ്പോള്‍ അച്ചന്‍ ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞു തന്നു. കഥ ഇങ്ങനെ:

തോമസ്‌ കുറേകാലം ദുബായില്‍ ഉണ്ടായിരുന്നു. നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്നു. വീട്ടിലുള്ളവരെ ഒരു കരക്കെത്തിച്ച് ഒടുവില്‍ തോമസ്‌ വിവാഹിതനായി. സുന്ദരിയും അത്യാവശ്യം വിദ്യാഭ്യാസവും ഉള്ളവള്‍ ആയിരുന്നു ഭാര്യ.

മധുവിധുവിന്റെ ആ നല്ല നാളുകള്‍ കഴിഞ്ഞ് അദ്ദേഹം ഗള്‍ഫിലേക്ക് തിരികെ പോയി. തുടര്‍ന്ന് കത്തുകളിലൂടെയായിരുന്നു ജീവിതം. ഇന്നത്തെപ്പോലെ ഫോണ്‍ സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. സന്തോഷവും ദുഖവും എല്ലാം കത്തുകളിലൂടെ പരസ്പരം പങ്കിട്ട് അങ്ങനെ കുറേനാള്‍ ജീവിച്ചു. കിട്ടുന്നതെല്ലാം ഭാര്യയുടെ പേരില്‍ അയച്ചുകൊടുത്തു. അടുത്ത ലീവിന് നാട്ടില്‍ വരുമ്പോള്‍ സ്വന്തമായി ഒരു ചെറിയ വീട് പണിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

മാസങ്ങള്‍ പലതും ഇങ്ങനെ കഴിഞ്ഞുപോയി. ഒടുവില്‍ നാട്ടിലേക്ക് പോകാനുള്ള ലീവ് പാസ്സായി. സന്തോഷത്തോടെ ഓരോ ദിവസവും തള്ളിനീക്കി. ആ ദിവസം എത്രയും വേഗം ഒന്നുവന്നെങ്കില്‍ എന്ന സ്വപ്നവുമായി ഓരോ ദിവസവും കഴിച്ചുകൂട്ടി.

ഒരു ദിവസം തോമസ്‌ അറിഞ്ഞു, സ്നേഹം മതിവരെ കൊടുത്ത തന്റെ ഭാര്യ മറ്റൊരുവന്റെ കൂടെ നാടുവിട്ടുപോയി. അതുവരെ അയച്ചുകൊടുത്ത എല്ലാ പണവും കൊണ്ടുപോയി.

ഇതുകെട്ടതോടെ ഷോക്കേറ്റപോലെ തോമസ്‌ ബോധം നഷ്ടപ്പെട്ടു വീണു. ആ വീഴ്ചയില്‍ അദ്ദേഹത്തിന്റെ ഒരുവശം മുഴുവന്‍ തളര്‍ന്നു. സംസാരശേഷിയും  നഷ്ടപ്പെട്ടു.

ഈ അവസ്ഥയില്‍ തോമസ്‌ നാട്ടില്‍ എത്തിയപ്പോള്‍ പിന്നെ ആര്‍ക്കും വേണ്ട ഈ "ഗള്‍ഫ്‌കാരനെ". വീട്ടിലുള്ളവരും ഇദ്ദേഹത്തെ സഹായിക്കാന്‍ ഇല്ല എന്ന വിവരം കൃപാസദന്റെ ഡയറക്ടര്‍ അച്ചന്‍ അറിഞ്ഞതോടെ അച്ചന്‍ നേരിട്ട് പോയി തോമസിനെ കൃപാസദനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്നുമുതല്‍ ഇന്നുവരെ തോമസ്‌ ചേട്ടന്‍ എന്ന ആരോരുമില്ലാത്ത ഗള്‍ഫ്‌കാരന്‍ ഒരു ഭാഗം തളര്‍ന്ന്, സംസാരശേഷിയില്ലാതെ ഈ വൃദ്ധമന്ദിരത്തില്‍ കഴിയുന്നു.

ഇത് ഒരു സിനിമാകഥയല്ല. പച്ചയായ ജീവിതയാഥാര്‍ത്ഥ്യം ആണ്. ഇതുപോലെ ഒരു ഗതി ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

പോള്‍സണ്‍ പാവറട്ടി - ദുബായ്

16 ഫെബ്രുവരി 2012

ടീന ടോംസ് എന്ന മാലാഖ


ടീന ടോംസ് എന്ന മാലാഖ
********************************
ഗള്‍ഫിലെ ഒരു ആസ്പത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ സേവനം ചെയ്യുന്ന ഒരു നേഴ്സ് ആണ് ടീന ടോംസ്. ഹൃദയ സംബന്ധമായ രോഗവുമായി, തകര്‍ന്ന മനസ്സുമായി വരുന്ന രോഗികളെ ഹൃദയപൂര്‍വ്വം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുമ്പോള്‍ ഓരോ രോഗിയും ആ നേഴ്സ്നെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിക്കുന്നു. അത്രമാത്രം ആത്മബന്ധം രോഗികളുമായി ഉണ്ടാക്കിയെടുക്കാന്‍ ആ നേഴ്സ് എപ്പോഴും ശ്രമിക്കാറുണ്ട്.

രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ നേരിയ സ്വരത്തില്‍ പാട്ട് പാടുക ടീനയുടെ പതിവാണ്. സ്വരമാധുരിയോടെയുള്ള ടീനയുടെ പാട്ട് കേള്‍ക്കുമ്പോള്‍ പല രോഗികളും തന്റെ വേദന മറന്ന് ഒരിക്കല്‍ക്കൂടി ആ പാട്ട് പാടാമോ സിസ്റ്റര്‍ എന്ന് ടീനയോട് ചോദിക്കാറുണ്ട്. ടീന അവരുടെ സന്തോഷത്തിനു വേണ്ടി വീണ്ടും പാടും. പാട്ടുപാടുന്ന ടീനയുടെ സാമിപ്യം പല രോഗികളും ഇഷ്ടപ്പെടുന്നു എന്ന് എല്ലാവര്‍ക്കും മനസ്സിലായി. മാത്രമല്ല, പല രോഗികള്‍ക്കും പെട്ടെന്ന് രോഗം ഭേദമാവുന്നതും കാണാന്‍ തുടങ്ങി. അവര്‍ പറയും ടീന ടോംസ് ഒരു മാലാഖയാണ്.

ഒരിക്കല്‍ ആസ്പത്രിയുടെ ഡയറക്ടര്‍ സാര്‍ ഹൃദയസംബന്ധമായ രോഗവുമായി ആ ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ടു. അദ്ദേഹം ഡയറക്ടര്‍ ആണെന്ന് ടീനയ്ക്ക് അറിയില്ലായിരുന്നു. ടീന പതിവുപോലെ  രോഗിയായ ഡയറക്ടര്‍ സാറിന്റെ അടുത്തും പാട്ടുപാടി പരിചരിക്കാന്‍ തുടങ്ങി. ടീനയുടെ പാട്ടുപാടി, സ്നേഹത്തോടെയുള്ള പരിചരണം ഡയറക്ടര്‍ സാറിന് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം ടീനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ടീനയുടെ വിനയവും ദൈവവിശ്വാസവും മനുഷ്യത്വപരമായ സമീപനവും സര്‍വ്വോപരി പാട്ടുപാടി രോഗികളെ പരിച്ചരിക്കുന്നതും എല്ലാം എല്ലാം ഡയറക്ടര്‍ സാറിന് ഒത്തിരി ഇഷ്ടമായി.

ഡയറക്ടര്‍ സാര്‍ രോഗം ഭേദമായി പുറത്തു വന്നതിനു ശേഷം ആദ്യം ചെയ്തത് എങ്ങനെ മ്യൂസിക്‌ തെറാപ്പി തന്റെ ആസ്പത്രിയില്‍ തുടങ്ങാം എന്ന അന്വേഷണമാണ്.  അധികം താമസിയാതെ തന്റെ ആസ്പത്രിയില്‍ മ്യൂസിക്‌ തെറാപ്പി ആരംഭിച്ചു. ടീനയെ അതിന്റെ ചാര്‍ജ് ഏല്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് ടീന അറിയുന്നത് മുന്‍പ് അവിടെ കിടന്നിരുന്ന രോഗി ഡയറക്ടര്‍ സാര്‍ ആയിരുന്നു എന്ന്.

അങ്ങനെ നമ്മുടെ നായിക ടീന ടോംസ് എന്ന മാലാഖ ഇന്ന് മ്യൂസിക്‌ തെറാപ്പിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി അതിവേഗം ബഹുദൂരം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്.

ടീന ടോംസ്ന്  എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു.

പോള്‍സണ്‍ പാവറട്ടി

14 ഫെബ്രുവരി 2012

സിനിമാനടന്‍ കുഞ്ഞച്ചന്‍.


സിനിമാനടന്‍ കുഞ്ഞച്ചന്‍.
*******************************

കുറച്ച് ബുദ്ധിമാന്ദ്യം ഉള്ളവനായിരുന്നു കുഞ്ഞച്ചന്‍. ആരെ കണ്ടാലും ചിരിക്കും. ആരോടും അങ്ങോട്ട്‌ കയറി സംസാരിക്കാറില്ല. ആരെങ്കിലും കുഞ്ഞച്ചനോട് സംസാരിച്ചാല്‍ എല്ലാം കേട്ട് ചിരിക്കും. അത്രമാത്രം. പെണ്ണ് കെട്ടേണ്ട പ്രായം കഴിഞ്ഞിട്ടും പെണ്ണ് കെട്ടാതെ നടക്കുന്ന കുഞ്ഞച്ചനെ കുരങ്ങുകളിപ്പിക്കല്‍ അവിടത്തെ ചെറുപ്പക്കാരുടെ പതിവായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അന്നാട്ടിലെ ഒരു “തകര”.

സിനിമ കുഞ്ഞച്ചന്റെ ഒരു ബലഹീനതയായിരുന്നു. സിനിമാ താരങ്ങളുടെ ഫോട്ടോ കണ്ടാല്‍ അത് നോക്കി കുറേനേരം അങ്ങനെ നില്‍ക്കും. ഇത് മനസ്സിലാക്കി ഒരു ദിവസം ചാക്കോച്ചന്‍ ഒരു സിനിമാ നടന്റെ പേരില്‍ കുഞ്ഞച്ചന് ഒരു കത്തെഴുതി. അടുത്ത ദിവസം പോസ്റ്റ്‌മാന്‍ ആ കത്ത് കുഞ്ഞച്ചന് കൊടുത്തു. എഴുത്തും വായനയും അറിയാത്ത കുഞ്ഞച്ചന്‍ തനിക്ക് ജീവിതത്തില്‍ ആദ്യമായി കിട്ടിയ കത്ത് അമ്മക്ക് കാണിച്ചുകൊടുത്തു. കത്ത് വായിച്ചപ്പോള്‍ അമ്മയും അത്ഭുതപ്പെട്ടുപോയി. തന്റെ മോനെ ആരോ കളിപ്പിച്ചതാണെന്ന് പെട്ടെന്ന് ആ അമ്മക്ക് മനസ്സിലായില്ല. അമ്മ കുഞ്ഞച്ചനോട് പറഞ്ഞു: ഇത് ഒരു സിനിമാ നടന്റെ കത്താണ്.... ഇത് കേട്ടപ്പോള്‍ കുഞ്ഞച്ചന് അധിയായ സന്തോഷമായി.

അന്ന് വൈകീട്ട് കുഞ്ഞച്ചന്‍ ആ കത്തുമായി കൂട്ടുകാരുടെ അടുത്ത് പോയി. ചാക്കോച്ചന്‍ കുഞ്ഞച്ചന്റെ വരവ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. കുഞ്ഞച്ചനെ കണ്ടതോടെ ചാക്കോച്ചന്‍ ചോദിച്ചു: എന്താ കുഞ്ഞച്ചാ ഇന്ന് മുഖത്ത് ഒരു സന്തോഷമുണ്ടല്ലോ?

കുഞ്ഞച്ചന്‍ കൈയ്യില്‍ ഇരിക്കുന്ന കത്ത് ചാക്കോച്ചന് നീട്ടി. ചാക്കോച്ചന്‍ എല്ലാവരും കേള്‍ക്കേ ആ കത്ത് ഉറക്കെ വായിച്ചു. എന്നിട്ട് ഒരു കമന്റും പാസ്സാക്കി,: അപ്പൊ നമ്മുടെ കുഞ്ഞച്ചന്‍ ആള്‍ നിസ്സാരക്കാരനല്ല. കണ്ടില്ലേ സിനിമാ നടന്മാരോക്കെയാണ് കുഞ്ഞച്ചന്റെ കൂട്ടുകാര്‍....."

ഇത് കേട്ട് എല്ലാവരും ചിരിച്ചു. കുഞ്ഞച്ചനും അവരോടൊപ്പം ചിരിച്ചു.

അവര്‍ ആ കത്ത് തിരിച്ചും മറിച്ചും പരിശോധിച്ചു നോക്കിയപ്പോള്‍ ഒടുവില്‍ മനസ്സിലായി ഇത് ചാക്കോച്ചന്റെ വേലയാണെന്ന്. പക്ഷേ അക്കാര്യം അവര്‍ കുഞ്ഞച്ചനെ അറിയിച്ചില്ല.

അടുത്ത ദിവസം വേറൊരുത്തന്‍ ഇതുപോലെ വേറെ ഒരു സിനിമാ നടന്റെ പേരില്‍ മറ്റൊരു കത്ത് കുഞ്ഞച്ചന് അയച്ചു. തുടര്‍ന്ന് ഓരോരുത്തരും മാറിമാറി ഓരോ സിനിമാ നടന്റെയോ നടിയുടെയോ പേര് വച്ച് കുഞ്ഞച്ചന് കത്ത് അയക്കാന്‍ തുടങ്ങി. അങ്ങനെ നാട്ടില്‍ ഇത് പാട്ടായി. അതുവരെ ആരും അറിയാതിരുന്ന കുഞ്ഞച്ചനെ ആളുകള്‍ തിരിച്ചറിയാനും കാണാന്‍ വരാനും വിശേഷം ചോദിക്കാനും തുടങ്ങി. ഒടുവില്‍ നല്ലൊരു പേരും കിട്ടി, "സിനിമാനടന്‍ കുഞ്ഞച്ചന്‍".

ആയിടക്ക്‌ ഒരിക്കല്‍ അന്നാട്ടില്‍ ഒരു സിനിമാ ഷൂട്ടിംഗ് വന്നുപെട്ടു. ഷൂട്ടിംഗ് കാണാന്‍ നാട്ടുകാരോടൊപ്പം കുഞ്ഞച്ചനും പോയി. ഷൂട്ടിങ്ങിന്റെ ഇടയില്‍ പലരും “സിനിമാ നടന്‍ കുഞ്ഞച്ചന്‍ സിനിമാ നടന്‍ കുഞ്ഞച്ചന്‍” എന്ന് കുഞ്ഞച്ചനെക്കുറിച്ച്  പറയുന്നത് സംവിധായകന്‍ കേള്‍ക്കാന്‍ ഇടവന്നു. സംവിധായകന്‍ ഈ കുഞ്ഞച്ചനെക്കുറിച്ച് അവിടത്തെ ആള്‍ക്കാരോട് ചോദിച്ചറിഞ്ഞു. കുഞ്ഞച്ചന്റെ കഥ കേട്ട സംവിധായകന് കുഞ്ഞച്ചനോട് സ്നേഹവും അലിവും തോന്നി.

സംവിധായകന്‍ കുഞ്ഞച്ചനെ അരികില്‍ വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചു. എല്ലാവരോടും എന്നപോലെ ചിരി മാത്രമായിരുന്നു കുഞ്ഞച്ചന്റെ മറുപടി. സംവിധായകന്‍ ചോദിച്ചു, സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ? ഇഷ്ടമാണെന്ന് കുഞ്ഞച്ചന്‍ ചിരിച്ച് തലയാട്ടി കാണിച്ചു. ഉടനെ സംവിധായകന്‍ തിരക്കഥാകൃത്തിനെ വിളിച്ച് പറഞ്ഞു, കുഞ്ഞച്ചന് പറ്റിയ ഒരു വേഷം ഉടനെ എഴുതുക. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളി നില്‍ക്കുകയാണ്.

കുറച്ച് കഴിഞ്ഞപ്പോള്‍ തിരക്കഥാകൃത്ത് കുഞ്ഞച്ചന്റെ റോള്‍ എഴുതി കൊണ്ടുവന്നു സംവിധായകന് ഏല്‍പ്പിച്ചു. സംവിധായകന്‍ അത് വായിച്ചു തൃപ്തനായി. എന്നിട്ട് അവിടെ കൂടിയിരിക്കുന്ന നാട്ടുകാരോട് ഉറക്കെ പറഞ്ഞു: നിങ്ങളുടെ കുഞ്ഞച്ചന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. അതും നായകന്റേയും നായികയുടേയും കൂടെ. ഇനിമുതല്‍ നിങ്ങളുടെ കുഞ്ഞച്ചന്‍ ശരിക്കും ഒരു സിനിമാനടന്‍ ആയിരിക്കും. എന്റെ അടുത്ത പടങ്ങളിലും ഞാന്‍ കുഞ്ഞച്ചന് അനുയോജ്യമായ റോളുകള്‍ കൊടുക്കുന്നതാണ്. നിങ്ങള്‍ എന്ത് പറയുന്നു?

നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു: ഞങ്ങള്‍ക്ക് സന്തോഷമായി. അങ്ങനെ ഞങ്ങള്‍ക്കും ഒരു സിനിമാനടനെ കിട്ടി.... ഇത് പറഞ്ഞ് എല്ലാവരുംകൂടി കുഞ്ഞച്ചനെ എടുത്തുപൊക്കി, നൃത്തം ചെയ്തു.

അങ്ങനെ ഒരു പേരും ഇല്ലാതിരുന്നവന്‍ പേര് കേട്ടവനായി, എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായി.

പോള്‍സണ്‍ പാവറട്ടി - ദുബായ്

13 ഫെബ്രുവരി 2012

മനുഷ്യനിലെ പന്നി സ്വഭാവം!


മനുഷ്യനിലെ പന്നി സ്വഭാവം!
************************************

ബുദ്ധിയും വിവേകവും ഉള്ള ഒരു മനുഷ്യന് സ്വര്‍ണ്ണവും രത്നവും വൈഡൂര്യവും എല്ലാം വിലമതിക്കുന്നതുതന്നെ, സംശയമില്ല. എന്നാല്‍ ഇതേ വിലമതിക്കുന്ന വസ്തുക്കള്‍ ഒരു പന്നിയുടെ മുന്നില്‍ ഇട്ടുകൊടുത്തു നോക്കൂ. പന്നിക്കുണ്ടോ ഇവയുടെ മൂല്യം അറിയുന്നു? അതേസമയം ഒരു കുട്ട നിറയെ അമേദ്യം അഥവാ വിസര്‍ജ്യം പന്നിയുടെ മുന്നില്‍ വെച്ചുകൊടുത്തു നോക്കൂ. ആ പന്നി സന്തോഷംകൊണ്ട് മതിമറക്കുകയും അതില്‍ കിടന്നു ഉരുണ്ടു മറിയുകയും ചെയ്യും. ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ.

ചില മനുഷ്യരും ഇതേ പന്നിയെപ്പോലെയാണ്. അന്യരിലെ നന്മയെ കാണാതെ കുറ്റവും കുറവും മാത്രം ചികഞ്ഞു കണ്ടുപിടിക്കുകയും അത് മറ്റുള്ളവരെ അറിയിച്ച് അതില്‍ സന്തോഷവും ആനന്ദവും കാണുന്നവരാണ്. ഇത് ഒരുതരം മനോവൈകല്യമാണെന്നാണ് മനശാസ്ത്രം പറയുന്നത്. അന്യരെ വിമര്‍ശിക്കുന്നവനും വിമര്‍ശിക്കപ്പെടുന്നവനെപ്പോലെ കുറ്റങ്ങളും കുറവുകളും ഒട്ടും കുറയാതെയുള്ളവനാണ് എന്ന വസ്തുത സൌകര്യപൂര്‍വ്വം മറക്കുന്നു അല്ലെങ്കില്‍ മറച്ചുവക്കുന്നു. അതല്ലേ സത്യം?

ഈ അടുത്ത കാലത്തായി ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ - കളിലും നിരന്തരം കണ്ടുവരുന്ന ഒരു പ്രവണതയാണ് മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റം പറച്ചില്‍. പ്രിഥ്വിരാജ്, ശ്രീശാന്ത്‌, സന്തോഷ്‌ പണ്ഡിറ്റ്‌ ... തുടങ്ങി പലരെക്കുറിച്ചും കണ്ടു ഈ കുറ്റം പറച്ചിലുകള്‍. അവരെ പരിഹസിച്ചതുകൊണ്ടോ കളിയാക്കിയതുകൊണ്ടോ കുറ്റം പറഞ്ഞതുകൊണ്ടോ അവര്‍ക്കൊന്നും പ്രത്യേകിച്ച് ദോഷം സംഭവിച്ചില്ല എന്ന വസ്തുതയും കൂടി അറിഞ്ഞാല്‍ നന്നായിരിക്കും. സന്തോഷ്‌ പണ്ഡിറ്റ്‌ ആണെങ്കില്‍ കൂടുതല്‍ പ്രശസ്തനാവുകയും ചെയ്തു. (ഈ കുറ്റം പറച്ചില്‍ കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണം ഒരാള്‍ക്കെങ്കിലും ഉണ്ടായി എന്ന കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് സന്തോഷിക്കാം, സമാധാനിക്കാം).

സ്നേഹിതരേ, ഇനിയെങ്കിലും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചികഞ്ഞു കണ്ടുപിടിച്ച് അവരെ സമൂഹമധ്യത്തില്‍ അവഹേളിക്കാതെ അവരിലെ നന്മ, അത് എത്ര ചെറുതാണെങ്കിലും അത് കണ്ടുപിടിച്ച് അതിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കാം. അങ്ങനെ നമ്മളിലെ പന്നിയുടെ സ്വഭാവത്തെ ഉന്മൂലനം ചെയ്യാം.

ഏവര്‍ക്കും നന്മ നേരുന്നു.

പോള്‍സണ്‍ പാവറട്ടി - ദുബായ്

10 ഫെബ്രുവരി 2012

പ്രവാസികളുടെ പ്രാര്‍ത്ഥന


പ്രവാസികളുടെ പ്രാര്‍ത്ഥന
***************************************

അദ്ധ്വാനിക്കുന്നോര്‍ക്കും ഭാരം വഹിപ്പോര്‍ക്കും
അത്താണിയായിടും തമ്പുരാനേ
അപ്പത്തിനായ്‌ ഞങ്ങള്‍ ചെയ്തീടുമദ്ധ്വാനം
അര്‍ത്ഥവത്താക്കി നീ തീര്‍ക്കേണമേ

അങ്ങകലെ നാട്ടില്‍ വേറിട്ടു കഴിയുന്ന
ഞങ്ങള്‍ തന്‍ കുടുംബങ്ങളെയോര്‍ത്ത്
വിങ്ങും മനസ്സുമായ് മരുഭൂവില്‍ കഴിയുന്ന
ഞങ്ങള്‍ക്ക് നീയല്ലാതാരുമില്ലാശ്രയം

പൊള്ളുന്ന വെയിലത്തും കോച്ചും തണുപ്പത്തും
പൊഴിയുന്ന മഞ്ഞത്തും ചൊരിയുന്ന മഴയത്തും
പതറാതെ തളരാതെ വേല ചെയ്തീടുവാന്‍
പാവങ്ങള്‍ ഞങ്ങള്‍ക്ക് നീയല്ലോ ശക്തി

ഇഷ്ടമില്ലാ തൊഴില്‍ ചെയ്യേണ്ടി വന്നാലും
കഷ്ടപ്പാടൊത്തിരി പേറേണ്ടി വന്നാലും
അഷ്ടിക്കു വകയില്ലാതലയേണ്ടി വന്നാലും
നഷ്ടപ്പെടുത്തില്ല ഞങ്ങള്‍ തന്‍ വിശ്വാസം

                ***

പോള്‍സണ്‍ പാവറട്ടി